Input your search keywords and press Enter.

കേരളത്തില്‍ നടക്കുന്നത് അതിവേഗ നഗരവത്ക്കരണം: മന്ത്രി എം.ബി രാജേഷ്

ചിറ്റൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഓഡിറ്റോറിയത്തില്‍ നടന്ന മാസ്റ്റര്‍ പ്ലാന്‍ ത്രിദിന ശില്‍പശാല തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്:  കേരളത്തില്‍ നടക്കുന്നത് അതിവേഗത്തിലുള്ള നഗരവത്ക്കരണമാണെന്ന് തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ജനാധിപത്യപരമായ രീതിയില്‍ പൊതുജനപങ്കാളിത്തം സമാഹരിച്ച് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത് കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മാതൃകയാക്കാമെന്നും മന്ത്രി പറഞ്ഞു. ചിറ്റൂര്‍-തത്തമംഗലം നഗരസഭയും ജില്ലാ നഗരാസൂത്രണ വിഭാഗവും കിലയും സംയുക്തമായി നടത്തുന്ന മാസ്റ്റര്‍ പ്ലാന്‍ ത്രിദിന ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളം സാമൂഹിക വികസന സൂചികകളില്‍ അഭിമാനകരമായ നേട്ടം കൈവരിച്ച സംസ്ഥാനമാണ്. വിദ്യാഭ്യാസം, ആരോഗ്യം, ജീവിത നിലവാര സൂചിക എന്നിവയില്‍ വികസിതരാജ്യങ്ങള്‍ക്കൊപ്പമാണ്. അധികാര വികേന്ദ്രീകരണത്തിന്റെ സര്‍ഗാത്മക ചരിത്രമാണ് കേരളത്തിനുള്ളത്. പരിമിതികള്‍ തിരിച്ചറിഞ്ഞ് നവീകരണത്തിലൂടെയുള്ള നഗരവത്ക്കരണമാണ് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തിലെ വളര്‍ച്ചാനിരക്ക് 47.71 ശതമാനമാണ്. കഴിഞ്ഞ കാലഘട്ടത്തേക്കാള്‍ 83 ശതമാനം വളര്‍ച്ചാനിരക്ക് കൈവരിച്ചതായും മന്ത്രി പറഞ്ഞു.

ഭാവിയില്‍ നഗരം എങ്ങനെ ആയിരിക്കണം എന്ന സങ്കല്‍പ്പത്തോടെ കെട്ടിടങ്ങള്‍, റോഡുകള്‍, സാമൂഹ്യ പശ്ചാത്തലങ്ങള്‍, വികസനം, പൊതുഇടങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി ചലനാത്മകവും തുറന്നുവെക്കുന്ന തരത്തിലുമുള്ള മാസ്റ്റര്‍ പ്ലാന്‍ പദ്ധതികള്‍ തയ്യാറാക്കി ബദല്‍ മാര്‍ഗങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയണം. സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ഉപജീവനം മെച്ചപ്പെടുത്തുന്നതിനും പരിസ്ഥിതി സൗഹാര്‍ദ്ദവും വനിതാ-ശിശു സൗഹൃദവും, മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗക്കാരെയും ഉള്‍പ്പെടുത്തി ശുദ്ധവായു, ശുദ്ധജലം, സുരക്ഷിത ഭവനം, വ്യായാമ സ്ഥലം എന്നിവക്ക് പ്രാധാന്യം നല്‍കുന്ന തരത്തിലായിരിക്കണം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കേണ്ടത്. മറ്റു രാജ്യങ്ങളിലെ നഗരങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ നഗരം കൂടുതല്‍ വ്യാപിക്കുകയാണ്. 2031 ആകുമ്പോഴേക്കും 95 ശതമാനം നഗരവത്ക്കരണമെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കാന്‍ വിദഗ്ധര്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള കാലഘട്ടമാണ് വരാനിരിക്കുന്നത്. മറ്റൊരു പ്രധാനപ്പെട്ട വിഷയം മാലിന്യനിര്‍മാര്‍ജനമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അതുള്‍പ്പെടെ പദ്ധതി തയ്യാറാക്കണം. അതിനുതകുന്ന ഫണ്ട് തയ്യാറാണ്. കേരളത്തിലെ കുടുംബശ്രീ, ഹരിതകര്‍മ്മസേന പോലുള്ള സംഘടനകളെ ഉള്‍പ്പെടുത്തി മാലിന്യ നിര്‍മ്മാര്‍ജനത്തിന് ഊന്നല്‍ നല്‍കണം. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളെ വിളിച്ചു ചേര്‍ത്ത് ബോധവത്ക്കരണവും സംശയ നിവാരണവുമുള്‍പ്പെടെ ജനുവരിയില്‍ കൊച്ചിയില്‍ ഒരു കോണ്‍ക്ലേവ് സംഘടിപ്പിക്കാനും നഗരങ്ങളുടെ മുഖച്ഛായ മാറ്റുന്ന പദ്ധതികള്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പത്തു മാസങ്ങളിലായി നഗരസഭയിലെ വാര്‍ഡുകളില്‍, കര്‍ഷകര്‍, വിദ്യാര്‍ത്ഥികള്‍, സംരംഭകര്‍, വിവിധ മേഖലയിലുള്ളവര്‍ എന്നിവരുടെ നിര്‍ദ്ദേശങ്ങളും ആക്ഷേപങ്ങളും ഉള്‍പ്പെടുത്തി ഓറിയന്റേഷനും, ഗ്രൂപ്പ് ചര്‍ച്ചയും, സ്ഥല സന്ദര്‍ശനമടക്കമുള്ള മാസ്റ്റര്‍ പ്ലാനാണ് തയ്യാറാക്കിയിട്ടുള്ളെന്ന് അധികൃതര്‍ പറഞ്ഞു. ചിറ്റൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.എല്‍ കവിത അധ്യക്ഷയായി. നഗരസഭ സെക്രട്ടറി എം. സതീഷ് കുമാര്‍, കില അര്‍ബന്‍ പ്രൊഫസര്‍ അജിത്ത് കാളിയത്ത്, ടൗണ്‍ പ്ലാനര്‍ പി.എ ഐഷ, നഗരസഭാ എന്‍ജിനീയര്‍, കൗണ്‍സിലര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.

error: Content is protected !!