ഗോവയില്‍ ബിജെപിക്ക് തുടര്‍ ഭരണം പ്രവചിച്ച് പുതിയ അഭിപ്രായ സർവേ ഫലം. 32 ശതമാനം വോട്ട് നേടി ബിജെപിക്ക് കേവല ഭൂരിപക്ഷം നേടാന്‍ സാധിക്കുമെന്നാണ് പ്രവചനം. അതേസമയം, പ്രതിപക്ഷത്ത് വലിയ ചലനങ്ങളുണ്ടാകും. കോണ്‍ഗ്രസിനെ പിന്നിലാക്കി ആം ആദ്മി പാര്‍ട്ടി മുന്നേറ്റം നടത്തും.23 ശതമാനം വോട്ടാണ് എഎപിക്ക് ലഭിക്കുക. മൂന്നാം സ്ഥാനത്തെത്തുന്ന കോണ്‍ഗ്രസിന് 19 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്നും സർവേയില്‍ വ്യക്തമാക്കുന്നു. എബിപി ന്യൂസ്-സിവോട്ടര്‍ സർവേ ഫലത്തിലാണ് ബിജെപി വീഴില്ല എന്ന് വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കി നില്‍ക്കെയാണ് പുതിയ സർവേ ഫലം പുറത്തുവന്നിരിക്കുന്നത്.
വോട്ടുകള്‍ ഭിന്നിക്കുമെന്നാണ് സർവേയില്‍ വ്യക്തമാക്കുന്നത്. എഎപി, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവരെല്ലാം സമാന ചിന്താഗതിക്കാരായ വോട്ടര്‍മാരെയാണ് ലക്ഷ്യമിടുന്നത്. ഇതാണ് ബിജെപിക്ക് നേട്ടമാകുക. ബിജെപിക്ക് വോട്ടുകള്‍ ഏകീകരിക്കാന്‍ കഴിയുമെന്നാണ് സൂചനകള്‍. 40 അംഗ നിയമസഭയാണ് ഗോവയിലേത്. ഇതില്‍ 21 സീറ്റ് ബിജെപിക്ക് ലഭിക്കുമെന്ന് പുതിയ സർവേയില്‍ വ്യക്തമാക്കുന്നു.