Input your search keywords and press Enter.

ഭക്തര്‍ക്ക് ദര്‍ശന സായൂജ്യമേകി മകരവിളക്ക് തെളിഞ്ഞു

 

ശരണംവിളിയുടെ ഭക്തിപ്രഹര്‍ഷത്തില്‍ പതിനായിരങ്ങള്‍ക്ക് ദര്‍ശന സായൂജ്യമേകി പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. തിരുവാഭരണ   ഭൂഷിതനായ സ്വാമിഅയ്യപ്പനെ ദീപാരാധന തൊഴുത് നില്‍ക്കവെയായിരുന്നു ആ ദര്‍ശന പുണ്യം.  ദിനങ്ങളോളം കാത്തുനിന്ന പതിനായിരങ്ങള്‍ ശരണം വിളികളോടെ മാമലകള്‍ക്കിടയിലെ ജ്യോതിസിനെ         എതിരേറ്റു.
തിരുവാഭരണം സന്നിധാനത്ത് എത്തിയനേരം അന്തരീക്ഷം ഭക്തിസാന്ദ്രമായി തീര്‍ന്നു. ഭഗവാന്റെ തിരുവുടലില്‍ ആഭരണം ചാര്‍ത്തി മനംനിറയെ തൊഴാനും പതിനായിരങ്ങള്‍ ഒഴുകി. ആത്മനിര്‍വൃതിയുടെ ജ്യോതിര്‍      ദര്‍ശനത്തിന് ശേഷം അയ്യപ്പന്‍മാരും മാളികപ്പുറങ്ങളും കൂട്ടത്തോടെ മലയിറങ്ങിത്തുടങ്ങി.

പന്തളം ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്നുള്ള തിരുവാഭരണ ഘോഷയാത്രയെ പതിനെട്ടാം പടിയില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍, എം എല്‍ എമാരായ പ്രമോദ് നായരണന്‍, കെ യു ജിനീഷ് കുമാര്‍, ദേവസ്വം പ്രസിഡന്റ് കെ അനന്തഗോപന്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ പി എം തങ്കപ്പന്‍, കെ മനോജ് ചെരളയില്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ച ശേഷം സോപാനത്തില്‍    ശബരിമല തന്ത്രി കണ്ഠരര് മഹേശ്വരര് മോഹനരര്,  മേല്‍ശാന്തി           എന്‍ പരമേശ്വരന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.

തുടര്‍ന്ന്     ശ്രീകോവിലില്‍ എത്തിച്ചശേഷം അയ്യപ്പസ്വാമിക്ക് തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടത്തിയ സമയത്താണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞത്. ഉച്ച കഴിഞ്ഞ് 2.29 നായിരുന്നു മകരസംക്രമപൂജ. പൂജാവേളയില്‍ കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് കൊണ്ടുവന്ന നെയ്‌ത്തേങ്ങയിലെ നെയ്യ് അഭിഷേകം ചെയ്തു.

മകരവിളക്ക്: ദേവസ്വം മന്ത്രി നന്ദി രേഖപ്പെടുത്തി

 

ഈ വര്‍ഷത്തെ ശബരിമല മണ്ഡലം-മകരവിളക്ക് മഹോത്സവം       ഭംഗിയായി നടത്തുന്നതിന് അക്ഷീണം പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ നന്ദി രേഖപ്പെടുത്തി.
ആഭ്യന്തരം, പൊതുഭരണം, റവന്യൂ, ആരോഗ്യം, പൊതുമരാമത്ത്, ജലവിഭവം, ഗതാഗതം, ഊര്‍ജം, വനം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് തുടങ്ങിയവരിലെ ഉദ്യോഗസ്ഥര്‍ അവസനത്തിനൊത്ത് ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ബി എസ് എന്‍ എല്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ആര്‍ എ എഫ്, എന്‍ ഡി ആര്‍ എഫ് സേനാംഗങ്ങള്‍ തുടങ്ങിയവര്‍ അക്ഷീണമായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. കെ എസ് ആര്‍ ടി സി യുടെ സേവനം ആശ്വാസകരമായിരുന്നു. മണ്ഡലം മകരവിളക്ക് മഹോത്സവം വിജയമാക്കുന്നതില്‍ മാതൃകാപരമായി പ്രവര്‍ത്തിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കും മന്ത്രി നന്ദി അറിയിച്ചു.

ഹരവരാസനം പുരസ്‌കാരം സമര്‍പ്പിച്ചു
ആലപ്പി രംഗനാഥ് മനുഷ്യമനസ്സിലെ നന്മ ഉണര്‍ത്തിയ   കലാകാരന്‍: മന്ത്രി കെ രാധാകൃഷ്ണന്‍

 

സംഗീതത്തിലൂടെ മനുഷ്യമനസ്സിലെ നന്മ ഉണര്‍ത്തിയ ഉത്തമ കലാകാരനാണ് ആലപ്പി രംഗനാഥനെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍.    2022 ലെ ഹരിവരാസനം പുരസ്‌കാരം സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യനെ വിമലീകരിക്കുന്നതില്‍ സംഗീതത്തിന് ഏറെ പ്രാധാന്യമുണ്ട്. ഇതിന്റെ ഗുണവശങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ വിജയച്ചി      വ്യക്തിയാണ് ആലപ്പി രംഗനാഥെന്നും ശബരിമല തീര്‍ഥാടന കാലത്തെ ഏറ്റവും പ്രധാനപ്പെട്ട  മകരവിളക്ക് ദിവസത്തില്‍ തന്നെ ഇത്തരം മഹത്തായ ഒരു ഉപഹാരം സമ്മാനിക്കാന്‍ സാധിച്ചത് നല്ലകാര്യമാണെന്നും മന്ത്രി പറഞ്ഞു.

ഇത്തവണത്തെ തീര്‍ഥാടന കാലത്ത് ഭക്തര്‍ക്ക് മെച്ചപ്പെട്ട          സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിന് സാധിച്ചു. വരുംകാലത്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
തന്റെ ജീവിത്തിലെ മഹത്തായ നേട്ടമാണ് ഹരിവരാസനം പുരസ്‌കാരമെന്നും മനുഷ്യര്‍ ഒന്നാണെന്ന പ്രപഞ്ചസത്യം വിളിച്ചോതുന്ന അയ്യപ്പന്റെ തിരുനടയില്‍ പുരസ്‌കാരം സ്വീകരിക്കാനായത് പുണ്യമാണെന്നും മറുപടി പ്രസംഗത്തില്‍ ആലപ്പി രംഗനാഥ് പറഞ്ഞു.
സന്നിധാനം നടപ്പന്തലിലെ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍  പ്രമോദ് നായരണന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. കെ യു ജിനീഷ് കുമാര്‍ എം എല്‍ എ ആശംസയര്‍പ്പിച്ച് സംസാരിച്ചു. ദേവസ്വം പ്രസിഡന്റ് കെ അനന്തഗോപന്‍ സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ പ്രശസ്തിപത്രം പാരായണം നടത്തി. ദേവസ്വം ബോര്‍ഡ് അംഗങ്ങളായ പി എം തങ്കപ്പന്‍, കെ മനോജ് ചെരളയില്‍, ശബരിമല സ്‌പെഷ്യല്‍ കമ്മീഷ്ണര്‍ എം മനോജ്, തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് കമ്മീഷ്ണര്‍ ബി എസ് പ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.

 

 

 

 

 

error: Content is protected !!