അടിമാലി വില്ലേജിൽ ഒരിടത്തും മറിയക്കുട്ടിയുടെ പേരിൽ ഭൂമിയില്ലെന്നു വില്ലേജ് ഓഫിസർ അപേക്ഷകയെ രേഖാമൂലം അറിയിച്ചു . പെൻഷൻ വൈകിയതിനെ തുടർന്ന് മൺചട്ടിയുമായി ഭിക്ഷ യാചിക്കാനിറങ്ങിയ തനിക്കെതിരെ സിപിഎം നടത്തിയ നുണപ്രചാരണങ്ങളെ തുടര്‍ന്നാണ് വില്ലേജില്‍ എവിടെ എങ്കിലും സ്വന്തം പേരില്‍ ഭൂമി ഉണ്ടെങ്കില്‍ കണ്ടെത്തി തരുവാന്‍ മറിയക്കുട്ടി അപേക്ഷ നല്‍കിയത് .
മറിയക്കുട്ടിക്ക് ഒന്നര ഏക്കർ ഭൂമി ഉണ്ടെന്ന ആക്ഷേപമാണ് സിപിഎം ഉന്നയിച്ചത്.ഇതിനെ തുടര്‍ന്ന് മന്നാങ്കണ്ടം (അടിമാലി) വില്ലേജ് ഓഫിസിലെത്തിയ മറിയക്കുട്ടി തനിക്ക് വില്ലേജ് പരിധിയിൽ ഭൂമി ഉണ്ടെങ്കിൽ അതു സംബന്ധിച്ചുള്ള രേഖ നൽകണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകി.
മറിയക്കുട്ടിക്ക് 2 വീടുണ്ടെന്ന സിപിഎം ആരോപണം തെറ്റാണെന്നു നേരത്തേ തെളിഞ്ഞിരുന്നു. ഇവരുടെ മകൾക്കു വിദേശത്തു ജോലിയുണ്ടെന്നും ആരോപണമുയർന്നിരുന്നു.വിദേശത്തു ജോലിയുള്ള മകളെ കണ്ടെത്തി തരാൻ സിപിഎം തയാറാകണമെന്നാണ് മറിയക്കുട്ടിയുടെ പുതിയ ആവശ്യം .ക്ഷേമ പെൻഷൻ മുടങ്ങിയപ്പോള്‍ മറിയക്കുട്ടിയും (87) പൊളിഞ്ഞപാലം താണിക്കുഴിയിൽ അന്ന ഔസേപ്പും (80) കഴിഞ്ഞയാഴ്ചയാണ് അടിമാലിയിൽ ഭിക്ഷയെടുക്കാനിറങ്ങിയത്.എന്നാൽ, മറിയക്കുട്ടിക്കെതിരേ നടന്ന പ്രചാരണത്തേക്കുറിച്ച് അറിവില്ലെന്നാണ് സി.പി.എം.നേതൃത്വം പറയുന്നത്