Input your search keywords and press Enter.

70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ രാഷ്ട്രപതി സമ്മാനിച്ചു

70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ രാഷ്ട്രപതി സമ്മാനിച്ചു

രാഷ്ട്രപതി ദ്രൗപദി മുർമു വിവിധ വിഭാഗങ്ങളിലായി എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ സമ്മാനിച്ചു. 2022-ലെ ദാദാസാഹേബ് ഫാൽക്കെ ലൈഫ് ടൈം അച്ചീവ്‌മെൻ്റ് പുരസ്കാരം മിഥുൻ ചക്രവർത്തിക്ക് രാഷ്ട്രപതി സമ്മാനിച്ചു.

നമ്മുടെ സിനിമകൾ നമ്മുടെ സമൂഹത്തിൻ്റെ കലാബോധത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. ജീവിതം മാറുകയാണ്. കലയുടെ നിലവാരം മാറുകയാണ്. പുതിയ അഭിലാഷങ്ങൾ ഉയർന്നുവരുന്നു. ഒപ്പം പുതിയ പ്രശ്നങ്ങളും ഉയർന്നുവരുന്നു. പുതിയ അവബോധം ഉയർന്നുവരുന്നു. ഈ മാറ്റങ്ങൾക്കിടയിലും, സ്‌നേഹത്തിൻ്റെയും അനുകമ്പയുടെയും സേവനത്തിൻ്റെയും മാറ്റമില്ലാത്ത മൂല്യങ്ങൾ ഇപ്പോഴും നമ്മുടെ വ്യക്തിപരവും സാമൂഹ്യവുമായ ജീവിതത്തെ അർത്ഥപൂർണ്ണമാക്കുന്നു. പുരസ്കാരം ലഭിച്ച ചലച്ചിത്രങ്ങളിൽ എല്ലാം ഈ മൂല്യങ്ങൾ ഉൾ ചേർത്തിരിക്കുന്നത് നമുക്ക് കാണാൻ കഴിയും.രാഷ്ട്രപതി പറഞ്ഞു .

വിവിധ ഭാഷകളിലായി രാജ്യത്തിൻ്റെ എല്ലാ പ്രദേശങ്ങളിലും സിനിമകൾ നിർമ്മിക്കപ്പെടുന്ന ഇന്ത്യൻ ചലച്ചിത്രരംഗം, ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര വ്യവസായമാണെന്നും രാഷ്ട്രപതി പറഞ്ഞു. ഏറ്റവും വൈവിധ്യമാർന്ന കലാരൂപം കൂടിയാണിത്. എല്ലാ പുരസ്കാര ജേതാക്കളെയും, ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട വ്യക്തികളെയും അവർ അഭിനന്ദിച്ചു.

ദാദാസാഹേബ് ഫാൽക്കെ ലൈഫ് ടൈം അച്ചീവ്‌മെൻ്റ് പുരസ്കാരം ലഭിച്ചതിന് ശ്രീ മിഥുൻ ചക്രവർത്തിയെ,രാഷ്ട്രപതി അഭിനന്ദിച്ചു. അഞ്ച് പതിറ്റാണ്ടോളം നീണ്ട കലായാത്രയിൽ മിഥുൻ ജി, വെള്ളിത്തിരയിൽ ഗൗരവമേറിയ കഥാപാത്രങ്ങളെ മാത്രമല്ല തന്റെ അതുല്യമായ ഊർജ്ജസ്വലതയോടെ നിരവധി സാധാരണ കഥകളെയും വിജയകരമായി അവതരിപ്പിച്ചിട്ടുണ്ട് എന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു.

പുരസ്കാരം നേടിയ സിനിമകളുടെ ഭാഷയും പശ്ചാത്തലവും വ്യത്യസ്തമാണെങ്കിലും അവയെല്ലാം ഇന്ത്യയുടെ പ്രതിഫലനങ്ങളാണെന്ന് രാഷ്ട്രപതി പറഞ്ഞു. ഇന്ത്യൻ സമൂഹത്തിൻ്റെ അനുഭവങ്ങളുടെ കലവറയാണ് ഈ സിനിമകൾ. ഇന്ത്യൻ പാരമ്പര്യങ്ങളും അവയുടെ വൈവിധ്യവും ഈ സിനിമകളിൽ സജീവമാണ്.

സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനുള്ള ഏറ്റവും ശക്തമായ മാധ്യമമാണ് ചലച്ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളും എന്ന് രാഷ്ട്രപതി പറഞ്ഞു. ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിൽ ഈ മാധ്യമങ്ങൾ മറ്റേതൊരു മാധ്യമത്തേക്കാളും കൂടുതൽ സ്വാധീനം ചെലുത്തുന്നു. വിതരണം ചെയ്ത 85 ലധികം പുരസ്കാരങ്ങളിൽ 15 എണ്ണം മാത്രമേ വനിതകൾക്ക് ലഭിച്ചിട്ടുള്ളൂവെന്ന് അവർ ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിനായി സിനിമാ വ്യവസായത്തിന് കൂടുതൽ ശ്രമങ്ങൾ നടത്താനാകുമെന്ന് അവർ പറഞ്ഞു.

അർത്ഥവത്തായ സിനിമകൾക്ക് പലപ്പോഴും പ്രേക്ഷകരെ ലഭിക്കുന്നില്ലെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. അർത്ഥവത്തായ ചലച്ചിത്രങ്ങൾ, പ്രേക്ഷകരിലേക്ക് എത്തിക്കാൻ പൗരന്മാരും സാമൂഹിക സംഘടനകളും ഗവൺമെന്റുകളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് രാഷ്ട്രപതി അഭ്യർത്ഥിച്ചു.

error: Content is protected !!