Input your search keywords and press Enter.

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ (18-3-2022)

റാന്നി നോളജ് വില്ലേജ് വിദ്യാഭ്യാസ മാര്‍ഗരേഖയുടെയും
ഇ-ബുക്ക് ആവിഷ്‌കാറിന്റേയും പ്രകാശനം 21ന്

റാന്നി നോളജ് വില്ലേജ് വിദ്യാഭ്യാസ മാര്‍ഗരേഖയുടെയും ഇ-ബുക്ക് ആവിഷ്‌കാറിന്റേയും പ്രകാശനം  മാര്‍ച്ച് 21ന് ഉച്ചകഴിഞ്ഞ് 2.30ന് റാന്നി എംഎസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍
വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് വിദ്യാഭ്യാസ മാര്‍ഗരേഖ സ്വീകരിക്കും. നോളജ് വില്ലേജ് കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് എസ് വള്ളിക്കോട് മാര്‍ഗരേഖ അവതരണവും എസ്‌ഐഇടി ഡയറക്ടര്‍ ബി. അബുരാജ് മാര്‍ഗരേഖ അവലോകനവും നടത്തും. യോഗത്തില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷനാകും.
അങ്കണവാടി മുതല്‍ ഉന്നത വിദ്യാഭ്യാസ രംഗം വരെയുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക്  പുതിയ ദിശയും ലക്ഷ്യവും നല്‍കാന്‍ നോളജ് വില്ലേജ് പ്രവര്‍ത്തനങ്ങള്‍ വഴി കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ഭാഗമായുള്ള ഇന്നവേഷന്‍ ഹബ് ഉള്‍പ്പെടെയുള്ള സ്‌കില്‍ പാര്‍ക്ക് ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 10 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടെന്ന് എംഎല്‍എ പറഞ്ഞു. റാന്നി നിയോജക മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ട് കുട്ടികളുടെ സര്‍ഗാത്മക ആവിഷ്‌കാരങ്ങളും സാമൂഹ്യ ഇടപെടലുകളും രേഖപ്പെടുത്തുന്ന ഇ- ബുക്ക് ആവിഷ്‌ക്കാര്‍ കേരളത്തിലെ തന്നെ ആദ്യ ഉദ്യമം ആണെന്ന് അദ്ദേഹം പറഞ്ഞു.

വനിതകള്‍ക്ക് സംരംഭകത്വ വികസന പരിശീലനം
സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, സംസ്ഥാനത്തെ 14 ജില്ലകളിലായി 18 നും 55 നും മധ്യേ പ്രായമുള്ള വനിതകള്‍ക്ക് സംരംഭകത്വ വികസനപരിശീലന പരിപാടികള്‍ ആരംഭിക്കും. പരിശീലനത്തിലൂടെ തൊഴിലന്വേഷകരായ വനിതകള്‍ക്ക് സ്വന്തമായി യൂണിറ്റുകള്‍ ആരംഭിച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഭാവിയില്‍ സ്വയംപര്യാപ്തത നേടുന്നതിനുമാണ് സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്.
ആറ് ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലനപരിപാടിയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന യോഗ്യരായ 30 പേരെ പരിശീലനത്തിനായി തെരഞ്ഞെടുക്കും. സ്ത്രീകളെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്നതിലേക്കായി സംരംഭകത്വ പരിശീലനത്തിനു പുറമെ ധൈര്യപൂര്‍വം ജീവിത സാഹചര്യങ്ങളെ നേരിടുന്നതിനും സ്വയം തീരുമാനമെടുക്കുന്നതിനും, സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും അവരെ പ്രാപ്തരാക്കുന്ന പരിശീലന പരിപാടികളും ലഭ്യമാക്കും.  ഈ ആറ് ദിവസത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 1000 രൂപ സ്റ്റൈപ്പന്റ് നല്‍കും.
മിനിമം യോഗ്യത: പത്താം ക്ലാസ്പഠനം. 35 വയസിനുമേല്‍ പ്രായമുള്ള അവിവാഹിതകള്‍, വിവാഹമോചിതര്‍, അവിവാഹിതരായ അമ്മമാര്‍, സാമ്പത്തികമായി പിന്നോക്കവും നിലവില്‍ തൊഴില്‍ ഇല്ലാത്തവര്‍ക്കും മുന്‍ഗണന നല്‍കും. പത്തനംതിട്ട ജില്ലയില്‍ നിന്നും പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷ (പേര്, മേല്‍വിലാസം, ഫോണ്‍നമ്പര്‍, വിദ്യാഭ്യാസയോഗ്യത, തൊഴില്‍പരിചയം, നിലവില്‍ ഏതെങ്കിലും തൊഴിലുണ്ടെങ്കില്‍ ആവിവരം, വാര്‍ഷിക കുടുംബ വരുമാനം എന്നിവ രേഖപ്പെടുത്തിയിട്ടുള്ള) മാര്‍ച്ച് 31 ന് മുന്‍പായി സമര്‍പ്പിക്കണം.
അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യതയുടെയും  റേഷന്‍കാര്‍ഡിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം നിര്‍ബന്ധമായും സമര്‍പ്പിക്കണം. അപേക്ഷ അയയ്‌ക്കേണ്ട മേല്‍വിലാസം – മേഖലാമാനേജര്‍, കേരള സംസ്ഥാന വനിതാവികസന കോര്‍പ്പറേഷന്‍, ഗ്രൗണ്ട്ഫ്ളോര്‍ ട്രാന്‍സ്പോര്‍ട്ഭവന്‍, ഈസ്റ്റ് ഫോര്‍ട്ട് അട്ടകുളങ്ങര പി.ഒ, തിരുവനന്തപുരം-695023. ഫോണ്‍ – 0471- 2328257, 9496015006, ഇ-മെയില്‍ : [email protected]

പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ്
പത്തനംതിട്ട ജില്ലയില്‍ 18 ലൊക്കേഷനുകളില്‍ പുതുതായി അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷ, ഓണ്‍ലൈന്‍ പരീക്ഷ,  ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ പ്രൊവിഷണല്‍റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ജില്ലാ വെബ്സൈറ്റ്, അക്ഷയ വെബ്സൈറ്റ് എന്നിവിടങ്ങളില്‍ ലിസ്റ്റ് പരിശോധനയ്ക്ക് ലഭിക്കും. ആക്ഷേപമുള്ളവര്‍ക്ക് പ്രസിദ്ധീകരണ തീയതി മുതല്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ ജില്ലാ കളക്ടര്‍, അക്ഷയ ജില്ലാ പ്രോജക്ട് മാനേജര്‍ എന്നിവര്‍ക്ക് പരാതി നല്‍കാം.
ഫോണ്‍: 04682 -322706, 322708.

പിഎം കിസാന്‍ സമ്മാന്‍ പദ്ധതി: ബാങ്ക് അക്കൗണ്ട്
ആധാറുമായി ബന്ധിപ്പിക്കണം

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ കിസാന്‍ സമ്മാന്‍  നിധിയില്‍ അംഗങ്ങളായിട്ടുളള എല്ലാ ഗുണഭോക്താക്കളും  തങ്ങളുടെ ബാങ്ക് അക്കൗണ്ട് ആധാറുമായി  ബന്ധിപ്പിച്ചാല്‍  മാത്രമേ ഏപ്രില്‍ മുതലുളള ഗഡുക്കല്‍ ലഭിക്കു. എല്ലാ പ്രധാനമന്ത്രി  കിസാന്‍ സമ്മാന്‍ നിധി ഗുണഭോക്താക്കളും  അവരുടെ നിലവിലുളള പിഎം കിസാന്‍ ബാങ്ക് അക്കൗണ്ട് ആധാറുമായി മാര്‍ച്ച് 31 നകം ബന്ധിപ്പിച്ചു എന്ന് ഉറപ്പു വരുത്തണമെന്ന് പത്തനംതിട്ട  കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
  ലോക വദനാരോഗ്യ ദിനം: സംസ്ഥാനതല ഉദ്ഘാടനം
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 20ന്

ലോകവദനാരോഗ്യ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നടക്കുമെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതാ കുമാരി അറിയിച്ചു.  മാര്‍ച്ച് 20ന് രാവിലെ 10ന് ആരോഗ്യ, വനിത, ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പരിപാടി ഉദ്ഘാടനം ചെയ്യും.  പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിക്കും.
ആന്റോ ആന്റണി എംപി മുഖ്യാതിഥി ആയിരിക്കും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍  ഇന്‍ ചാര്‍ജ് ഡോ. വി.ആര്‍. രാജു, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. മാര്‍ച്ച് 20ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഡെന്റല്‍ മെഡിക്കല്‍ ക്യാമ്പും, രാവിലെ  11.30 മുതല്‍ വദനാരോഗ്യ ബോധവല്‍ക്കരണ ക്ലാസും  ഉണ്ടായിരിക്കുമെന്നും ഡിഎംഒ അറിയിച്ചു.

 

മൂലൂര്‍ അനുസ്മരണവും കാവ്യാഞ്ജലിയും 22ന്
മൂലൂര്‍ അനുസ്മരണവും കാവ്യാഞ്ജലിയും മാര്‍ച്ച് 22ന് രാവിലെ 10ന് ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. പി.ജെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. സരസകവി മൂലൂര്‍ എസ് പദ്മനാഭപണിക്കരുടെ 91-ാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍ അധ്യക്ഷത വഹിക്കും.
രാവിലെ ഒന്‍പതിന് സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയോടെയാണ് ചടങ്ങിന് തുടക്കം കുറിക്കുക.  അനുസ്മരണ സമ്മേളനത്തിനു ശേഷം നടക്കുന്ന കാവ്യാഞ്ജലിയില്‍ പ്രമുഖ കവികള്‍ പങ്കെടുക്കുമെന്ന് മൂലൂര്‍ സ്മാരകം പ്രസിഡന്റ് കെ.സി. രാജഗോപാലനും സെക്രട്ടറി പ്രൊഫ.ഡി. പ്രസാദും അറിയിച്ചു.

അയിരൂര്‍ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ കുടിവെള്ള
പദ്ധതി നിര്‍മാണോദ്ഘാടനം  (മാര്‍ച്ച് 19)
അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ ജലജീവന്‍ മിഷന്‍ സമ്പൂര്‍ണ കുടിവെള്ള പദ്ധതി നിര്‍മാണോദ്ഘാടനം ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിന്‍  (19) രാവിലെ 11ന് നിര്‍വഹിക്കും. അയിരൂര്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.
ആന്റോ ആന്റണി എംപി, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. മുന്‍ എംഎല്‍എ രാജു ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ്, ജില്ലാ പഞ്ചായത്തംഗം ജോര്‍ജ് എബ്രഹാം, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി, അയിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാ കുറുപ്പ്, എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭാ മാത്യു, കോയിപ്രം ബ്ലോക്ക് പഞ്ചായത്തംഗം വി. പ്രസാദ്, കേരള ജല അതോറിറ്റി ദക്ഷിണമേഖല ചീഫ് എഞ്ചിനീയര്‍ പ്രകാശ് ഇടിക്കുള, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അയിരൂര്‍ പഞ്ചായത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ നല്‍കുന്നതിനായി ജലജീവന്‍ മിഷന്‍ വഴി ഒന്‍പത് കോടി രൂപയുടെ ഭരണാനുമതി ലഭ്യമായിട്ടുണ്ട്.

ബയോബിന്നുകള്‍ പത്തനംതിട്ട നഗരസഭ വിതരണം ചെയ്തു
ഉറവിട മാലിന്യ സംസ്‌കരണത്തിനായി  ആയിരം റിംഗ് കമ്പോസ്റ്റ് യൂണിറ്റുകളും,  നൂറ് ബയോബിന്നുകളും സബ്‌സിഡിയോടെ പത്തനംതിട്ട നഗരസഭ വിതരണം ചെയ്തു തുടങ്ങി. ബയോബിന്നുകളുടെ  വിതരണ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി.സക്കീര്‍ ഹുസൈന്‍  നിര്‍വഹിച്ചു. ഉപാധ്യക്ഷ ആമിന ഹൈദരാലി,  ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്‌സ്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍.അജിത് കുമാര്‍,  ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അംബിക വേണു, കൗണ്‍സിലര്‍മാരായ ആര്‍.സാബു, സി.കെ. അര്‍ജുനന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനീസ്.പി.മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.
500 കി.ഗ്രാം ജൈവ മാലിന്യം സംസ്‌കരിക്കാന്‍ കഴിയുന്ന ബയോഗ്യാസ് പ്ലാന്റ് നഗരസഭാ മാര്‍ക്കറ്റില്‍ പൂര്‍ത്തിയായി വരുകയാണ്. മാലിന്യ സംസ്‌കരണത്തിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാതെ പൊതുനിരത്തില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി നഗരസഭ സ്വീകരിക്കും. കഴിഞ്ഞ രണ്ടു ദിവസങ്ങളായി 30 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. അറവു മാലിന്യം നിക്ഷേപിക്കാന്‍ എത്തിയ വാഹനവും നഗരസഭ ആരോഗ്യവിഭാഗം കസ്റ്റഡിയിലെടുത്തു.


ഏഴംകുളം ചിത്തിര കോളനി, പന്തളം വല്യയ്യത്ത് കോളനി നവീകരണത്തിന്
ഒരു കോടിരൂപ വീതം അനുവദിച്ചു: ഡെപ്യൂട്ടി സ്പീക്കര്‍

അടൂര്‍ മണ്ഡലത്തിലെ പട്ടിക ജാതി കോളനികളായ ഏഴംകുളം ചിത്തിര കോളനി, പന്തളം വല്യയ്യത്ത് കോളനി എന്നിവയുടെ നവീകരണത്തിന് ഓരോ കോടി രൂപാ വീതം അനുവദിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. രണ്ട് പട്ടിക ജാതി കോളനികള്‍ക്ക് ഒരു കോടി രൂപ അടങ്കല്‍ വീതം ലഭ്യമാക്കി ഉത്തരവായതായി ഡെപ്യൂട്ടി സ്പീക്കര്‍അറിയിച്ചു.

 

പട്ടികജാതി വികസന വകുപ്പിന്റെ സമ്പൂര്‍ണ കോളനി നവീകരണ പദ്ധതിയായ അംബേദ്ക്കര്‍  ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി നിയമസഭാ സാമാജികനെന്ന നിലയില്‍ നിര്‍ദേശിച്ചിരുന്നതായ ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ചിത്തിര കോളനി, പന്തളം നഗരസഭ വല്യയ്യത്ത് കോളനി എന്നിവയ്ക്കാണ് കഴിഞ്ഞ ദിവസം പദ്ധതി അംഗീകരിച്ച് ഓരോകോടി രൂപവീതം ഫണ്ട് ലഭ്യമാക്കിയത്. ഈ സാമ്പത്തിക വര്‍ഷം തന്നെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞ കടമ്പനാട് പഞ്ചായത്തിലെ കലവറ, കോളൂര്‍കുഴി കോളനിയുടെ വികസന പ്രവര്‍ത്തികള്‍ എഴുപത് ശതമാനത്തോളം തീര്‍ന്നിട്ടുള്ളതായും സമീപഭാവിയില്‍ തന്നെ പദ്ധതി പൂര്‍ത്തീകരിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

 

അടൂര്‍ നിയമസഭാ സാമാജികനെന്ന നിലയില്‍ ഇതിനകം അനുവദിപ്പിച്ച സമ്പൂര്‍ണ കോളനി പദ്ധതികളായ ഏറത്ത്-മുരുകന്‍കുന്ന് കോളനി, ഏഴംകുളം-കുലശേരി കോളനി, തുമ്പമണ്‍- മുട്ടം കോളനി, പള്ളിക്കല്‍ മേലൂട് കോളനി, പന്തളം തെക്കേക്കര – പടുകോട്ടുക്കല്‍ അംബേദ്കര്‍ കോളനി അടക്കമുള്ളവയുടെ വികസനം പൂര്‍ത്തീകരിച്ച് കഴിഞ്ഞിട്ടുള്ളതാണ്. സമയബന്ധിത വികസനമാണ് പട്ടികജാതി കോളനികളില്‍ നടപ്പിലാക്കിയിട്ടുള്ളതെന്നും  പിന്നോക്കാവസ്ഥയില്‍ ഉള്ളതായ മണ്ഡലത്തിലെ ഇതര പഞ്ചായത്തുകളിലെ പരമാവധി കോളനികളിലും സമാനമായ വികസനം ഉറപ്പാക്കുന്നതാണെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
ഒപ്പം അടൂര്‍ മുനിസിപ്പാലിറ്റിയിലെ പട്ടികജാതി പ്രീ-മെട്രിക് ഹോസ്റ്റലിന്റെ ചുറ്റുമതിലടക്കമുള്ള അടിസ്ഥാനസൗകര്യവികസനത്തിനായി 44 ലക്ഷം രൂപ വകുപ്പുതല ഫണ്ടും ലഭ്യമാക്കാനായിട്ടുണ്ട്. നിലവില്‍ അംബേദ്കര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ രണ്ട് കോളനികളുടെ നിര്‍വഹണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുന്നതിന് നിര്‍ദേശം നല്‍കിയതായും ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു.

 

ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ജില്ലാതല
ആഘോഷം 21ന് കാതോലിക്കേറ്റ് കോളജില്‍

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ജില്ലാതല ആഘോഷം മാര്‍ച്ച് 21ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ നടക്കും. രാവിലെ 10ന് പൊതുസമ്മേളനം ആരോഗ്യ, കുടുംബക്ഷേമ, വനിത-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ.പി.ജെ. ഫിലിപ്പ് എന്നിവര്‍ വിശിഷ്ടാതിഥികളാകും. കാതോലിക്കേറ്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഫിലിപ്പോസ് ഉമ്മന്‍ അധ്യക്ഷത വഹിക്കും.
രാവിലെ 9ന് കോളജ് അങ്കണത്തില്‍ നടക്കുന്ന ഗാന്ധിയന്‍ ചിത്രപ്രദര്‍ശനം സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യുട്ടീവ് മെമ്പര്‍ പ്രൊഫ.ടി.കെ.ജി നായര്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 11.30ന് ഭരണഘടനയും മൗലിക അവകാശങ്ങളും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ സമം സംസ്ഥാന അധ്യക്ഷ പ്രൊഫ. സുജ സൂസന്‍ ജോര്‍ജ് നയിക്കും. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എ.പി. ജയന്‍ മോഡറേറ്ററാകും.  ഉച്ചയ്ക്ക് 12.30ന് സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ ഹ്രസ്വവീഡിയോ പ്രദര്‍ശിപ്പിക്കും. ഉച്ചകഴിഞ്ഞ് 2.30ന് ഫോക്ലോര്‍ അക്കാദമി ചെയര്‍മാനും നാടന്‍പാട്ട് ആചാര്യനുമായ സി.ജെ. കുട്ടപ്പന്‍ നയിക്കുന്ന തായില്ലം തിരുവല്ലയുടെ നാടന്‍പാട്ടും ദൃശ്യവിരുന്നും ഉള്‍പ്പെടുത്തിയ പാട്ടുപടേനി അരങ്ങേറും.


മെഗാ ജോബ് ഫെയര്‍ ഇന്ന് പത്തനംതിട്ടയില്‍(19);
155 ഇനങ്ങളിലായി  3069 തൊഴിലവസരങ്ങള്‍

കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സും (കെ.എ.എസ്.ഇ), പത്തനംതിട്ട ജില്ലാ ഭരണകൂടവും, ജില്ലാ നൈപുണ്യ സമിതിയും, ജില്ലാ പ്ലാനിംഗ് ഓഫീസും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയര്‍ ഇന്ന്(19) പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ നടക്കും. രാവിലെ 9.30 ന്  കോളജ് ഓഡിറ്റോറിയത്തില്‍ ആരോഗ്യ, കുടുംബക്ഷേമ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തൊഴില്‍ മേള ഉദ്ഘാടനം ചെയ്യും.  നിയമസഭാ ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ചടങ്ങില്‍ മുഖ്യ അതിഥി ആയിരിക്കും. ആന്റോ ആന്റണി എംപി അധ്യക്ഷത വഹിക്കും.
തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ താത്പര്യപ്പെട്ട തൊഴില്‍ ദാതാക്കള്‍ നേരത്തെ തന്നെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 51 കമ്പനികളാണ് ഈ തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 155 ഇനങ്ങളിലായി 3069 തൊഴിലവസരങ്ങള്‍  തൊഴില്‍ മേളയില്‍ ലഭ്യമാണ്. എഞ്ചിനിയറിംഗ്, ഐടി, ആരോഗ്യം, ടൂറിസം, ഓട്ടോ മൊബൈല്‍, വിദ്യാഭ്യാസം, മീഡിയ, വാണിജ്യം, വ്യവസായം, സെയില്‍സ് മാര്‍ക്കറ്റിംഗ് തുടങ്ങിയ വിവിധ സെക്ടറുകളിലായിട്ടാണ് തൊഴിലവസരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 1161 വേക്കന്‍സികള്‍ക്കായി ഉദ്യോഗാര്‍ഥികള്‍ ഇതിനോടകം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നതിനായി  വേദിയില്‍ സ്‌പോട്ട് രജിസ്‌ട്രേഷനുള്ള സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. ഭിന്നശേഷിയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ ദാതാക്കളുമായി ഓണ്‍ലൈന്‍ കൂടിക്കാഴ്ചയ്ക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ആത്മ പത്തനംതിട്ട ഗവേണിംഗ് ബോര്‍ഡ് യോഗം ചേര്‍ന്നു
കാര്‍ഷികരംഗത്തും വിജ്ഞാന വ്യാപനമേഖലയിലും പുതിയ കാല്‍വയ്പ്പുകള്‍ സാധ്യമാക്കുക എന്ന ഉദ്ദേശത്തോടെ നടത്തിവരുന്ന ആത്മയുടെ (അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സി) യോഗം അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് അലക്‌സ് പി തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലയിലെ കാര്‍ഷിക മേഖലയേക്കുറിച്ചും കര്‍ഷകര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെ സംബന്ധിച്ചും ഗവേണിംഗ് ബോര്‍ഡ് വിശദമായി ചര്‍ച്ച ചെയ്തു. ആത്മ ഗവേണിംഗ് പത്തനംതിട്ട പ്രൊജക്റ്റ് ഡയറക്ടര്‍ സാറ ടി ജോണ്‍ സ്വാഗതം പറഞ്ഞു. 2022-2023 വര്‍ഷം നടത്താന്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയ വിവിധ ജനറല്‍, എസ്‌സി/എസ്റ്റി പദ്ധതികള്‍ക്ക് ബോര്‍ഡ് അംഗീകാരം നല്‍കി.

സ്റ്റേഷനറി വിതരണം നിര്‍ത്തിവച്ചു
വാര്‍ഷിക സ്റ്റോക്കെടുപ്പ് പ്രമാണിച്ച് പത്തനംതിട്ട ജില്ലാ  സ്റ്റേഷനറി ഓഫീസ് സ്റ്റോറില്‍ നിന്നും എപ്രില്‍ ഒന്ന്, രണ്ട് തീയതികളില്‍ സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ സ്റ്റേഷനറി ഓഫീസര്‍ അറിയിച്ചു.

വനിതാ കമ്മീഷന്‍ സിറ്റിംഗ് മാര്‍ച്ച് 21 ന്
കേരള വനിതാ കമ്മീഷന്‍ സിറ്റിംഗ് മാര്‍ച്ച് 21 ന് രാവിലെ 10 മുതല്‍ പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

ലൈഫ്സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം
രണ്ടാംലോക മഹായുദ്ധസേനാനികള്‍ക്കും വിധവകള്‍ക്കുമുള്ള പ്രതിമാസ സാമ്പത്തികസഹായം 2022 ഏപ്രില്‍ മുതല്‍ തുടര്‍ന്ന് ലഭിക്കുന്നതിനു ലൈഫ് സര്‍ട്ടിഫിക്കറ്റ്  ഏപ്രില്‍ ആദ്യം തന്നെ പത്തനംതിട്ട ജില്ലാ സൈനിക ക്ഷേമഓഫീസില്‍ സമര്‍പ്പിക്കണം. ലൈഫ്സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്തവര്‍ക്ക് സാമ്പത്തികസഹായം തുടര്‍ന്ന് ലഭിക്കുന്നതല്ലെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0468-2961104.

 

 

കുളനട ക്ഷീരവികസന യൂണിറ്റിന്റെ ക്ഷീരസംഗമം
മന്ത്രി വീണാ ജോര്‍ജ് ഇ (മാര്‍ച്ച് 19) ഉദ്ഘാടനം ചെയ്യും

കുളനട ക്ഷീരവികസന യൂണിറ്റിന്റെ 2021-22 വര്‍ഷത്തെ ബ്ലോക്ക് ക്ഷീരസംഗമം കോട്ട ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 19 ശനി) നടക്കും. കോട്ട എസ്.എന്‍.ഡി.പി മന്ദിരം ഹാളില്‍ രാവിലെ 11ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ക്ഷീരസംഗമം ഉദ്ഘാടനം ചെയ്യും. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍ അധ്യക്ഷതവഹിക്കും.

ക്ഷീരസംഗമത്തിന്റെ ഭാഗമായി എക്‌സിബിഷന്‍, ക്ഷീരവികസന സെമിനാര്‍, പൊതുസമ്മേളനം, ക്ഷീരകര്‍ഷകരെ ആദരിക്കല്‍ തുടങ്ങിയ പരിപാടികള്‍ നടക്കും. രാവിലെ ഒന്‍പതിന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. ജില്ലാ പഞ്ചായത്ത് റിവോള്‍വിംഗ് ഫണ്ട് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ നിര്‍വഹിക്കും. ഏറ്റവും കൂടുതല്‍ പാല്‍ സംഭരിച്ച സംഘത്തെ ആദരിക്കല്‍ പത്തനംതിട്ട ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. സിന്ധു നിര്‍വഹിക്കും. ബ്ലോക്കിലെ മികച്ച ക്ഷീരകര്‍ഷകനെ ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി റ്റോജി, ബ്ലോക്കിലെ ഏറ്റവും കൂടുതല്‍ പാല്‍ അളന്ന വനിതാ കര്‍ഷകയെ മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍, ഏറ്റവും കൂടുതല്‍ പാല്‍ അളന്ന ബ്ലോക്കിലെ എസ്‌സി കര്‍ഷകനെ കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി.ചന്ദ്രന്‍, ഏറ്റവും നല്ല പുല്‍കൃഷിതോട്ടം ഉടമയെ പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ് എന്നിവര്‍ ആദരിക്കും. ക്ഷീരവികസന സെമിനാറില്‍ ആകാശവാണി പ്രോഗ്രാം എക്‌സിക്യൂട്ടീവ് മുരളീധരന്‍ തഴക്കര മോഡറേറ്ററായിരിക്കും. പറക്കോട് ക്ഷീരവികസന ഓഫീസര്‍ കെ. പ്രദീപ് കുമാര്‍ വിഷയ അവതരണം നടത്തും.

ക്വട്ടേഷന്‍
കടപ്ര കണ്ണശ സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌കൂള്‍ വെതര്‍ സ്റ്റേഷന്‍ സജ്ജീകരിക്കുന്നതിന് വേണ്ട ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ തയാറുളള വ്യക്തികളില്‍/ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 24 ന് പകല്‍ മൂന്നു വരെ.

സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡിയോടു കൂടി സ്ഥാപിച്ച
സൗരോര്‍ജ ഇവി ചാര്‍ജിംഗ് സ്റ്റേഷന്റെ ഉദ്ഘാടനം 20ന്
സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായത്തോടെ സ്ഥാപിച്ചതും പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ ആദ്യ ചാര്‍ജിംഗ് സ്റ്റേഷന്റെ ഉദ്ഘാടനം വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി 20ന് വൈകുന്നേരം 3.30 ന് ഓണ്‍ലൈനായി നിര്‍വഹിക്കും. ആന്റോ ആന്റണി എംപി, അഡ്വ. കെ.യു. ജനീഷ് കുമാര്‍ എന്നിവര്‍ സന്നിഹിതരാകും. അനര്‍ട്ട് സിഇഒ നരേന്ദ്രനാഥ് വേളൂരി, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പത്തനംതിട്ട ഉതിമൂട് ഫില്‍സ് ഹബ് കഫറ്റീരിയയില്‍ തുടങ്ങിയ സോളാര്‍ ചാര്‍ജിംഗ് സ്റ്റേഷനില്‍ 50 കിലോവാട്ട് സോളാര്‍ പാനല്‍, രണ്ട് ചാര്‍ജിംഗ് മെഷീനുകള്‍ എന്നിവയാണ് സ്ഥാപിച്ചിട്ടുള്ളത്. ഒരു ദിവസം 10 ഇലക്ട്രിക് -കാറുകള്‍ പൂര്‍ണമായും സൗരോര്‍ജം ഉപയോഗിച്ച് ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന വിധത്തില്‍ 50 കിലോവാട്ട് സോളാര്‍ പാനല്‍ ഒരുക്കിയിട്ടുണ്ട്. ഒരേ സമയം രണ്ടു ഇലക്ട്രിക് കാറുകള്‍, മൂന്ന് ഇലക്ട്രിക് ഓട്ടോ എന്നിവ ചാര്‍ജ് ചെയ്യാനുള്ള സംവിധാനം നിലവില്‍ ഉണ്ട്.
ഇലക്ട്രിക് കാറുകള്‍ ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്യുമ്പോള്‍ 30-45 മിനിറ്റ് വരെ സമയം വേണ്ടതിനാല്‍ ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, കഫറ്റീരിയകള്‍, എന്നിവയാണ് ഫാസ്റ്റ് ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് ഏറ്റവും അനുയോജ്യം. ഹോട്ടലുകളിലും, റസ്റ്റോറന്റുകളിലും റിഫ്രഷ്‌മെന്റ് ഫെസിലിറ്റി, വാഷ്‌റും സൗകര്യം, ദേശീയപാത, എംസി റോഡ്, മറ്റ് പ്രധാന റോഡുകള്‍ എന്നിവിടങ്ങളില്‍ സ്ഥാപിക്കുന്ന ചാര്‍ജിംഗ് ഹബുകള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡി നല്‍കി വരുന്നത്.
പുതുതായി ഇത്തരം സംരംഭം തുടങ്ങുന്ന ആദ്യത്തെ 100 സ്വകാര്യ സംരംഭകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍, ചാര്‍ജിംഗ് മെഷീനിനും സബ്‌സിഡി നല്‍കുന്നു. കൂടാതെ സൗരോര്‍ജ സംവിധാനത്തിനും സബ്‌സിഡി നല്‍കുന്നു. സൗരോര്‍ജ സംവിധാനത്തിന് ഓരോ കിലോവാട്ടിന് 20,000/ രൂപ വീതവും പരമാവധി 50 കിലോവാട്ടിന് 10 ലക്ഷം രൂപയും, 20 ഫാസ്റ്റ് ചാര്‍ജിംഗ് മെഷീനുകള്‍ക്ക് മെഷീന്‍ വിലയുടെ 25 ശതമാനവും സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നു. വളരെ ലാഭകരമായി ഉപയോഗിക്കാവുന്നതും പ്രത്യേകിച്ച് ഓപ്പറേറ്റര്‍ ആവശ്യമില്ലാതെ സ്വന്തമായി ഉപയോഗിക്കാന്‍ സാധിക്കുന്നതിനാലും ആദ്യത്തെ മുതല്‍ മുടക്ക് കഴിഞ്ഞാലും മറ്റ് ചിലവുകള്‍ ഒന്നും തന്നെ ഇല്ല.

60 കിലോവാട്ട് ശേഷിയുള്ള രണ്ടു കാറുകള്‍ ഒരേ സമയം ചാര്‍ജ് ചെയ്യാനുള്ള ചാര്‍ജര്‍ മെഷീന് എട്ടു ലക്ഷം രൂപയും, 100 കെവിഎ ട്രാന്‍സ്ഫോര്‍മറിന് നാലു ലക്ഷം രൂപയും, മറ്റ് ചിലവുകള്‍ എല്ലാം ചേര്‍ത്ത് 15 ലക്ഷം രൂപയ്ക്ക് ഇലക്ട്രിക് കാറുകള്‍ക്കായുള്ള ചാര്‍ജിംഗ് ഹബ് തുടങ്ങാന്‍ സാധിക്കും. നിഴല്‍ രഹിത സ്ഥലത്തിന്റെ ലഭ്യതയും, എത്ര രൂപ സോളാര്‍ പാനലിന് മുതല്‍മുടക്കാന്‍ സാധിക്കും എന്നതിനേയും ആശ്രയിച്ച് സൗരോര്‍ജ സംവിധാനത്തിന്റെ ശേഷി നിശ്ചയിക്കാം. ഒരു കിലോവാട്ട് സോളാര്‍ പാനല്‍സ്ഥാപിക്കുന്നതിന് കുറഞ്ഞത് 100 സ്‌ക്വയര്‍ഫീറ്റ് നിഴല്‍ രഹിത സ്ഥലം ആവശ്യമുണ്ട്. കൂടാതെ ട്രാന്‍സ്‌ഫോര്‍മറിന്റെ ഉള്‍പ്പെടെ ചാര്‍ജിംഗ് ഹബ് സ്ഥാപിക്കുന്നതിന് കുറഞ്ഞത് 1000 സ്‌ക്വയര്‍ഫീറ്റ് സ്ഥലം ആവശ്യമുണ്ട്. ചാര്‍ജ് ചെയ്യുന്ന സമയത്ത് ഇലക്ട്രിക് കാര്‍ ഉപയോഗിക്കുന്നവര്‍ക്ക് റസ്റ്റ് റൂം /കഫറ്റീരിയ എല്ലാ സ്റ്റേഷനിലും നിര്‍ബന്ധമാണ്.

കഫറ്റീരിയ/ഹോട്ടല്‍ ചാര്‍ജിംഗ് സ്റ്റേഷന്‍: മുതല്‍മുടക്കും വരുമാനവും
15 ലക്ഷം രൂപയ്ക്ക് ഇലക്ട്രിക് കാറുകള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള പബ്ലിക്ക് ചാര്‍ജിംഗ് സ്റ്റേഷന്‍ തുടങ്ങുന്ന സ്വകാര്യ സംരംഭകന് ഒരേ സമയം രണ്ടു കാറുകള്‍ വീതം 10 കാറുകള്‍ ചാര്‍ജ് ചെയ്യാന്‍ സാധിച്ചാല്‍ ഒരു കാറിന് 20 യൂണിറ്റ് എന്ന നിരക്കില്‍ 10 കാറുകള്‍ക്ക് 200 യൂണിറ്റ് വൈദ്യുതി വേണ്ടി വരും. നിലവില്‍ 13 രൂപയാണ് ഒരു യൂണിറ്റിന് ഗുണഭോക്താവില്‍ നിന്നും ഈടാക്കുന്നത്. ഇതില്‍ അഞ്ചു രൂപ കെഎസ്ഇബിക്ക് നല്‍കണം (സൗരോര്‍ജ സംവിധാനം ഇല്ലാത്ത ചാര്‍ജറുകള്‍ക്ക്). ബാക്കി എട്ടു രൂപയില്‍ ഒരു രൂപ കെഎസ്ഇബി ഫിക്ടഡ് ചാര്‍ജ്, ഓണ്‍ലൈന്‍ പേയ്‌മെന്റ് സോഫ്റ്റ്‌വെയര്‍ അറ്റകുറ്റപണികള്‍ എന്നിവയ്ക്ക് ചെലവ് വരും. ബാക്കി ഏഴു രൂപ ഒരു യൂണിറ്റിന് ലാഭം ലഭിക്കും. അതായത് 200 യൂണിറ്റിന് ഒരു ദിവസത്തെ ലാഭം: 1400/ 7×200 യൂണിറ്റ് ) യും, ഒരു മാസം 42,000/ (1400×30) രൂപയും ചേര്‍ത്ത് ഒരു വര്‍ഷം 5.04 ലക്ഷം രൂപ ലഭിക്കും. ദേശീയ പാത, എംസി റോഡ് ഒഴികെയുള്ള റോഡുകളില്‍ രണ്ടാം വര്‍ഷം മുതലാണ് ഇത്തരം ലാഭം ലഭിക്കുന്നത്.
നിലവില്‍ ദേശീയ പാത, എംസി റോഡ് ഒഴികെയുള്ള റോഡുകളില്‍ ഇലക്ട്രിക് കാറുകളുടെ എണ്ണം കുറവായതിനാല്‍ ആദ്യ വര്‍ഷം 5.04 ലക്ഷത്തിന്റെ പകുതിയും, രണ്ടാം വര്‍ഷം 5.04 ലക്ഷം രൂപയും, മുന്നാം വര്‍ഷം മുതല്‍ 10.08 ലക്ഷം രൂപയും ലാഭം ലഭിക്കും. ഇങ്ങനെ നോക്കിയാല്‍ ചാര്‍ജിംഗ് സ്റ്റേഷനായുള്ള മുതല്‍മുടക്ക് പലിശ സഹിതം നാല് വര്‍ഷം കൊണ്ട് തിരികെ ലഭിക്കും. കഫറ്റീരിയ/ഹോട്ടല്‍ എന്നിവിടങ്ങളില്‍ 500 സ്‌ക്വയര്‍ഫീറ്റ് സ്ഥലം ലഭ്യമാക്കിയാല്‍ ഇത്തരം സംരംഭം തുടങ്ങാന്‍ സാധിക്കും. കൂടാതെ ഹോട്ടലില്‍ ബിസിനസ് വര്‍ധിപ്പിക്കാനും ഹോട്ടലുകളുടെ പ്രശസ്തി ഉയര്‍ത്താനും സാധിക്കും.

മരം ലേലം
പന്തളം തെക്കേക്കര വില്ലേജ് ഓഫീസറുടെ കസ്റ്റഡിയിലുളള ഒരു പൂവാക മരവും (330 സെ.മീ) ആറു തടികഷണവും വിറകും ഈ മാസം 30 ന് പകല്‍ 11 ന് അടൂര്‍ തഹസില്‍ദാര്‍ (എല്‍.ആര്‍) അല്ലെങ്കില്‍ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പന്തളം തെക്കേക്കര വില്ലേജ് ഓഫീസില്‍ ലേലം ചെയ്ത് വില്‍ക്കും. ലേലത്തിന് താത്പര്യമുളളവര്‍ നിരതദ്രവ്യം കെട്ടിവച്ച് പങ്കെടുക്കണം. ഫോണ്‍ : 04734-224826.

കുടുംബശ്രീ സ്ത്രീശക്തി കലാജാഥ സമാപനം (19)
സ്ത്രീപക്ഷ നവകേരളം യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ സ്ത്രീധനത്തിനും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തിനുമെതിരെ സംഘടിപ്പിച്ചു വരുന്ന സ്ത്രീശക്തി കലാജാഥയുടെ സമാപനം(19) വൈകുന്നേരം 4.30ന് കുന്നന്താനം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ അഡ്വ. മാത്യു ടി തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കുന്നന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ ജില്ലയിലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും.
വനിതാദിനത്തില്‍ പര്യടനം ആരംഭിച്ച 10 ദിവസം നീണ്ടുനില്‍ക്കുന്ന സ്ത്രീശക്തി കലാജാഥ ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രധാന കേന്ദ്രങ്ങളില്‍ ദിവസവും നാലു വേദികളിലായി കുടുംബശ്രീ നവജ്യോതി രംഗശ്രീ സംഘം അവതരിപ്പിച്ചുവരുന്നു. എല്ലാ വേദികളിലും മികച്ച സ്വീകരണം കലാജാഥയ്ക്ക് ലഭിച്ചു.
സ്ത്രീധനം, സ്ത്രീപീഡനം, സ്ത്രീശാക്തീകരണം എന്നീ വിഷയങ്ങളെ ആസ്പദമാക്കി ചിട്ടപ്പെടുത്തിയ മൂന്നു നാടകങ്ങളും രണ്ട് സംഗീത ശില്പങ്ങളുമാണ് വേദികളില്‍ അവതരിപ്പിച്ചു വരുന്നത്.

error: Content is protected !!