Input your search keywords and press Enter.

കാട്ടുപന്നിയുടെ അക്രമണത്തില്‍ മരണം സംഭവിച്ചയാളുടെ കുടുംബത്തിന് 10 ലക്ഷം രൂപ അനുവദിച്ചു

 

കാട്ടുപന്നിയുടെ അക്രമണത്തിൽ മരണം സംഭവിച്ചയാളുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരമായി അനുവദിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. ഏനാദിമംഗലം പഞ്ചായത്തിലെ മങ്ങാട് പുളിനിൽക്കുന്നതിൽ വീട്ടിൽ പി വൈ ജോണിയുടെ കുടുംബത്തിനാണ് നഷ്ടപരിഹാരം അനുവദിച്ചത്. അനുവദിച്ച പത്ത് ലക്ഷം രൂപയിൽ ആദ്യ ഗഡുവായി 5 ലക്ഷം രൂപ ജോണിയുടെ ഭാര്യ കുഞ്ഞൂഞ്ഞമ്മയ്ക്ക് എം.എൽ.എ കൈമാറി.

കാട്ടുപന്നിയുടെ അക്രമണത്തിൽ മനുഷ്യ ജീവൻ നഷ്ടപ്പെട്ട ഗൗരവതരമായ സാഹചര്യം എം.എൽ.എ വനം മന്ത്രിയെ കണ്ട് ധരിപ്പിക്കുകയും, ഉചിതമായ നഷ്ട പരിഹാരം അനുവദിക്കാൻ നടപടിയുണ്ടാകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.തുടർന്ന് അന്വേഷണം നടത്തി അടിയന്തിര നടപടി സ്വീകരിക്കാൻ കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ.എൻ.ശ്യാംമോഹൻലാലിനെചുമതലപ്പെടുത്തിയിരുന്നു.

മങ്ങാട് ജംഗ്ഷനിലേക്ക് കാൽനട യാത്ര ചെയ്യവേ കാട്ടുപന്നിയുടെ ആക്രമണമുണ്ടായതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് ഡി.എഫ്.ഒ റിപ്പോർട്ട് ചെയ്യുകയും, 10 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കുകയുമായിരുന്നു.

ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജഗോപാലൻ നായർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശങ്കർ മാരൂർ ,സാം വാഴോട് കോന്നി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ജോജി ജെയിംസ്, സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ ജോൺ, ബീറ്റ് ഫോറെസ്റ്റ് ഓഫീസർ പ്രവീൺ ,
തുടങ്ങിയവർക്കൊപ്പമെത്തിയാണ് എം.എൽ.എ നഷ്ടപരിഹാര തുക കൈമാറിയത്.ബാക്കി തുകയായ 5 ലക്ഷം രൂപയും അടിയന്തരമായി തന്നെ കുടുംബത്തിന് കൈമാറുമെന്നും എംഎൽഎ പറഞ്ഞു

error: Content is protected !!