Input your search keywords and press Enter.

ഓട്ടോറിക്ഷയിൽ കടത്തിയ 3 കിലോയോളം കഞ്ചാവ് പോലീസ് പിടികൂടി

 

പത്തനംതിട്ട : ലഹരിവസ്തുക്കളുടെ കടത്ത്, സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവർക്കെതിരെ ജില്ലയിൽ പോലീസ് നടപടി ശക്തമായി തുടരുന്നു. ഈ ആഴ്ചയിലെ രണ്ടാമത്തെ കഞ്ചാവ് വേട്ടയിൽ ജില്ലാ ആന്റി നർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്‌സ് ( ഡാൻസാഫ് ) സംഘവും വെച്ചൂച്ചിറ പോലീസും ചേർന്ന് കൂത്താട്ടുകുളം കാക്കാനാട്ടുപടിയിൽ നിന്നും ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുവന്ന 3 കിലോയോളം കഞ്ചാവ്  പിടികൂടി. വധശ്രമ കേസിലെ പ്രതിയുൾപ്പെടെ രണ്ടുപേർ പിടിയിൽ .

കോട്ടയം മണിമല മൂക്കട ആലയംകവല പുളിക്കൽ വീട്ടിൽ രാഘവന്റെ മകൻ ബിജുമോൻ (37), കോട്ടയം മണിമല ആലയംകവല കിഴക്കേ പുറത്തു കുടിയിൽ കുഞ്ഞപ്പന്റെ മകൻ സാബു (50)
എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൂത്താട്ടുകുളം ഭാഗത്തുനിനും മടന്തമൺ ഭാഗത്തേക്ക് പോകുകയായിരുന്ന ഇവരെ കാക്കാനാട്ടുപടിയിൽ വച്ച് 12 മണിയോടെയാണ് പിടികൂടിയത്.

 

ഇതര സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ കടത്തിക്കൊണ്ടുവന്ന് ജില്ലയിൽ വിപണനം നടത്തുന്നുണ്ടെന്ന രഹസ്യവിവരം ജില്ലാ പോലീസ് മേധാവി ഡാൻസാഫ് സംഘത്തിന് നൽകിയതിനെതുടർന്നാണ് പോലീസ് നടപടി.

രണ്ടുമാസത്തോളമായുള്ള സംഘത്തിന്റെ  നിരീക്ഷണത്തിനൊടുവിലാണ് കടത്തുകാർ കുടുങ്ങിയത്. ഒന്നാം പ്രതി ബിജുമോൻ കഞ്ചാവിന്റെ മൊത്തക്കച്ചവടക്കാരനാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. ഡാൻസാഫ് ടീം ജില്ലാ നോഡൽ ഓഫീസർ ജില്ലാ നർകോട്ടിക് സെൽ ഡി വൈ എസ് പി ആർ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. റാന്നി ഡി വൈ എസ് പി ജി സന്തോഷ്‌കുമാർ, വെച്ചൂച്ചിറ പോലീസ് ഇൻസ്‌പെക്ടർ ജർലിൻ വി സ്കറിയ , എസ് ഐ സണ്ണിക്കുട്ടി, ഡാൻസാഫ് എസ് ഐ അജി സാമൂവൽ, ഡാൻസാഫ് സംഘത്തിലെ എ എസ് ഐ
അജികുമാർ സി പി ഓമാരായ മിഥുൻ, ബിനു, സുജിത്, അഖിൽ, ശ്രീരാജ്, വെച്ചൂച്ചിറ പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥരായ അബ്ദുൽ സലിം, സുഭാഷ് എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. മൂന്ന് മൊബൈൽ ഫോണുകളും രണ്ടാം പ്രതിയുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയും പിടിച്ചെടുത്തു.
ഇയാളാണ് ഓട്ടോ ഓടിച്ചിരുന്നത്. ബിജുമോൻ സാബുവിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷ
വാടകയ്ക്ക് വിളിച്ച് അതിൽ കഞ്ചാവ് കടത്തുകയായിരുന്നു.

ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിനോടുവിലാണ് പ്രതികൾ വന്ന ഓട്ടോ പിടികൂടാനായത്. ഈ വാഹനത്തിൽ കഞ്ചാവ് കൊണ്ടുവരുന്നതായി നേരത്തെ പോലീസിന് സൂചന കിട്ടിയിരുന്നു. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ജില്ലയിൽ പോലീസ് നിരീക്ഷണം
തുടർന്നുവരുന്നതായി ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ IPS അറിയിച്ചു. കൂത്താട്ടുകുളം കാക്കാനാട്ടുപടിയിൽ വാഹനം കുറുക്കിട്ട് തടഞ്ഞാണ് ഓട്ടോ പിടികൂടിയത്. ഓട്ടോയുടെ പിന്നിലെ സീറ്റിനു പിറകിൽ കാബിനിൽ രണ്ട് പ്ലാസ്റ്റിക് പൊതികളാക്കി സഞ്ചിയിൽ
സൂക്ഷിച്ചനിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. തുടർന്ന്, റാന്നി ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്തു. കൂടുതൽ പ്രതികൾ ഉണ്ടോ, ഉറവിടം
തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഈ ആഴ്ച തന്നെ ജില്ലയിലെ രണ്ടാമത്തെ വലിയ കഞ്ചാവ് വേട്ടയാണ് ഇത്. കഴിഞ്ഞദിവസം അടൂർ നെല്ലിമൂട്ടിൽ പടിയിൽ നിന്നും സ്കൂട്ടർ തടഞ്ഞ് രണ്ട് കിലോയിലധികം കഞ്ചാവ് പിടിച്ചെടുക്കുകയും ഒട്ടേറെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രതിയുൾപ്പെടെ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും  ചെയ്തിരുന്നു. ഇത്തരം കുറ്റവാളികളെ അമർച്ച ചെയ്യുന്നതിനുള്ള പരിശോധനകളും മറ്റ് കർശന നടപടികളും തുടരുന്നതിനു പോലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

error: Content is protected !!