Input your search keywords and press Enter.

മോഷ്ടിച്ച ബൈക്കുകൾ വില്‍ക്കാൻ ശ്രമിച്ച രണ്ടു യുവാക്കള്‍ പിടിയിൽ

 

പത്തനംതിട്ട : മോഷ്ടിച്ച ബൈക്കുമായി പഴകുളത്തുള്ള ആക്രി വില്‍പ്പനക്കടയിൽ എത്തിയ മോഷ്ടാക്കളെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു.

കൊട്ടാരക്കര മൈലം പുലമൺ പാറക്കടവ് രഞ്ജു ഭവനം വീട്ടിൽ കുഞ്ഞുമോന്റെ മകൻ വയസ്സുള്ള രഞ്ജു പി കുഞ്ഞുമോൻ(24) പ്രായപൂർത്തിയാകാത്ത പള്ളിക്കൽ സ്വദേശി(17)യെയുമാണ് വ്യാഴം വൈകിട്ട് 6 ന് പോലീസ് കസ്റ്റഡിയിലെടുത്തത്. മോഷ്ടിച്ച വാഹനം വിൽക്കാൻ ചെന്ന കടയുടെ ഉടമ വാഹനത്തിൻറെ രേഖകൾ ആവശ്യപ്പെട്ടതിനെ
തുടർന്ന് യുവാക്കൾ പരസ്പരവിരുദ്ധമായി സംസാരിച്ചതിൽ തോന്നിയ സംശയമാണ് പ്രതികളെ കുടുക്കിയത്.

 

ഇരുവരെയും തന്ത്രപൂർവം അവിടെ നിർത്തിയ ശേഷം ഉടമ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് യുവാക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിന്റെ ചുരുളഴിഞ്ഞത്. ഇവർ വിൽക്കാനായി കൊണ്ടുവന്ന ബജാജ് ഡിസ്കവർ ബൈക്ക് പോലീസ് പരിശോധിച്ചപ്പോൾ നമ്പർ പ്ലേറ്റ് വ്യാജമാണെന്ന്
കണ്ടെത്തി, തുടർന്ന് പരിസരത്ത് നടത്തിയ അന്വേഷണത്തിൽ, കടയുടെ സമീപത്തുനിന്നും റോയൽ എൻഫീൽഡ് മോട്ടോർ സൈക്കിൾ കണ്ടെത്തുകയും ചെയ്തു. പരിശോധനയിൽ അതിന്റെ നമ്പർ പ്ലേറ്റും വ്യാജമാണെന്ന് വ്യക്തമായി. പിന്നീട്, മോഷ്ടാക്കളെ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് യുവാക്കൾഇരുത്തം വന്ന മോഷ്ടാക്കളാണെന്ന് മനസ്സിലായത്.

 

എൻഫീൽഡ് ബൈക്ക് കുണ്ടറ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഡിസ്കവർ മോട്ടോർ സൈക്കിൾ കൊട്ടാരക്കര പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും മോഷ്ടിച്ചതാണെന്ന് പോലീസ് കണ്ടെത്തി. കൊല്ലം ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ നടന്നിട്ടുള്ള വാഹന മോഷണ കേസുകളിൽ ഇവർക്ക് പങ്കുള്ളതായി ചോദ്യം ചെയ്യലിൽ പോലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. രാത്രിസമയം കറങ്ങി നടക്കുന്ന പ്രതികൾ, മോഷ്ടിക്കുന്ന വാഹനങ്ങളുടെ നമ്പർ പ്ളേറ്റുകൾ തിരുത്തി ആക്രി കടകളിൽ എത്തിച്ച് വില്പന നടത്തുകയാണ് പതിവ്. ഇങ്ങനെ കിട്ടുന്ന പണം മദ്യപാനത്തിനും ,ലഹരിവസ്തുക്കൾ വാങ്ങുന്നതിനും ആഡംബര ജീവിതം
നയിക്കുന്നതിനും, ഉപയോഗിച്ചു വരികയായിരുന്നു.

അടൂർ ഡി.വൈ.എസ്.പി ആർ.ബിനുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അടൂർ പോലീസ് ഇൻസ്‌പെക്ടർ പ്രജീഷ്.റ്റി.ഡി, സബ് ഇൻസ്‌പെക്ടർമാരായ വിപിൻ കുമാർ, അനിൽ കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ സൂരജ്.ആർ.കുറുപ്പ്, നിസ്സാർ.എം
എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ കേസുകളിൽ ഇവർ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതിനാൽ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു. അടൂർ പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ റിപ്പോർട്ടായ ഭൂരിപക്ഷം വാഹനമോഷണം ഉൾപ്പെടെയുള്ള എല്ലാ മോഷണകേസുകളിലും,പിടിച്ചുപറികേസുകളിലും പ്രതികളെ പിടികൂടിക്കഴിഞ്ഞു

error: Content is protected !!