Input your search keywords and press Enter.

വള്ളിക്കോട് റോഡ്‌ നിര്‍മ്മാണത്തില്‍ കരാറുകാരും ഉദ്യോഗസ്ഥരും വീഴ്ച വരുത്തി: എം എല്‍ എ

പത്തനംതിട്ട ജില്ലാ വികസന സമിതി യോഗം

നിലവാരം കുറഞ്ഞ പൂട്ടുകട്ടകള്‍ 24 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്ത്
മൂന്നു ദിവസത്തിനകം ടാര്‍ ചെയ്യണം: അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ

ചന്ദനപ്പള്ളി – കോന്നി റോഡിലെ വള്ളിക്കോട് അപകടം നടന്ന സ്ഥലത്തെ നിലവാരം കുറഞ്ഞ പൂട്ടുകട്ടകള്‍ 24 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണമെന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ബി. വിനുവിന് അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ കര്‍ശന നിര്‍ദേശം നല്‍കി. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂട്ടുകട്ട നീക്കിയ സ്ഥലങ്ങളില്‍ മൂന്നു ദിവസത്തിനുള്ളില്‍ ടാറിംഗ് പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. റോഡിന്റെ ഉത്തരവാദിത്വമുള്ള അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശേഷം നടപടി സ്വീകരിക്കണമെന്നും കരാറുകാരനെതിരെ കര്‍ശന നടപടിയെടുക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. റോഡ് നിര്‍മാണത്തില്‍ കരാറുകാരും ഉദ്യോഗസ്ഥരും വീഴ്ച വരുത്തിയതായും എംഎല്‍എ പറഞ്ഞു.
എംഎല്‍എ ഫണ്ടില്‍ നിന്നും തുക അനുവദിച്ച് കോന്നി- എലിയറയ്ക്കലില്‍ സ്ഥാപിച്ച ട്രാന്‍സ്‌ഫോമറില്‍ നിന്നും സമീപത്തെ തീയേറ്ററിലേക്ക് വൈദ്യുതി കണക്ഷന്‍ നല്‍കണം. ഇതുമായി ബന്ധപ്പെട്ട തടസങ്ങള്‍ പരിഹരിക്കുന്നതിന് കെഎസ്ഇബി ഡെപ്യുട്ടി ചീഫ് എന്‍ജിനിയര്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കുകയും വൈദ്യുതി കണക്ഷന്‍ നല്‍കുന്നത് ഉറപ്പാക്കുകയും ചെയ്യണം. കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ക്രഷര്‍ യൂണിറ്റ് മലിനജലം തോട്ടിലേക്ക് ഒഴുക്കുന്നുവെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടും ബന്ധപ്പെട്ട വകുപ്പുകള്‍ നടപടികള്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. അനധികൃതമായ മലിനജല പൈപ്പ് നീക്കം ചെയ്യണം. ക്രഷര്‍ പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന പൊടി നീക്കം ചെയ്യണമെന്നും റോഡ് ടാര്‍ ചെയ്യണമെന്നും തോടിന്റെ സംരക്ഷണഭിത്തി കെട്ടണമെന്നുമുള്ള നിര്‍ദേശങ്ങള്‍ ഇതുവരെ പാലിച്ചിട്ടില്ലെന്നും ഇത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയും തുടര്‍നടപടി സ്വീകരിക്കണമെന്നും എംഎല്‍എ പറഞ്ഞു. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് മണ്ണ് മാറ്റുന്നതിന് ജിയോളജി ഓഫീസില്‍ ലഭിക്കുന്ന അപേക്ഷകളിന്മേല്‍ ഒരു മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ യോഗം വിളിക്കണമെന്നും എംഎല്‍എ പറഞ്ഞു.
കുന്നന്താനം പാലയ്ക്കത്തകിടി സെന്റ് മേരീസ് ഹൈസ്‌കൂളിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍, പൊതുവിദ്യാഭ്യാസ യജ്ഞം കോ-ഓര്‍ഡിനേറ്റര്‍ എന്നിവര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്തംഗം എന്നിവരുടെ സാന്നിധ്യത്തില്‍ സന്ദര്‍ശിച്ച് വിലയിരുത്തണമെന്ന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ നിര്‍ദേശിച്ചു. കണ്ണശ സ്മാരകം സ്‌കൂളിന്റെ കെട്ടിടം പണി കഴിപ്പിച്ചതിന്റെ ബാക്കി തുക ഉപയോഗിച്ച് ചെയ്യാന്‍ പോകുന്ന പുതിയ പ്രോജക്ടിനെ കുറിച്ച് അടുത്ത ഡിഡിസിക്ക് മുന്‍പ് അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുവല്ല ബഥേല്‍പടി- ചുമത്ര റോഡിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതില്‍ എംഎല്‍എ അതൃപ്തി അറിയിച്ചു. അഴിയിടത്തുചിറ-മേപ്രാല്‍, കൊമ്പങ്കേരിച്ചിറ-അംബേദ്ക്കര്‍ കോളനി റോഡിലെ വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തികള്‍ വേഗം പൂര്‍ത്തീകരിക്കുകയും പൊതുമരാമത്ത് വിഭാഗം കാലതാമസം ഉണ്ടാകാതെ നിര്‍മാണം നടത്തുകയും ചെയ്യണം. പദ്ധതികള്‍ നടപ്പാക്കുന്നതില്‍ തടസമോ, തര്‍ക്കങ്ങളോ ഉണ്ടെങ്കില്‍ എംഎല്‍എമാരുടെ ശ്രദ്ധയില്‍ കൊണ്ടു വരണം. തിരുവല്ല ബൈപ്പാസില്‍ മല്ലപ്പള്ളി റോഡില്‍ സ്ഥിരമായി അപകടമുണ്ടാകുന്നതു സംബന്ധിച്ച് റോഡ് സേഫ്ടി വിഭാഗം പരിശോധനയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ ശുപാര്‍ശകള്‍ കെഎസ്ടിപി ലഭ്യമാക്കണം. കുന്നന്താനം, നിരണം ഗ്രാമപഞ്ചായത്ത് കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട സാങ്കേതിക തടസങ്ങള്‍ പരിഹരിക്കുന്നതിന് മന്ത്രിയുമായി ചര്‍ച്ച നടത്തും. മുത്തൂര്‍ ജംഗ്ഷനിലെ സിഗ്‌നല്‍ ലൈറ്റ് പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കണം. എംഎല്‍എ ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ വിനിയോഗിച്ചാണ് സിഗ്‌നല്‍ ലൈറ്റ് സ്ഥാപിച്ചത്. അഞ്ചു റോഡ് ചേരുന്ന ജംഗ്ഷന്‍, ഗതാഗത കുരുക്ക് എന്നിവ പരിഗണിച്ചാണ് ഇവിടെ സിഗ്‌നല്‍ ലൈറ്റ് സ്ഥാപിച്ചതെന്നും ജനങ്ങള്‍ക്ക് ഇതിന്റെ പൂര്‍ണ പ്രയോജനം ലഭ്യമാക്കണമെന്നും എംഎല്‍എ പറഞ്ഞു.
ജില്ലയില്‍ തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ വെറ്ററിനറി വകുപ്പ് സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, വെറ്ററിനറി വകുപ്പ് എന്നിവയുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം ഉണ്ടാകണം. തെരുവു നായകളുടെ വന്ധ്യംകരണം, തുടര്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച് ആലോചിക്കുന്നതിന് ഉടന്‍ യോഗം വിളിക്കണമെന്നും അദ്ദേഹം പറഞ്ഞു. കാട്ടുപന്നി ശല്യം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ പഞ്ചായത്തുകളിലും ടാസ്‌ക്ഫോഴ്സും ജാഗ്രതാ സമിതിയും രൂപീകരിച്ചെന്ന് പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ ഉറപ്പാക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ഓണത്തോട് അനുബന്ധിച്ച് ലഹരി വസ്തുക്കളുടേയും വ്യാജമദ്യത്തിന്റേയും ഉപയോഗം തടയുന്നതിനായി പൊലീസ്, എക്‌സൈസ് വകുപ്പുകള്‍ പരിശോധന നടത്തി നടപടികള്‍ കൈക്കൊള്ളണമെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി അഡ്വ. കെ.ജയവര്‍മ്മ പറഞ്ഞു. ശ്രദ്ധ, നേര്‍ക്കൂട്ടം എന്നീ രണ്ട് പദ്ധതികള്‍ സ്‌കൂള്‍ തലത്തിലും പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഫലപ്രദമായി നടപ്പാക്കണം. തിരുവല്ല- കുമ്പഴ റോഡിലെ കുഴികള്‍ അടിയന്തിരമായി അടയ്ക്കുന്നതിനുള്ള സത്വര നടപടികള്‍ സ്വീകരിക്കണം. വെണ്ണിക്കുളം-തടിയൂര്‍ റോഡിന്റെ പുനരുദ്ധാരണപ്രവര്‍ത്തികള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണം. കാട്ടുമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് രക്ഷനേടുന്നതിന് സോളാര്‍ വേലികള്‍ സ്ഥാപിക്കണമെന്നും, നാശനഷ്ടങ്ങളുണ്ടായവര്‍ക്ക് കാലതാമസം കൂടാതെ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ പത്തനംതിട്ട- ചെങ്ങന്നൂര്‍ ചെയിന്‍ സര്‍വീസ്, പത്തനംതിട്ട-വെച്ചൂച്ചിറ- എറണാകുളം, പത്തനംതിട്ട- റാന്നി-എറണാകുളം സര്‍വീസുകള്‍ പുനരാരംഭിക്കണമെന്നും എംപിയുടെ പ്രതിനിധി പറഞ്ഞു.
ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, എഡിഎം ബി. രാധാകൃഷ്ണന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു, അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസര്‍ ജി. ഉല്ലാസ്, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!