Input your search keywords and press Enter.

ജനങ്ങള്‍ക്കാവശ്യമായ വാര്‍ത്തകള്‍ ചെയ്യാനും ചര്‍ച്ചാവിഷയമാക്കാനും മാധ്യമങ്ങള്‍ക്ക് കഴിയണം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

‘നോ ടു ഡ്രഗ്സ് ‘ക്യാമ്പയിനിന്റെ ഭാഗമായുള്ള കെ.എസ്.ഇ.ബി തയ്യാറാക്കിയ ലഹരി വിരുദ്ധ പോസ്റ്റര്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി പ്രകാശനം ചെയ്യുന്നു.

കെ.എസ്.ഇ.ബി പ്രഥമ മാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

പാലക്കാട്: ജനങ്ങള്‍ക്കാവശ്യമായ വാര്‍ത്തകള്‍ ചെയ്യാനും ചര്‍ച്ചാവിഷയമാക്കാനും മാധ്യമങ്ങള്‍ക്ക് കഴിയണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. പാലക്കാട് ഹോട്ടല്‍ ഗസാലയില്‍ നടന്ന കെ.എസ്.ഇ.ബി പ്രഥമ മാധ്യമ പുരസ്‌കാരം 2021 വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സമൂഹത്തിലെ പ്രശ്നങ്ങള്‍ ഉയര്‍ത്തി കാണിക്കാനും ജനങ്ങളുടെ ഇടപെടല്‍ ഉണ്ടാക്കാനും പ്രതികരണം സൃഷ്ടിക്കാനും അതുവഴി വലിയ മുന്നേറ്റം ഉണ്ടാക്കാനും മാധ്യമങ്ങള്‍ക്കാകണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ജലവൈദ്യുത പദ്ധതികള്‍ക്ക് ഏറെ സാധ്യതകളുണ്ട്. 2023 മാര്‍ച്ച് മാസത്തോടെ 200 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന പദ്ധതികള്‍ സംബയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. കരടിപ്പാറ സൂക്ഷ്മ ജലസേചന പദ്ധതികള്‍ ഇന്ന് പ്രസക്തിയുള്ളതാണ്. ശാസ്ത്ര- സാങ്കേതികമായ കൃഷിരീതികള്‍ ഇന്നത്തെ സമ്പദ് വ്യവസ്ഥയുടെതിനെ അപേക്ഷിച്ച് ആറിരട്ടിയെങ്കിലും മാറ്റമുണ്ടാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പരിപാടിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ‘നോ ടു ഡ്രഗ്സ് ‘ക്യാമ്പയിനിന്റെ ഭാഗമായി കെ.എസ്.ഇ.ബി തയ്യാറാക്കിയ ലഹരി വിരുദ്ധ പോസ്റ്റര്‍ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. കെ.എസ്.ഇ.ബിയുടെ 65-ാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്റ്റാന്‍ഡ്-അപ് കോമഡി മത്സര വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡുകളും വിതരണം ചെയ്തു.

ദിനപ്പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച മികച്ച വാര്‍ത്ത/ ലേഖനത്തിനുള്ള അവാര്‍ഡ് കേരള കൗമുദി റിപ്പോര്‍ട്ടര്‍ പി.എച്ച് സനല്‍കുമാര്‍, മികച്ച വാര്‍ത്താ ചിത്രത്തിനുള്ള അവാര്‍ഡ് മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫര്‍ ബി. മുരളികൃഷ്ണന്‍, മികച്ച ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ അവാര്‍ഡ് മാതൃഭൂമി ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ ജി. പ്രസാദ് കുമാര്‍, മികച്ച നവമാധ്യമ റിപ്പോര്‍ട്ടിനുള്ള അവാര്‍ഡ് ട്രൂകോപ്പി തിങ്ക് അസോസിയേറ്റ് എഡിറ്റര്‍ ടി.എം ഹര്‍ഷന്‍ എന്നിവര്‍ മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി. 25,000 രൂപയും ശില്‍പവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മുന്‍ എം.പിയുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍ അധ്യക്ഷനും സംസ്ഥാന പബ്ലിക് റിലേഷന്‍സ് വിഭാഗം മുന്‍ അഡീഷണല്‍ ഡയറക്ടര്‍ കെ. മനോജ് കുമാര്‍, ദി ഹിന്ദു ദിനപത്രം മുന്‍ സ്പെഷ്യല്‍ ഫോട്ടോഗ്രാഫര്‍ എസ്. ഗോപകുമാര്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാര നിര്‍ണ്ണയം നടത്തിയത്. സ്റ്റാന്‍ഡ് അപ് കോമഡി മത്സരത്തില്‍ പൊതുവിഭാഗത്തില്‍ മനേഷ് മണി(എറണാകുളം) സി. മണികണ്ഠന്‍ പിള്ള(തിരുവനന്തപുരം), വി. മായ (എറണാകുളം), അനീഷ് കാട്ടുകട(ആലപ്പുഴ) എന്നിവരും ജീവനക്കാരുടെ വിഭാഗത്തില്‍ ബി. മുഹമ്മദ് സലിം, എസ്. വിനോദ്, കെ.കെ രാമചന്ദ്രന്‍ എന്നിവരും മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി. പൊതുവിഭാഗത്തില്‍ ‘കറണ്ടും ഞാനും’ എന്ന വിഷയത്തിലും ജീവനക്കാരുടെ വിഭാഗത്തില്‍ ‘എന്റെ കറണ്ടോഫീസ്’ അനുഭവങ്ങള്‍ എന്ന വിഷയത്തിലുമാണ് മത്സരം സംഘടിപ്പിച്ചത്. 10,000 രൂപയാണ് സമ്മാനത്തുക.

പരിപാടിയില്‍ വിതരണ വിഭാഗം ഉത്തരമേഖല ചീഫ് എന്‍ജിനീയര്‍ കെ.എസ് രജനി അധ്യക്ഷയായി. പാലക്കാട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ കെ.കെ ബൈജു, പ്രസ് ക്ലബ് സെക്രട്ടറി മധുസൂദനന്‍ കര്‍ത്ത, കെ.എസ്.ഇ.ബി.എല്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ കെ.ജി സന്തോഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

error: Content is protected !!