Input your search keywords and press Enter.

കൊല്ലം ജില്ലാ അറിയിപ്പുകള്‍

പൊതുമരാമത്ത് മേഖലയില്‍ കാലാനുസൃത മാറ്റങ്ങള്‍ നടപ്പാക്കും: മന്ത്രി പി. എ. മുഹമ്മദ് റിയാസ്
കാലാനുസൃതമായ മാറ്റങ്ങള്‍ പൊതുമരാമത്ത് മേഖലയില്‍ നടപ്പാക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. ചടയമംഗലം നിയോജക മണ്ഡലത്തിലെ കിഴക്കുംഭാഗം-പാങ്ങോട്, മുള്ളിക്കാട്-കൊല്ലായില്‍ റോഡുകളുടെ  നവീകരണഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
റോഡുകളുടെ നിര്‍മ്മാണം ഗുണമേ• ഉറപ്പാക്കി സമയബന്ധിതമായി പൂര്‍ത്തിയാക്കും. പരിപാലനകാലാവധിയില്‍ റോഡുകള്‍ തകര്‍ന്നാല്‍ ഉത്തരവാദിത്തം കരാറുകാര്‍ക്കാണ് എന്ന വിവരം ഉള്‍ക്കൊള്ളുന്ന 3000ത്തോളം ബോര്‍ഡുകള്‍ സംസ്ഥാനത്ത് സ്ഥാപിച്ചുകഴിഞ്ഞു. പരിപാലനകാലാവധി കഴിഞ്ഞ ശേഷമുള്ള അറ്റകുറ്റപ്പണികള്‍ക്കായി റണ്ണിംഗ് കോണ്‍ട്രാക്ട് സംവിധാനവും ഏര്‍പ്പെടുത്തി, പൊതുമരാമത്ത് വകുപ്പിന്റെ 20,000 കിലോമീറ്റര്‍ റോഡുകള്‍ ഉള്‍പ്പെട്ടുകഴിഞ്ഞു. ഓരോ 45 ദിവസത്തിലും എല്ലാ ജില്ലയിലും നോഡല്‍ ഓഫീസര്‍മാര്‍ പരിശോധനനടത്തി സ്ഥിതിഗതി വിലയിരുത്തും. സംസ്ഥാനത്ത് ഏകീകൃത ഡിസൈന്‍ നയം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നതായും മന്ത്രി വ്യക്തമാക്കി.
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷയായി. നിലവാരത്തില്‍ വിട്ടുവീഴ്ച ഇല്ലാത്ത, വര്‍ഷങ്ങളോളം റോഡുകള്‍ സംരക്ഷിക്കപ്പെടുന്ന രീതിയിലുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തി 10 കോടി രൂപ  ചെലവിഴിച്ചാണ് നവീകരണം. 6.8 കിലോമീറ്റര്‍ നീളമുള്ള കിഴക്കുംഭാഗം-പാങ്ങോട് റോഡും 4.2 കിലോമീറ്റര്‍ നീളമുള്ള മുള്ളിക്കാട്-കൊല്ലായില്‍ റോഡും അഞ്ചുമീറ്റര്‍ വീതിയില്‍ ബി. എം.സി ആന്‍ഡ് ബി.സി നിലവാരത്തില്‍ നവീകരിക്കുകയും റോഡ്‌സുരക്ഷ സംവിധാനങ്ങള്‍, ദിശാസൂചികകള്‍ എന്നിവ സ്ഥാപിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  സാം. കെ ഡാനിയല്‍ മുഖ്യാതിഥിയായി. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെ.  നജീബത്ത്, ചിതറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്‍,  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. എസ് മുരളി, ഗ്രാമപഞ്ചായത്ത്അംഗങ്ങള്‍, രാഷ്ട്രീയകക്ഷിനേതാക്കള്‍, ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
സംസ്ഥാന റവന്യൂദിനാഘോഷം 24ന് കൊല്ലത്ത്
സംസ്ഥാന റവന്യു ദിനാഘോഷവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. ദിനാഘോഷത്തിനായി രൂപീകരിച്ച മുഴുവന്‍ സബ് കമ്മിറ്റികളുടെയും കണ്‍വീനര്‍മാരും ജോയിന്റ് കണ്‍വീനര്‍മാരുടെയും സംയുക്തയോഗത്തില്‍ അടിയന്തരപ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് പബ്ലിസിറ്റി കമ്മിറ്റിക്ക് ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണ്‍ നിര്‍ദേശം നല്‍കി. സബ്കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ പ്രത്യേകമായി വിലയിരുത്തിയ യോഗത്തില്‍ ദിനാഘോഷം വിജയിപ്പിക്കുന്നതിനുള്ള നടപടികള്‍ക്ക് എല്ലാവരുടേയും സഹകരണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.
ഫെബ്രുവരി 24ന് വൈകിട്ട് നാലിന് സി. കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന റവന്യൂദിനാഘോഷം-അവാര്‍ഡ്ദാനചടങ്ങ് ഉദ്ഘാടനം ചെയ്യും.റവന്യു മന്ത്രി കെ.രാജന്‍ അധ്യക്ഷനാകും.മന്ത്രിമാരായ കെ.എന്‍.ബാലഗാേപാല്‍, ജെ.ചിഞ്ചുറാണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മേയര്‍, റവന്യു വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, മുഴുവന്‍ ജില്ലാ കളക്ടര്‍മാര്‍ എന്നിവര്‍ പങ്കാളികളാകും. റവന്യു വകുപ്പ് ജീവനക്കാരും കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുക്കും. 60 പേര്‍ക്കാണ് സംസ്ഥാനതല അവാര്‍ഡ്. കലാപരിപാടികളും അരങ്ങേറും.
ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ചെയര്‍മാനും ജില്ലാ കലക്ടര്‍ ജനറല്‍ കണ്‍വീനറുമായ സംഘാടകസമിതിയും ഇതിനോടകം  രൂപീകരിച്ചു. യോഗത്തില്‍ റവന്യൂ വകുപ്പ് മന്ത്രിയുടെ പ്രതിനിധിയായി അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വി. ജെ. ബെന്നി, ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ പ്രതിനിധി, സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍, എ. ഡി. എം. ആര്‍. ബീനാറാണി, ഡെപ്യൂട്ടി കലക്ടര്‍മാര്‍, റവന്യൂ-സര്‍വേ ജീവനക്കാര്‍, സര്‍വീസ് സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൂര്‍ണമായും ഹരിതചട്ടം പാലിച്ചാണ് റവന്യുദിനാഘോഷം സംഘടിപ്പിക്കുന്നത്.

വൈദ്യുതഅപകടങ്ങള്‍ കുറയ്ക്കുന്നതിന് ബോധവത്കരണം
വൈദ്യുതിസംബന്ധമായ അപകടങ്ങള്‍ കുറയ്ക്കുന്നത് സംബന്ധിച്ച് കെ. എസ്. ഇ. ബി. എല്ലിന്റെ ആഭിമുഖ്യത്തില്‍ ബോധവത്കരണ പരിപാടികള്‍ ശക്തിപ്പെടുത്തുന്നു. പൊതുജനങ്ങളിലേക്കും ഉദ്യോഗസ്ഥരിലേക്കും സുരക്ഷാ മുന്‍കരുതല്‍ വിവരങ്ങള്‍ എത്തിക്കുംവിധമാകും സംഘാടനം. പരിശീലനവും അനുബന്ധമായി നടത്തും. കഴിഞ്ഞ വര്‍ഷത്തെ അപകടങ്ങളുടെ തോത് കണക്കിലെടുത്താണ് വൈദ്യുത അപകട നിവാരണ സമിതിയോഗ തീരുമാനം.
സെക്ഷന്‍ ഓഫീസുകളുടെ വാഹനം ഉപയോഗപ്പെടുത്തി ശബ്ദപ്രചാരണം നടത്തും. ഉത്സവങ്ങളിലെ വൈദ്യുത അലങ്കാരങ്ങളും ഫ്‌ളോട്ടുകളും അപകടരഹതിമാക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കും. ഘോഷയാത്രകളുടെ യാത്രാവഴിയും അനുബന്ധ പ്രവര്‍ത്തനങ്ങളും വകുപ്പിന്റെ മുന്‍കൂര്‍ അനുമതിയോടെ നടത്തണമെന്ന് നിര്‍ദ്ദേശമുണ്ട്. ഉത്സവക്കമ്മിറ്റികള്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. ഉത്സവാനുമതി നല്‍കുന്ന വകുപ്പുകളും വൈദ്യുത ബോര്‍ഡിന്റെ അനുമതി ഉറപ്പാക്കണം എന്നും കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ നാഗരാജ് അധ്യക്ഷനായി. എക്‌സിക്യുട്ടിവ് എഞ്ചിനീയര്‍മാര്‍, ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍, പൊലിസ്-പൊതുമരാമത്ത് വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഭൂമി സര്‍ക്കാരിലേക്ക് ഏറ്റെടുത്തു
പത്തനാപുരം താലൂക്കിലെ പട്ടാഴി വടക്കേക്കര വില്ലേജിലെ 2318/4, 2319/8 സര്‍വെ നമ്പരുകളില്‍ ഉള്‍പ്പെട്ട ഭൂമി അന്യംനില്‍പ്പായി കണക്കാക്കി സര്‍ക്കാരിലേക്ക് ഏറ്റടുക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. വസ്തുക്കളുടെ ഭരണനിര്‍വഹണ ചുമതല പട്ടാഴി വടക്കേക്കര വില്ലേജ് ഓഫീസര്‍ക്കാണ്, വസ്തുവിവര പട്ടിക സമര്‍പ്പിക്കുന്നതിനും ചുമതലപ്പെടുത്തി.

ബോധവത്കരണ പരിപാടി 25ന്
നാവികസേനാ ഉദ്യോഗസ്ഥരുടെ വിധവകള്‍ക്കും വിരമിച്ച ഉദ്യോഗസ്ഥര്‍ക്കും ഏറ്റവും പുതിയ സൈനികക്ഷേമ പദ്ധതികളുടെ വിവരങ്ങള്‍ സംബന്ധിച്ച് ബോധവത്കരണം നല്‍കുന്നതിനായി ആശയവിനിമയ പരിപാടി നടത്തുന്നു. ഫെബ്രുവരി 25ന് രാവിലെ 11 മുതല്‍ ഒരു മണിവരെ ജില്ലാ സൈനികക്ഷേമ ഓഫീസിലാണ് പെന്‍ഷന്‍-ഇതരപരാതികള്‍ സംബന്ധിച്ച അന്വേഷണങ്ങളും നടത്താവുന്നത്. അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ എം. ഉഫൈസുദീന്‍ അറിയിച്ചു.

ആശുപത്രി വികസനം: പുനരധിവാസ പാക്കേജിന്റെ കരട് പ്രസിദ്ധീകരിച്ചു
കൊട്ടാരക്കര താലൂക്ക് ആശുപത്രി വികസനത്തിന് ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട പുനരധിവാസ-പുന:സ്ഥാപന പാക്കേജിന്റെ കരട് പ്രസിദ്ധീകരിച്ചു. വീടും പ്രാഥമിക ജീവനോപാധിയും നഷ്ടമായ കോട്ടവിള തെക്കതില്‍ വീട്ടില്‍ കെ. ശോഭന, തെക്കതില്‍ വീട്ടില്‍ കുമാരി എന്നിവരുടെ കുടുംബങ്ങള്‍ക്ക് നിശ്ചിത ചട്ടപ്രകാരം ആകെ 9,20,000 രൂപയാണ് ഒറ്റത്തവണ ധനസഹായമായി കണക്കാക്കിയിട്ടുള്ളത്.  പുനരധിവാസ-പുനസ്ഥാപന അവകാശച്ചട്ടങ്ങള്‍ പിന്നീട് പ്രസിദ്ധീകരിക്കുമെന്ന് എല്‍. എ. ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

ടെന്‍ഡര്‍
കൊല്ലം കോര്‍പ്പറേഷന്റെ പദ്ധതിപ്രകാരം സര്‍ക്കാര്‍ സ്‌കൂളുകളില്‍ വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി 21 ഉച്ചയ്ക്ക് രണ്ടുവരെ സമര്‍പ്പിക്കാം. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫിസില്‍ നിന്നും ഫോമുകള്‍ ലഭിക്കും.

അറിയിപ്പ്
  ജില്ലയിലെ എല്ലാ സ്‌കൂളുകളിലെയും വിദ്യാഭ്യാസസ്ഥാപന പെര്‍മിറ്റ് ഉടമകള്‍  കുട്ടികള്‍ സുരക്ഷിതമായി സ്‌കൂള്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ ജീവനക്കാരെ നിയോഗിക്കണമെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ഡി. മഹേഷ് നിര്‍ദ്ദേശം നല്‍കി. സംവിധാനം ഒരുക്കിയില്ലെങ്കില്‍ കര്‍ശന നടപടി സ്വീരിക്കുമെന്നാണ് മുന്നറിയിപ്പ്.

മുന്‍ഗണനാപട്ടിക
ഇമ്പിച്ചിബാവ ഭവനപുനരുദ്ധാരണ പദ്ധതി (2022-23) മുന്‍ഗണനാപട്ടിക പ്രസിദ്ധീകരിച്ചു. എല്ലാ താലൂക്ക് ഓഫീസുകളിലും കലക്ടറേറ്റിലും പരിശോധിക്കാം.   വിവരങ്ങള്‍ക്ക്: 0474-2793473.

സൗജന്യ പരിശീലനം
 കൊട്ടിയം മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍  ഫെബ്രുവരി 21ന് അരുമ മൃഗങ്ങളുടെയും പക്ഷികളുടെയും സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി സൗജന്യ പരിശീലനം നടത്തും. 8113964940 ഫോണില്‍ രജിസ്റ്റര്‍ ചെയ്യാം.

അറിയിപ്പ്
   മദ്രാസ് റജിമെന്റില്‍ നിന്നും വിരമിച്ച വിമുക്തഭട•ാര്‍, വീര്‍നാരികള്‍  എന്നിവര്‍ക്ക് മദ്രാസ് റജിമെന്റിന്റെ പ്രതിനിധികളുമായി ഫെബ്രുവരി 22ന്  കേരള സ്റ്റേറ്റ് എക്‌സ്‌സര്‍വീസ് ലീഗിന്റെ കടപ്പാക്കട ജില്ലാ ഓഫീസില്‍ ആശയവിനിമയത്തിന്   അവസരം. മദ്രാസ് റെജിമെന്റിലുണ്ടായിരുന്നവര്‍ പങ്കെടുക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 9446266096, 8281103386, 0474 2792987.

 അപേക്ഷ ക്ഷണിച്ചു
 പത്തനാപുരം യു.ഐ.റ്റിയില്‍ മാത്തമറ്റിക്‌സ്  വിഷയത്തില്‍ ഗസ്റ്റ്  അദ്ധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യു.ജി.സി നിബന്ധനകള്‍ പ്രകാരമാണ് നിയമനം.  ഫെബ്രുവരി 27നകം  സര്‍ട്ടിഫിക്കറ്റുകളുടെ   പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കണം.  കേരള സര്‍വ്വകലാശാലയ്ക്ക് പുറത്തുള്ളവര്‍ എലിജിബിലിററി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഫോണ്‍-0475 2355600.

വില്‍പ്പനയ്ക്ക്
കൊട്ടാരക്കര കില സി.എസ്.ഇ.ഡി (ഇ.റ്റി.സി) ഫാമില്‍ തയ്യാറാക്കിയ പച്ചക്കറി തൈകളും വിത്തുകളും  സെന്ററിലെ വില്‍പ്പനശാലയില്‍ ലഭിക്കും.  കുരുമുളക്, കമുകിന്‍ തൈകള്‍ മാര്‍ച്ച് മൂന്നാംവാരത്തിലാണ് വില്‍ക്കുക. ഫോണ്‍ : 9446921107.

അപേക്ഷ ക്ഷണിച്ചു
കൊട്ടാരക്കര കില സി.എസ്.ഇ.ഡി (ഇ.റ്റി.സി)യില്‍  ക്ലോത്ത് ക്യാരിബാഗ് മേക്കിംഗ് ആന്‍ഡ് സ്‌ക്രീന്‍ പ്രിന്റിംഗ്, പേപ്പര്‍ബാഗ് നിര്‍മ്മാണം ആന്‍ഡ് സ്‌ക്രീന്‍ പ്രിന്റിംഗ്, ഫാഷന്‍ ഡിസൈനിംഗ് ആന്‍ഡ് എംബ്രോയിഡറി, ഫ്രൂട്ട്‌സ് ആന്‍ഡ് വെജിറ്റബിള്‍ പ്രോസസിംഗ്, ബേക്കറി ആന്‍ഡ് കണ്‍ഫഷണറീസ് പ്രോസസിംഗ്, ബ്യൂട്ടീഷ്യന്‍ കോഴ്‌സ്, കാറ്ററിംഗ് സര്‍വ്വീസ് ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്  എന്നീ വിഷയങ്ങളില്‍  ഹ്രസ്വകാല പരിശീലനം നല്‍കുന്നതിന്  പരിചയ സമ്പന്നരായവര്‍ക്ക് അപേക്ഷിക്കാം.  യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകള്‍ സഹിതം ഫെബ്രുവരി 28 നകം പ്രിന്‍സിപ്പല്‍ കില സി.എസ്.ഇ.ഡി (ഇ.റ്റി.സി), ഇ.റ്റി.സി പി.ഒ, കൊട്ടാരക്കര 691531  വിലാസത്തില്‍  അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ -9447007364.

ടെന്‍ഡര്‍
പെരിനാട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഏഴ് സീറ്റുള്ള വാഹനം ലഭ്യമാക്കുന്നതിന്   ടെന്‍ഡര്‍ ക്ഷണിച്ചു. മാര്‍ച്ച് ഒന്ന്  രാവിലെ 11 മണി വരെ സമര്‍പ്പിക്കാം. ഫോണ്‍:  8078379594.

അപേക്ഷ ക്ഷണിച്ചു
  ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് വകുപ്പില്‍  വനിത ഹോം ഗാര്‍ഡ്  തസ്തികയിലേയ്ക്ക് അപേക്ഷിക്കാം.   സൈനിക/അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ നിന്നും വിരമിച്ചവര്‍ക്കും, കേരള പൊലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ജയില്‍, ഫോറസ്റ്റ്, എക്‌സൈസ് വകുപ്പുകളില്‍ നിന്നും വിരമിച്ച എസ്.എസ്.എല്‍.സി/തത്തുല്യയോഗ്യതയുള്ള ശാരീരികക്ഷമതയുള്ളവര്‍ക്ക് അപേക്ഷിക്കാം.   പ്രായപരിധി 35നും 58നും മദ്ധ്യേ.  അപേക്ഷ ഫോമിന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനുമായോ 9497920062 നമ്പരിലോ രാവിലെ 11 മണി മുതല്‍ നാല് വരെ ബന്ധപ്പെടാം. വിദ്യാഭ്യാസയോഗ്യത, സര്‍വ്വീസില്‍നിന്ന് വിരമിച്ച ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ്  എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം   മാര്‍ച്ച് 10 വൈകിട്ട് അഞ്ചിനകം ജില്ലാ ഫയര്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ – 0474 2746200.

അഭിമുഖം 28ന്
കൊട്ടാരക്കര ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഫിസിക്‌സ്, സിവില്‍ എഞ്ചിനീയറിംഗ്, ട്രേഡ്‌സ്മാന്‍ (മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്) എന്നീ തസ്തികകളിലേക്ക് താത്ക്കാലിക നിയമനത്തിനുള്ള അഭിമുഖം ഫെബ്രുവരി 28ന് നടത്തും. യോഗ്യത-ട്രേഡ്‌സ്മാന് എസ്.എസ്.എല്‍.സിയും ഐ.ടി.ഐ ഇലക്ട്രിക്കല്‍ എന്‍.സി.വി.ടി സര്‍ട്ടിഫിക്കറ്റും. സിവില്‍-ഫിസിക്‌സ് എഞ്ചിനീയറിംഗിന് എ.ഐ.സി.ടി.ഇ നിബന്ധന ബാധകം. അസല്‍ സര്‍ട്ടിഫിക്കറ്റും കോപ്പിയും സഹിതം രാവിലെ 10ന് കോളജിലെത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ -0474 2453300, 8547005039.

 

error: Content is protected !!