Input your search keywords and press Enter.

കേരളീയം: ഇന്നത്തെ വാര്‍ത്തകള്‍ ( 25/10/2023 )

 

കാണികൾക്കും മത്സരിച്ച് സമ്മാനം നേടാവുന്ന ജനകീയ ക്വിസ് ഷോ: കേരളീയം ക്വിസ് ഗ്രാൻഡ് ഫിനാലെ (ഒക്‌ടോ 26) നിശാഗന്ധിയിൽ

കേരളീയം മെഗാ ഓൺലൈൻ ക്വിസിന്റെ ഗ്രാൻഡ് ഫിനാലെ (ഒക്ടോബർ 26)ഓഫ്‌ലൈനായി തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും.വൈകിട്ട് അഞ്ചുമണിക്ക് മുൻ ചീഫ് സെക്രട്ടറിയും കവിയുമായ കെ.ജയകുമാർ ക്വിസ് മത്സരം ഉ്ദ്ഘാടനം ചെയ്യും.

140 പേരാണ് ഓൺലൈൻ ക്വിസ് മത്സരത്തിൽ ഫൈനലിന് യോഗ്യത നേടിയത്.ഒക്ടോബർ 19ന് നടന്ന ഓൺലൈൻ മൽസരത്തിൽ ഏറ്റവും കൂടുതൽ സ്‌കോർ ചെയ്തു മുന്നിലെത്തിയ 14 ജില്ലകളിൽ നിന്നുമുള്ളവരാണ് ഓഫ് ലൈനായി നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരയ്ക്കുന്നത്.മത്സരാർത്ഥികൾ ഉച്ചകഴിഞ്ഞു 3.30ന് തിരുവനന്തപുരം കനകക്കുന്നിലുള്ള നിശാഗന്ധി ഓഡിറ്റോറിയത്തിൽ റിപ്പോർട്ട് ചെയ്യണം. വെരിഫിക്കേഷൻ പൂർത്തിയാക്കുന്നതിന് ഓൺലൈൻ മെഗാ ക്വിസ് രജിസ്‌ട്രേഷന് ഉപയോഗിച്ച മേൽ വിലാസവും വ്യക്തിഗത വിവരങ്ങളും ഉൾപ്പെടുന്ന ഫോട്ടോ പതിച്ച ഐ ഡി കാർഡും കൈവശം കരുതണം. മത്സരവിജയികൾക്ക് ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡും മെമന്റോയും സർട്ടിഫിക്കറ്റും ലഭിക്കും.ജനകീയ ക്വിസ് ഷോ എന്ന രീതിയിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ കാണികൾക്കും ഉത്തരം പറയാനും സമ്മാനം നേടുവാനും അവസരവുമുണ്ട്.

കേരളീയം;ഇതുവരെ കണ്ടിട്ടില്ലാത്ത മഹാ സർഗോത്സവം:മന്ത്രി സജി ചെറിയാൻ

മുമ്പൊരിക്കലും കേരളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള മഹാ സർഗോത്സവമാണ് കേരളീയത്തിൽ അരങ്ങേറുന്നതെന്ന് സാംസ്‌കാരികവകുപ്പു മന്ത്രി സജി ചെറിയാൻ.നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയത്തിലെ സാംസ്‌കാരികപരിപാടികൾ കനകക്കുന്നു പാലസ് ഹാളിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു മന്ത്രി.

ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെടുന്ന രീതിയിൽ കേരളം ആർജിച്ച നേട്ടങ്ങളെ നിരവധി വേദികളിലെ സർഗ സന്ധ്യകളായി കേരളീയം 2023 ആവിഷ്‌കരിക്കും. വിവിധ സാംസ്‌കാരിക സ്ഥാപനങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള കലാപരിപാടികൾ കേരളീയത്തിൽ അരങ്ങേറും.എല്ലാപരിപാടികളിലേക്കും പ്രവേശനം പൂർണമായും സൗജന്യമാണ്.

നാലു പ്രധാന വേദികൾ,രണ്ടു നാടകവേദികൾ,പന്ത്രണ്ട് ഉപവേദികൾ,പതിനൊന്ന് തെരുവു വേദികൾ,സാൽവേഷൻ ആർമി സ്‌കൂൾ മൈതാനം എന്നിങ്ങനെ മുപ്പത് ഇടങ്ങളിലാണ് കലയുടെ മഹോത്സവം നടക്കുക.സെൻട്രൽ സ്റ്റേഡിയം, നിശാഗന്ധി,ടാഗോർ തിയേറ്റർ,പുത്തരിക്കണ്ടം മൈതാനം എന്നിവയാണ് പ്രധാന വേദികൾ.സെനറ്റ് ഹാളിൽ നാടകങ്ങളും ഭാരത് ഭവന്റെ മണ്ണരങ്ങിൽ കുട്ടികളുടെ നാടകോത്സവവും നടക്കും.

വിവേകാനന്ദ പാർക്ക്,കെൽട്രോൺ കോമ്പൗണ്ട്, ടാഗോർ ഓപ്പൺ എയർ ഓഡിറ്റോറിയം,ഭാരത് ഭവൻ, വിമൺസ് കോളേജ്,ബാലഭവൻ,പഞ്ചായത്ത് അസോസിയേഷൻ ഹാൾ,സൂര്യകാന്തി,മ്യൂസിയം റേഡിയോ പാർക്ക്,എസ് എം വി സ്‌കൂൾ,യൂണിവേഴ്‌സിറ്റി കോളേജ്,ഗാന്ധി പാർക്ക് എന്നിവയാകും ഉപവേദികൾ. സെൻട്രൽ സ്‌റ്റേഡിയത്തിൽ ഏഴു ദിവസവും മറ്റു വേദികളിൽ നവംബർ ഒന്നു മുതൽ ആറു വരെയും ആവും കലാ സന്ധ്യകൾ നടക്കുക.

സെൻട്രൽ സ്‌റ്റേഡിയത്തിൽ ശോഭനയുടെ ‘സ്വാതി ഹൃദയം’ എന്ന നൃത്ത സന്ധ്യ നവംബർ ഒന്നിനു നടക്കും. രണ്ടാം ദിവസം ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപും നടനും എം.എൽ.എയുമായ മുകേഷും തമ്മിലുള്ള അശ്വമേധത്തിന്റെ പശ്ചാത്തലത്തിൽ 140 കലാകാരന്മാർ അണിനിരക്കുന്ന ‘കേരളപ്പെരുമ’എന്ന മെഗാ ഷോ നടക്കും.

കെ.എസ്.ചിത്രയുടെ ഗാനമേള,സ്റ്റീഫൻ ദേവസ്സിയും മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരും ഒരുമിക്കുന്ന മ്യൂസിക്കൽ മെഗാ ഷോ,മുരുകൻ കാട്ടാക്കടയുടെ നേതൃത്വത്തിൽ അരങ്ങേറുന്ന ‘മ’ഷോ എന്ന മെഗാ കാവ്യ മേള,സൂര്യ കൃഷ്ണമൂർത്തിയുടെ സംവിധാനത്തിലുള്ള ‘പൂർവ മാതൃകകളില്ലാത്ത നാട്ടറിവുകൾ’ എന്ന നാടൻ കലാമേള, ഭിന്നശേഷിക്കാരായ കുട്ടികളും ഗോപിനാഥ് മുതുകാടും ചേർന്നവതരിപ്പിക്കുന്ന ‘എംപവർ വിത് ലൗ’,ലക്ഷ്മി ഗോപാലസ്വാമി,രാജശ്രീ വാര്യർ,ജയപ്രഭാ മേനോൻ,ഡോ. നീനാ പ്രസാദ്,പാരീസ് ലക്ഷ്മി,രൂപാ രവീന്ദ്രൻ തുടങ്ങിയവരുടെ നൃത്ത സന്ധ്യകൾ,മൾട്ടി മീഡിയ റിയാലിറ്റി ഷോ,മലയാളപ്പുഴ,മലയാള കവിതകളുടെ അഖണ്ഡ നൃത്തധാര ‘കാവ്യ കേരളം’,ജി.എസ്.പ്രദീപ് നയിക്കുന്ന ആയിരത്തോളം കലാലയ വിദ്യാർഥികൾ മാറ്റുരയ്ക്കുന്ന അറിവുത്സവം ‘വിജ്ഞാന കേരളം – വിജയ കേരളം’, ഇന്ത്യൻ ‘നേവി’യുടെ ബാൻഡ് സെറ്റ്, അലോഷിയും ആവണി മൽഹാറും ചേർന്നൊരുക്കുന്ന മെഹ്ഫിൽ തുടങ്ങിയ മൗലികമായ കലാപരിപാടികൾ കേരളീയത്തിന്റെ മാറ്റു കൂട്ടും.

നവംബർ ഏഴിന് സെൻട്രൽ സ്‌റ്റേഡിയത്തിൽ നടക്കുന്ന സമാപന ചടങ്ങുകൾക്ക് ശേഷം സംഗീത സംവിധായകൻ എം.ജയചന്ദ്രന്റെ നേതൃത്വത്തിൽ ശങ്കർ മഹാദേവൻ,കാർത്തിക്,സിതാര,ഹരിശങ്കർ,വിധു പ്രതാപ്,റിമി ടോമി എന്നിവർ ഒരുമിച്ചൊരുക്കുന്ന ‘ജയം’ എന്ന മ്യൂസിക്കൽ മെഗാ ഷോ ആവും കേരളീയത്തിന്റെ കലാശക്കൊട്ട്.

കേരള സംസ്‌കാരത്തിന്റെ വൈവിധ്യങ്ങളെ പ്രകീർത്തിക്കുന്ന കഥകളി,ഓട്ടൻതുള്ളൽ,ചാക്യാർ കൂത്ത്,നങ്യാർ കൂത്ത്,കേരളനടനം,യോഗ നൃത്തം, കഥാപ്രസംഗം,ഗദ്ദിക,മോഹിനിയാട്ടം,ഒപ്പന,മാപ്പിള കലകൾ,മംഗലം കളി,കുടച്ചോഴി കളി,മാർഗം കളി, പാക്കനാർ തുള്ളൽ,സീതകളി,മുടിയേറ്റ്,പടയണി, ചവിട്ടുനാടകം,കവിയരങ്ങ്, കഥയരങ്ങ്, വഞ്ചിപ്പാട്ട്, വിൽപ്പാട്ട്, പടപ്പാട്ട്,കടൽപ്പാട്ട്,വിവിധ തരത്തിലുള്ള വാദ്യമേളം എന്നിവയും സജ്ജീകരിച്ചിരിക്കുന്ന വേദികളിൽ അരങ്ങേറും.എസ്.എം.വി സ്‌കൂളിലെ ആൽചുവട്ടിൽ ഏഴു ദിവസം നീണ്ടു നിൽക്കുന്ന കളമെഴുത്തും പുള്ളുവൻ പാട്ടും അരങ്ങേറും.തെയ്യം, തെയ്യാട്ടം,മലപ്പുലയാട്ടം,സ്ട്രീറ്റ് സർക്കസ്,സ്ട്രീറ്റ് മാജിക്, തെരുവ് നാടകം,പൊയ്ക്കാൽ രൂപങ്ങൾ,പൂപ്പടയാട്ടം, വിളക്കുകെട്ട്,ചാറ്റു പാട്ട്,തുകൽ വാദ്യ സമന്വയം,മയൂര നൃത്തം,വനിതാ ശിങ്കാരിമേളം,പപ്പെറ്റ് ഷോ,തിരിയുഴിച്ചിൽ എന്നിവ സജ്ജമാക്കിയ പത്തു വേദികളിലായി അരങ്ങേറും.

കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുമുള്ള ഭിന്നശേഷിക്കാരായ കലാകാരന്മാരുടെ വൈവിധ്യമാർന്ന കലാ പരിപാടികൾ ടാഗോർ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ അരങ്ങേറും.എൻഡോസൾഫാൻ ദുരിതമേഖലയിലെ കലാകാരന്മാരുടെ പരിപാടികളും ഉൾപെടുത്തിയിട്ടുണ്ട്.

ഭാരത് ഭവൻ എ.സി ഹാളിൽ പത്മശ്രീ രാമചന്ദ്ര പുലവരുടെ നേതൃത്വത്തിൽ ഏഴു ദിവസം നീണ്ടു നിൽക്കുന്ന തോൽപ്പാവകൂത്തു പ്രദർശനം, ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ട കലാകാരന്മാരുടെ പ്രകടനങ്ങൾ, ദിവസവും വൈകീട്ട് അഞ്ചുമുതൽ ആറുമണിവരെ എൻ.സി.സി. കേഡറ്റ്‌സ് അവതരിപ്പിക്കുന്ന അശ്വാരൂഢ അഭ്യാസപ്രകടനങ്ങൾ, എയ്‌റോ മോഡൽ ഷോ എന്നിവയും കേരളീയത്തിന്റെ മാറ്റു കൂട്ടും.മുന്നൂറിലേറെ കലാപരിപാടികളിലൂടെ 4100ൽ പരം കലാകാരന്മാർ വിവിധ വേദികളിലൂടെ ആടിയും പാടിയും അവതരിപ്പിക്കുന്നത് കേരളത്തിന്റെ സാംസ്‌കാരിക ഭൂപടത്തെ തന്നെയാണ്.

കേരളീയം കൾച്ചറൽ കമ്മിറ്റി ചെയർമാൻ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ,മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു,സാംസ്‌കാരിക വകുപ്പു സെക്രട്ടറി മിനി ആന്റണി,സാംസ്‌കാരികവകുപ്പ് ഡയറക്ടർ മായ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

കേരളീയത്തിന്റെ പ്രചാരകരായി വിദ്യാർഥികളും

കേരളീയം പരിപാടിയുടെ പ്രാധാന്യം അറിയിക്കുന്ന കുറിപ്പ് അസംബ്ലിയിൽ വായിച്ച് സ്‌കൂൾ വിദ്യാർഥികൾ.സംസ്ഥാനത്തെ മുഴുവൻ സർക്കാർ വിദ്യാലയങ്ങളിലും ബുധനാഴ്ചത്തെ അസംബ്ലിയിലാണ് കേരളീയത്തെ കുറിച്ചുള്ള കുറിപ്പ് വായിച്ചത്.
കേരളത്തിന്റെ നേട്ടങ്ങളുടെ വിളംബരവുമായി നവംബർ ഒന്നു മുതൽ ഏഴുവരെ തലസ്ഥാനത്ത് നടക്കുന്ന കേരളീയം പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് സ്‌കൂളുകളിൽ കുറിപ്പ് വായിച്ചത്.

error: Content is protected !!