Input your search keywords and press Enter.

തണ്ണീർക്കൊമ്പൻ ചരിഞ്ഞതിൽ അന്വേഷണം തുടങ്ങി

 

മാനന്തവാടി ന​ഗരത്തിലിറങ്ങിയതിനെ തുടർന്ന് മയക്കുവെടി വെച്ച് പിടികൂടി കര്‍ണാടകയിലെ ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിലെത്തിച്ച തണ്ണീർക്കൊമ്പൻ ചരിഞ്ഞതിൽ വിശദമായ റിപ്പോർട്ട് തേടിയതായി കർണാടക വനംമന്ത്രി ഈശ്വര ഖണ്ഡരെ .

പോസ്റ്റ്‍മോർട്ടത്തിന് ശേഷം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ വനംവകുപ്പ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള വീഴ്ചകളുണ്ടായി എന്ന് കണ്ടെത്തിയാൽ കർശനനടപടി ഉണ്ടാകുമെന്നും ഈശ്വർ ഖണ്ഡരെ പറഞ്ഞു.20 ദിവസത്തിനിടെ രണ്ടു തവണ മയക്കുവെടി ഏറ്റത് ഉള്‍പ്പെടെ ആനയെ ബാധിച്ചിരിക്കാമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍, ദൗത്യത്തിനിടെ ആന പൂര്‍ണ ആരോഗ്യവാനായിരുന്നുവെന്നും ബാഹ്യമായ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നുമാണ് വനംവകുപ്പ് അധികൃതര്‍ അറിയിക്കുന്നത്.മാനന്തവാടിയിലെത്തിയ ആന ഇന്നലെ രാവിലെയാണ് പുഴയില്‍ ഇറങ്ങിയത്. അതിനുശേഷം ആന ജലസ്രോതസ്സുകള്‍ ഇല്ലാത്ത സ്ഥലത്താണ് തുടര്‍ന്നത്.

15 മണിക്കൂറോളമാണ് മതിയായ വെള്ളം കിട്ടാതെ ആന നിന്നത്. മയക്കുവെടി കൊണ്ടാല്‍ കൂടുതല്‍ നിര്‍ജലീകരണം സംഭവിക്കാനുള്ള സാധ്യതയമുണ്ട്. ഇലക്ട്രൊലൈറ്റ് അളവ് കുറയാമെന്നും ഇത് ഹൃദയാഘാതം ഉണ്ടാക്കാമെന്നും തുടർച്ചയായി മണ്ണ് വാരി എറിഞ്ഞത് സൂചനയാണെന്നും വന്യജീവി വിദഗ്ധര്‍ പറയുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിനുശേഷമായിരിക്കും മരണകാരണത്തില്‍ സ്ഥിരീകരണമുണ്ടാകുക. രാമപുര ക്യാമ്പില്‍ എലിഫന്‍റ് ആംബുലന്‍സ് നിര്‍ത്തിയപ്പോള്‍ തന്നെ തണ്ണീര്‍ കൊമ്പൻ കുഴഞ്ഞ് വീഴുകയായിരുന്നു.

error: Content is protected !!