Input your search keywords and press Enter.

സംസ്ഥാനത്തെ സ്‌കൂളുകളിൽ വാട്ടർ ബെൽ പദ്ധതിക്ക് തുടക്കമായി

 

ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്‌കൂളുകളിൽ വെള്ളം കുടിക്കാനായി ഇടവേള അനുവദിക്കുന്ന വാട്ടർ ബെൽ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി തിരുവനന്തപുരം മണക്കാട് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ നിർവഹിച്ചു. കുടിവെള്ളം കൊണ്ടു വരാൻ കഴിയാത്ത വിദ്യാർഥികൾക്ക് സ്‌കൂൾ അധികൃതർ കുടിവെള്ളം ഉറപ്പുവരുത്തണമെന്ന് മന്ത്രി പറഞ്ഞു.36 ഡിഗ്രി സെൽഷ്യസ് ചൂടിലേക്ക് സംസ്ഥാനം പോകുന്ന സാഹചര്യത്തിൽ പരമാവധി വെള്ളം കുടിക്കണം. വേനൽക്കാലത്തുണ്ടാകുന്ന അസുഖങ്ങൾ പരമാവധി ഒഴിവാക്കാൻ വാട്ടർ ബെൽ പദ്ധതിയിലൂടെ സാധിക്കും. ആവശ്യമെങ്കിൽ ഏത് സമയത്തും വെള്ളം കുടിക്കണമെന്നാണ് വിദ്യാർഥികളോട് പറയാനുള്ളത്.

സംസ്ഥാനത്ത് വേനൽച്ചൂട് കനക്കുന്ന സാഹചര്യത്തിലാണ് വിദ്യാലയങ്ങളിൽ വാട്ടർ ബെൽ അനുവദിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. നിലവിലെ ഇന്റർവെല്ലുകൾക്കു പുറമെയാണ് പുതിയ ഇടവേള കൂടി നൽകുന്നത്. അഞ്ചു മിനിറ്റ് സമയമായിരിക്കും വെള്ളം കുടിക്കാനുള്ള ഇടവേള. രാവിലെ 10.30നും ഉച്ചക്ക് രണ്ടു മണിക്കുമായിരിക്കും വാട്ടർ ബെൽ മുഴങ്ങുക. വാട്ടർ ബെൽ മുഴങ്ങിയതിന് പിന്നാലെ വിദ്യാർത്ഥികൾക്ക് കുടിവെള്ളം നൽകിയാണ് മന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്തത്.വി.എച്ച്.എസ്.ഇ ഡപ്യൂട്ടി ഡയറക്ടർ സിന്ധു, ജില്ല വിദ്യാഭ്യാസ ഓഫീസർ ആർ.എസ് സുരേഷ് കുമാർ, ഡി.ഇ.ഒ ഇന്ദു എൽ.ജി, എ.ഇ.ഒ ഗോപകുമാർ, പ്രിൻസിപ്പൽ ഷാമി പി.ബി, ഹെഡ്മാസ്റ്റർ ജോസ് പി.ജെ,വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ പ്രവീൺ പ്രകാശ് എന്നിവർ പങ്കെടുത്തു.

error: Content is protected !!