Input your search keywords and press Enter.

മഴക്കാല മുന്നൊരുക്ക നടപടികള്‍ വകുപ്പുകള്‍ സ്വീകരിക്കണം :സാംക്രമിക രോഗങ്ങള്‍ തടയാന്‍ നടപടി വേണം

മഴക്കാല മുന്നൊരുക്ക നടപടികള്‍ വകുപ്പുകള്‍ സ്വീകരിക്കണം :സാംക്രമിക രോഗങ്ങള്‍ തടയാന്‍ നടപടി

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ ഓറഞ്ച് ബുക്ക് പ്രകാരമുള്ള മുന്നൊരുക്ക നടപടികള്‍ അതത് വകുപ്പുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓറഞ്ച് ബുക്കിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

മഴക്കാല മുന്നൊരുക്ക യോഗത്തിന്‍റെ തീരുമാനപ്രകാരം ഇതിനകം നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ ജില്ലാതലത്തില്‍ അവലോകനം ചെയ്യണം. ജില്ലാ ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേരണം. ദുരന്ത സാധ്യതകൂടുതലുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വിഭവസമാഹരണ കേന്ദ്രങ്ങള്‍ സജ്ജീകരിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. കെട്ടിടം കണ്ടെത്തുകയും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കാവുന്ന ഉപകരണങ്ങള്‍ ഉറപ്പാക്കുകയും വേണം. മഴ മൂലം അപകടമുണ്ടായാല്‍ നടത്തേണ്ട തയ്യാറെടുപ്പ് മുന്‍കൂട്ടി തീരുമാനിക്കണം.

ദുരിതബാധിതരെ താമസിപ്പിക്കാനായി സംഘടിപ്പിക്കുന്ന ക്യാംപുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണം. മലവെള്ളപ്പാച്ചില്‍ സംഭവിക്കാന്‍ ഇടയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കുകയും വേണം. സ്കൂളുകളുടെ ചുറ്റുമതില്‍, മേല്‍ക്കൂര, സമീപത്തുള്ള മരങ്ങള്‍ എന്നിവ അപകടാവസ്ഥയില്‍ അല്ലെന്ന് ഉറപ്പാക്കണം. ദുരന്തഘട്ടങ്ങളില്‍ ആശുപത്രികളുടെ പ്രവര്‍ത്തനം സുഗമമാക്കണം. സ്വകാര്യ ആശുപത്രികളെക്കൂടി ദുരന്തനിവാരണ പ്ലാനിന്‍റെ ഭാഗമാക്കണം. സാംക്രമിക രോഗങ്ങള്‍ തടയാന്‍ നടപടി ത്വരിതപ്പെടുത്തണം. ജലാശയങ്ങള്‍ വൃത്തിയായി സൂക്ഷിക്കണം, വെള്ളം ക്ലോറിനേറ്റ് ചെയ്യാനും ശ്രദ്ധിക്കണം. പാമ്പ് കടി കൂടുതലാകന്‍ സാധ്യതയുള്ളതിനാല്‍ ആവശ്യമായ പ്രതിരോധ മരുന്നുകള്‍ ആശുപത്രികളില്‍ സജീകരിക്കണം. പാമ്പ് കടിക്ക് ചികിത്സ ലഭ്യമാകുന്ന ആശുപത്രികളുടെ പട്ടിക പ്രസിദ്ധീകരിക്കണം.

രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ സംഘ ടിപ്പിക്കുന്നതിന് ഓരോ ഗ്രാമപഞ്ചായത്തിനും 1 ലക്ഷം രൂപയും നഗരസഭയ്ക്ക് 3 ലക്ഷം രൂപയും കോർപ്പറേഷന് 5 ലക്ഷം രൂപയും അനുവദനീയമാണ്. ക്യാമ്പുകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഓരോ ഗ്രാമപഞ്ചായത്തിനും 1 ലക്ഷം രൂപയും നഗരസഭയ്ക്ക് 2 ലക്ഷം രൂപയും കോർപ്പറേഷന് 5 ലക്ഷം രൂപയും ഉപയോഗിക്കാവുന്നതാണ്. ബണ്ട് സംരക്ഷണം, തീരത്തെ വീട് സംരക്ഷണം എന്നിവയ്ക്കായി മണൽ നിറച്ച കയർ ചാക്കുകൾ, ജിയോ ട്യൂബുകൾ, മണൽ ബണ്ടുകൾ, പ്രാദേശികമായി ലഭ്യമാകുന്ന മറ്റ് വിഭവങ്ങൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ബണ്ടുകൾ എന്നിവയ്ക്കായി ഓരോ ഗ്രാമപഞ്ചായത്തിനും 4 ലക്ഷം രൂപയും നഗരസഭയ്ക്ക് 5 ലക്ഷം രൂപയും കോർപ്പറേഷന് 7 ലക്ഷം രൂപയും അനുവദനീയമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഈ ഫണ്ട് പ്രയോ ജനപ്പെടുത്തി അനിവാര്യമായ സജ്ജീകരണങ്ങൾ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

യോഗത്തില്‍ മന്ത്രിമാരായ കെ. രാജന്‍, വി ശിവന്‍കുട്ടി, ആര്‍ ബിന്ദു, എ കെ ശശീന്ദ്രന്‍, ചീഫ് സെക്രട്ടറി ഡോ. വേണു വി, കേന്ദ്ര സേനാ പ്രതിനിധികള്‍, ദുരന്തനിവാരണ സെക്രട്ടറി ടിങ്കു ബിസ്വാൾ, മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യക്കോസ്, ജില്ലാ കളക്ടര്‍മാര്‍ തുങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!