Input your search keywords and press Enter.

കോന്നി താലൂക്ക് വികസന സമിതി യോഗം പ്രഹസനമാകുന്നു:പൊതു ജനത്തിന് പ്രവേശനം അനുവദിക്കണം

 

 

ഉദ്യോഗസ്ഥ രാഷ്ട്രീയ ജന പ്രതിനിധികളുടെ നേതൃത്വത്തില്‍ കൂടുന്ന കോന്നി താലൂക്ക് വികസന സമിതി യോഗങ്ങള്‍ വെറും പ്രഹസനമായി മാറുന്നു . ചുമതല ഉള്ള വകുപ്പുകളില്‍ നിന്നും മറുപടി പറയേണ്ട ജീവനക്കാര്‍ സ്ഥിരമായി കമ്മറ്റിയില്‍ എത്തുന്നില്ല . താലൂക്ക് പരിധിയിലെ തദേശ സ്വയം ഭരണ വകുപ്പുകളിലെ അധ്യക്ഷന്‍മാര്‍ പോലും കൃത്യമായി യോഗത്തില്‍ എത്തുന്നില്ല .

കഴിഞ്ഞ ദിവസം കൂടിയ യോഗത്തില്‍ അധ്യക്ഷനാകുവാന്‍ ഒടുവില്‍ ചിറ്റാര്‍ പഞ്ചായത്തിലെ പുതിയ അധ്യക്ഷനെ ചുമതല ഏല്‍പ്പിക്കേണ്ടി വന്നു . സ്ഥിരമായി യോഗത്തില്‍ എത്തിച്ചേരാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എതിരെ നടപടി സ്വീകരിക്കാന്‍ കോന്നി തഹസീല്‍ദാര്‍ക്ക് അധികാരം ഉണ്ട് എങ്കിലും നടപടി ഇല്ല .

കോന്നി താലൂക്കിലെ വിവിധ വികസന വിഷയങ്ങള്‍ ആണ് ചര്‍ച്ച ചെയ്തു തീരുമാനം എടുക്കേണ്ട വികസന സമിതി യോഗത്തില്‍ പൊതു ജനത്തിന് പരാതി പറയാനോ അഭിപ്രായം പറയാനോ അനുമതി ഇല്ല . പൊതു ജനത്തിന്‍റെ പ്രതിനിധിയായി പങ്കെടുക്കേണ്ട എല്ലാ പഞ്ചായത്ത് അധ്യക്ഷന്‍മാരും ഒരു യോഗത്തില്‍ പോലും ഒന്നിച്ചു വന്നിട്ടില്ല . ഇടയ്ക്കും പിഴയ്ക്കും മാത്രം ആണ് പഞ്ചായത്ത് അധ്യക്ഷന്മാര്‍ എത്തുന്നത്‌ . അവര്‍ക്കും കോന്നി താലൂക്ക് വികസന സമിതി യോഗത്തില്‍ വിശ്വാസം ഇല്ലാ എന്നാണ് പറയുന്നത് . മുന്‍കാലങ്ങളില്‍ എടുത്ത തീരുമാനങ്ങളില്‍ ഏതൊക്കെ തീരുമാനം നടപ്പിലായി എന്ന് പൊതു ജനതയ്ക്ക് അറിയാന്‍ ഉള്ള അവകാശം പോലും നിഷേഷിക്കുന്ന നിലപാടുകള്‍ തിരുത്തണം . താലൂക്ക് വികസന സമിതി യോഗത്തില്‍ പൊതു ജനതയുടെ പരാതിയും അഭിപ്രായവും കേള്‍ക്കാന്‍ ഉള്ള നടപടി ആണ് ആവശ്യം .

വിവിധ വകുപ്പുകള്‍ക്ക് ചുമതല ഉണ്ട് എങ്കിലും വകുപ്പുകളില്‍ നിന്നും ഹാജരാകുന്ന ആളുകളുടെ എണ്ണം പരിമിതം ആണ് . വകുപ്പ് ആണ് പരാതിയില്‍ എടുത്ത തീരുമാനം അറിയിക്കേണ്ടത് . നടപടി സ്വീകരിച്ചു റിപ്പോര്‍ട്ട് നല്‍കേണ്ട വകുപ്പുകള്‍ പൊതു ജനതയുടെ അവകാശങ്ങള്‍ നിഷേഷിക്കുന്ന നിലപാടുകള്‍ തിരുത്തണം . സ്ഥിരമായി യോഗത്തില്‍ എത്താത്ത കോന്നിയിലെ സര്‍ക്കാര്‍ വകുപ്പുകളുടെ മേധാവികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ മടി കാണിക്കരുത് .

നിലവില്‍ ഉള്ള വിഷയങ്ങള്‍ പരിഹരിക്കണം . ജന പ്രതിനിധികള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെചുമതല വഹിക്കുന്ന നേതാക്കള്‍ എന്നിവര്‍ ഉന്നയിക്കുന്ന വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോലും ഉള്ള സര്‍ക്കാര്‍ ജീവനക്കാര്‍ യോഗത്തില്‍ ഇല്ല . തട്ടിക്കൂട്ട് വികസന സമിതിയെ കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ തന്നെ അന്വേഷണം വേണം . കോന്നിയിലെ അസോസിയേഷന്‍ ഭാരവാഹികളെക്കൂടി യോഗത്തില്‍ വിളിക്കണം എന്നാണ് ആവശ്യം . ഇങ്ങനെ പ്രഹസനമാകുന്ന യോഗത്തില്‍ ഇനി പങ്കെടുക്കില്ല എന്ന് കോന്നി പഞ്ചായത്തിലെ അധ്യക്ഷ ബന്ധപ്പെട്ടവരോട് കഴിഞ്ഞ ദിവസം പറയേണ്ട സ്ഥിതി തന്നെ ഉണ്ടായി .

കോന്നി ടൌണിലെ നിരവധി വിഷയങ്ങള്‍ പരിഹരിക്കാന്‍ ഉണ്ട് .അക്കം ഇട്ടു നിരത്തിയാല്‍ അത് പലര്‍ക്കും ദോഷകരമായി ഭവിക്കും . കോന്നി പഞ്ചായത്തിലെ പഴയ കല ചന്തയുടെ ഭൂമികള്‍ പല സ്വകാര്യ വ്യക്തികളും കയ്യേറിയിട്ടും തിരിച്ചു പിടിക്കാന്‍ കഴിയുന്നില്ല . ഉടന്‍ സര്‍വേ നടത്തി കയ്യേറിയ ഭൂമി വീണ്ടെടുക്കണം എന്നുള്ള പരാതിയ്ക്ക് വര്‍ഷങ്ങളുടെ പഴക്കം ഉണ്ട് . അനധികൃത കച്ചവട സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട് .

താലൂക്ക് ഭരണാധികാരികള്‍ പരാതികള്‍ക്ക് പരിഹാരം കാണണം . അടുത്ത താലൂക്ക് വികസന സമിതി യോഗത്തില്‍ പൊതു ജനത്തിന്‍റെ പരാതികള്‍ കേള്‍ക്കാന്‍ ഉള്ള നടപടി ഉണ്ടാകണം . കോന്നിയില്‍ വനം വകുപ്പ് കയ്യേറിയ റവന്യൂ ഭൂമികളെ സംബന്ധിച്ച് സമഗ്ര അന്വേഷണം ഉണ്ടാകണം . വനം വികസിപ്പിക്കാന്‍ കോന്നി ടൌണ്‍ പ്രദേശങ്ങള്‍ പോലും വനം വകുപ്പിന്‍റെ രേഖകളില്‍ വനം ആണ് .ഇത് വരും ഭാവിയില്‍ ഉള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസം ആണ് .കോന്നി അരുവാപ്പുലം തേക്ക് തോട്ടം സ്ഥിതി ചെയ്യുന്ന ഏക്കര്‍ കണക്കിന് ഭൂമി റവന്യൂ വകുപ്പിന്‍റെ ഉടമസ്ഥതയില്‍ ആണ് എങ്കിലും വനം വകുപ്പ് തേക്ക് മരങ്ങള്‍ അട്ടി വെക്കാന്‍ ഉള്ള സ്ഥലമായി ഇത് മാറ്റുകയും കയ്യേറി കൈവശം വെച്ചും പോരുന്നു എന്നുള്ള പരാതി വര്‍ഷങ്ങള്‍ക്കു മുന്നേ ഉയര്‍ന്നു കേള്‍ക്കുന്നു . അത്തരം ഭൂമി കണ്ടെത്തിയാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കാന്‍ കഴിയും . വരും ഭാവിയില്‍ വിവിധ വകുപ്പുകളുടെ ഓഫീസുകള്‍ ഇവിടെ നിര്‍മ്മിക്കാന്‍ കഴിയും .

താലൂക്ക് വികസന സമിതി ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ ഇടപെടേണ്ട സാഹചര്യം ആണ് ഉള്ളത് . വികസന സമിതി യോഗത്തില്‍ എത്തിച്ചേരാത്ത സര്‍ക്കാര്‍ ജീവനകാര്‍ക്ക് എതിരെ നടപടി ആരംഭിക്കാന്‍ അധികാരികള്‍ തയാര്‍ ആകണം . നടപടി സ്വീകരിക്കും എന്ന് ഉറപ്പു ഉണ്ടെങ്കില്‍ ചുമതല ഉള്ള സര്‍ക്കാര്‍ ജീവനക്കാര്‍ കൃത്യമായി സമിതി യോഗത്തില്‍ എത്തും എന്ന കാര്യത്തില്‍ സംശയം ഇല്ല .

error: Content is protected !!