Input your search keywords and press Enter.

ശബരിമല :തീർത്ഥാടകരുടെ വിശദാംശങ്ങൾ ഡിജിറ്റൽ രേഖയായി ലഭ്യമാകും

 

ശബരിമല :തീർത്ഥാടകരുടെ വിശദാംശങ്ങൾ ഡിജിറ്റൽ രേഖയായി ലഭ്യമാകും

രജിസ്‌ട്രേഷൻ നടത്താതെ വരുന്ന തീർത്ഥാടകർക്കും സുഗമമായ ദർശനത്തിനുള്ള സൗകര്യം ഉറപ്പുവരുത്തും : മുഖ്യമന്ത്രി

ശബരിമല ദർശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താതെയും ഈ സമ്പ്രദായത്തെക്കുറിച്ച് അറിയാതെയും എത്തുന്ന തീർത്ഥാടകർക്കും സുഗമമായ ദർശനത്തിനുള്ള സൗകര്യം സർക്കാർ ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ വർഷങ്ങളിൽ ഇത്തരത്തിൽ ദർശനം ഉറപ്പുവരുത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വി. ജോയിയുടെ സബ്മിഷന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ട് സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും തീർത്ഥാടനം സുമഗമമാക്കാനുമുള്ള നടപടികളുടെയും ഭാഗമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലും ദേവസ്വം വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തിലും തിരുവിതാംകൂർ ദേവസ്വം ബോർഡ്, പോലീസ്, ജില്ലാ ഭരണകൂടം എന്നിവരുമായി യോഗങ്ങൾ ചേർന്ന് വിശദമായ ആസൂത്രണം നടത്തിയിരുന്നു.

തീർത്ഥാടനത്തിനെത്തുന്ന എല്ലാവർക്കും സന്നിധാനത്തും പമ്പയിലും ഇടത്താവളങ്ങളിലും മെച്ചപ്പെട്ട സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡ്, പോലീസ്, വനം, ആരോഗ്യം, പൊതുമരാമത്ത്, ഫയർ & റസ്‌ക്യൂ, ലീഗൽ മെട്രോളജി, ദുരന്തനിവാരണം, ഭക്ഷ്യ- പൊതുവിതരണം, ഇറിഗേഷൻ, കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി, ബി.എസ്.എൻ.എൽ, വാട്ടർ അതോറിട്ടി, മലിനീകരണ നിയന്ത്രണ ബോർഡ് എന്നീ വകുപ്പുകളും സ്ഥാപനങ്ങളും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ ആംബുലൻസ് സംവിധാനം ഏർപ്പെടുത്തുന്നതിനും 12 എമർജൻസി മെഡിക്കൽ സെന്ററുകൾ ആരംഭിക്കുന്നതിനും കരിമല റൂട്ടിൽ ഫോറസ്റ്റുമായി സഹകരിച്ച് മെഡിക്കൽ സെന്ററുകൾ ആരംഭിക്കുന്നതിനും കാർഡിയോളജിസ്റ്റുകളുടെ സേവനം ഉറപ്പുവരുത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. റോഡുകളുടെ അറ്റകുറ്റപണിക്കും കാനന പാതകളിൽ ഭക്തർക്ക് സൗകര്യങ്ങളും സംരക്ഷണവും ഒരുക്കുന്നതിനും അന്യസംസ്ഥാനത്ത് നിന്ന് എത്തുന്ന തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ശബരിമലയിൽ എത്തുന്ന തീർത്ഥാടകരുടെ സുഗമമായ ദർശനവും സുരക്ഷയും ഉറപ്പാക്കുന്നതിന് സ്‌പോട്ട് ബുക്കിംഗ് അനുവദിക്കുന്ന വിഷയം 05.10.2024 ന് ചേർന്ന അവലോകന യോഗം ചർച്ചചെയ്യുകയുണ്ടായി. തീർത്ഥാടകർക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ രീതിയിൽ ദർശനം ഉറപ്പാക്കണമെന്നും യോഗം വിലയിരുത്തി.

തിരക്ക് നിയന്ത്രിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ മുൻകൂട്ടി സ്വീകരിക്കുന്നതിനായി തീർത്ഥാടകർ ഏത് പാതയാണ് തീർത്ഥാടനത്തിന് തെരഞ്ഞെടുക്കുന്നത് എന്ന വിവരം വെർച്ച്വൽ ക്യൂവിൽ ഉൾപ്പെടുത്തുന്നതിനും, തിരക്ക് കുറഞ്ഞ ദിവസം ഭക്തർക്ക് യഥേഷ്ടം തിരഞ്ഞെടുക്കുന്നതിനും ആവശ്യമായ ക്രമീകരണങ്ങൾ സോഫ്റ്റ്‌വെയറിൽ കൊണ്ടുവന്ന് ഓരോ ദിവസവും ബുക്ക് ചെയ്യുന്ന തീർത്ഥാടകരുടെ എണ്ണം ജില്ലാ ഭരണകൂടത്തിനും പോലീസിനും മറ്റു വകുപ്പുകൾക്കും മുൻകൂട്ടി നൽകുന്നതിനും യോഗത്തിൽ തീരുമാനിച്ചിരുന്നു. ശബരിമലയിൽ എത്തുന്ന എല്ലാ തീർത്ഥാടകർക്കും ദർശനം നടത്താനുള്ള സൗകര്യമൊരുക്കണമെന്നും യോഗം തീരുമാനിച്ചിരുന്നു.

വെർച്ച്വൽ ക്യൂ രജിസ്‌ട്രേഷനിലൂടെ തീർത്ഥാടകരുടെ വിശദാംശങ്ങൾ ഡിജിറ്റൽ രേഖയായി ലഭ്യമാകും. ഇത് ശബരിമലയിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും അപകടങ്ങളും കൂട്ടം തെറ്റലുകളും ഉണ്ടായാൽ ആളുകളെ കണ്ടെത്തുന്നതിനും സഹായകരമാണ്. കഴിഞ്ഞ വർഷത്തേക്കാൾ മെച്ചപ്പെട്ട തീർത്ഥാടന സൗകര്യങ്ങളും സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ട്. തിരുപ്പതി ഉൾപ്പെടെയുള്ള പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളിൽ കുറ്റമറ്റരീതിയിൽ വെർച്ച്വൽ ക്യൂ സമ്പ്രദായം നടന്നുവരുന്നു. ഇതേ മാതൃകയിലാണ് 2011 മുതൽ ശബരിമലയിലും വെർച്ച്വൽക്യൂ സംവിധാനം ഏർപ്പെടുത്തിയത്. വെർച്ച്വൽ ക്യൂ കുറ്റമറ്റ രീതിയിൽ ശക്തിപ്പെടുത്താൻ തന്നെയാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

error: Content is protected !!