Input your search keywords and press Enter.

നിരവധി കുറ്റകൃത്യങ്ങളിൽ പ്രതികളായ രണ്ടുപേരെ കാപ്പ പ്രകാരം ജയിലിലടച്ചു

പത്തനംതിട്ട : നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതികളായ രണ്ടുപേരെ കാപ്പാ (കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം) നിയമം വകുപ്പ് 3 പ്രകാരം
അറസ്റ്റ് ചെയ്ത്, തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചു.

തിരുവല്ല പാലിയേക്കര കുരിശുകവലയ്ക്ക് സമീപം ശങ്കരമംഗലത്ത് താഴ്ചയിൽ മനോജിന്റെ മകൻ കൊയിലാണ്ടി രാഹുൽ എന്ന് വിളിക്കുന്ന രാഹുൽ മനോജ് (25), അടൂർ പറക്കോട് ഇജാസ് മൻസിലിൽ റഷീദിന്റെ മകൻ ഇജാസ് റഷീദ് ( 23) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടര്‍ കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.

തിരുവല്ല , കീഴ്‌വായ്‌പ്പൂർ, പുളിക്കീഴ്, കോട്ടയം ഈസ്റ്റ്‌ എന്നീ പോലീസ് സ്റ്റേഷനുകളിൽ വധശ്രമം, അടിപിടി, വീടുകയറി ദേഹോപദ്രവം ഏൽപ്പിക്കൽ, മാരകയുധം ഉപയോഗിച്ചുള്ള ആക്രമണം, വീട് ആക്രമണം,, വാഹനം നശിപ്പിക്കൽ, മോഷണം, കവർച്ച, മുളകുസ്പ്രേ ഉപയോഗിച്ച് ആക്രമണം, ദ്രാവകം കുപ്പിയിൽ നിറച്ച് എറിഞ്ഞു ആക്രമിക്കൽ, സംഘം ചേർന്ന് ആക്രമിക്കൽ, സ്ത്രീകളെ ഉപദ്രവിക്കൽ, കഞ്ചാവ് കടത്ത് തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയാണ് ഇയാൾ. 2018 മുതൽ ഇതുവരെ 12 കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്, ഇതിൽ 11 ലും കോടതിയിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു.

ഒരു കേസിൽ അന്വേഷണം നടന്നുവരികയാണ്. ഇയാൾക്കെതിരെ 107 സി ആർ പി സി
പ്രകാരമുള്ള റിപ്പോർട്ട്‌ തിരുവല്ല എസ് ഡി എം സി കോടതിയിൽ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ബോണ്ട്‌ വച്ച് വിട്ടുവെങ്കിലും വ്യവസ്ഥ ലംഘിച്ച് ഇയാൾ തിരുവല്ല പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായി. ഇതിനെതുടർന്ന് പോലീസ് കോടതിയിൽ റിപ്പോർട്ട്‌ സമർപ്പിച്ചിരുന്നു.

 

തിരുവല്ല പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ടയാളാണ് പ്രതി. കലക്‌ടറുടെ ഉത്തരവുണ്ടായതിനെ തുടർന്ന്, സമൂഹത്തിൽ അരക്ഷിതാവസ്ഥയും ഭീതിയും സൃഷ്ടിച്ച്
നിയമത്തെ വകവെയ്ക്കാതെ സ്വൈര്യവിഹാരം നടത്തിയ ഇയാളെ പിടികൂടുന്നതിനുള്ള ജില്ലാ പോലീസിന്റെ കർശന നിർദേശമനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.പോലീസ് ഇൻസ്‌പെക്ടർ വിനോദ് പി എസ്, എസ് ഐ കുരുവിള സക്കറിയ, സി പി ഓ ജോജോ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ തെന്മല യില്‍ നിന്നും അറസ്റ്റ് ചെയ്തത്.

അടൂർ, പന്തളം പോലീസ് സ്റ്റേഷൻ പരിധികളിലായി വധശ്രമം, വീടുകയറി ദേഹോപദ്രവം ഏൽപ്പിക്കൽ, സംഘം ചേർന്ന് ആക്രമിക്കൽ, നിരോധിത പുകയില, കഞ്ചാവ് ഉല്പന്നങ്ങൾ വിപണനം ചെയ്യൽ തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയായിട്ടുള്ളയാളാണ് ഇജാസ് റഷീദ് . കഴിഞ്ഞ ഏപ്രിലിൽ പന്തളം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമ കേസിൽ മൂന്ന് മാസത്തോളം റിമാൻഡിൽ കഴിഞ്ഞ ശേഷം ജാമ്യത്തിൽ ഇറങ്ങിയിട്ട് ദിവസങ്ങളേ ആയിട്ടുള്ളു. കഴിഞ്ഞ മാസം പത്തൊൻപതാം തീയതി ഇജാസിൻറെയും, കൂട്ടാളികളുടെയും കഞ്ചാവ്
വില്പന തടയാൻ ശ്രമിച്ച പറക്കോട് എക്സൈസ് അസി. ഇൻസ്പെക്ടറെ, ദേഹോപദ്രവം ഏൽപ്പിക്കുകയും ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണം വ്യാപിപ്പിച്ചതോടെ ഒളിവിൽ പോകുകയായിരുന്നു.

 

തുടർന്നാണ് ഇയാൾ ജില്ലാ കലക്‌ടറുടെ ഗുണ്ടാ ആക്റ്റ് പ്രകാരമുള്ള നടപടികൾക്ക് വിധേയനാകുന്നത്. നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾക്കൊപ്പം കൂട്ടുപ്രതികളായിട്ടുള്ള പറക്കോട് സ്വദേശികളായ അജ്‌മൽ, നിർമൽ ജനാർദ്ദനൻ എന്നിവരെ കാപ്പാ നിയമ പ്രകാരം തടങ്കലിലാക്കിയിരുന്നു. ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഐ.പി.എസ്സിന്റെ നിർദ്ദേശ പ്രകാരം, അടൂർ ഡി.വൈ.എസ്.പി ആർ.ബിനുവിൻറെ മേൽനോട്ടത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ അടൂർ പോലീസ് ഇൻസ്‌പെക്ടർ പ്രജീഷ്.റ്റി.ഡി, സബ് ഇൻസ്‌പെക്ടർ വിപിൻ കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ സൂരജ്.ആർ.കുറുപ്പ്,പ്രവീൺ.റ്റി, അമൽ.എന്നിവരാണ് ഉണ്ടായിരുന്നത്. ഇത്തരത്തിൽ വിവിധ കേസുകളിൽ ഉൾപ്പെട്ട ഗുണ്ടകൾക്കെതിരെ കാപ്പാ നിയമ പ്രകാരം ശക്തമായ നടപടികൾ സ്വീകരിച്ച് വരികയാണെന്നും, അടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം കഴിഞ്ഞ നാല് മാസത്തിനുള്ളിൽ ആറ് പേർക്കെതിരെ ഇത്തരത്തിൽ നടപടികൾ സ്വീകരിച്ചതായും, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ശ്രീ.സ്വപ്നിൽ മധുകർ മഹാജൻ IPS അറിയിച്ചു.

error: Content is protected !!