നാല് കഫ് സിറപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. പ്രൊമേത്താസൈൻ ഓറൽ സൊല്യൂഷൻ, കൊഫെക്സാമെലിൻ ബേബി കഫ് സിറപ്പ്, മക്കോഫ് ബേബി കഫ് സിറപ്പ്, മഗ്രിപ്പ് എൻ കോൾഡ് സിറപ്പ് എന്നിവയാണ് നിരോധിക്കപ്പെട്ടവ.
ആഫ്രിക്കൻ രാജ്യമായ ഗാംബിയയിൽ ഇന്ത്യൻ നിർമ്മിത കഫ് സിറപ്പ് കഴിച്ച് 66 കുട്ടികൾ മരിച്ച സംഭവത്തിൽ കേന്ദ്ര സർക്കാർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയാണ് കുട്ടികളുടെ മരണവുമായി ഇന്ത്യൻ നിർമ്മിത കഫ് സിറപ്പിന് ബന്ധമുണ്ടെന്ന വിവരം പുറത്തുവിട്ടത്.ഹരിയാനയിലെ സോനെപത്തിലെ എം/എസ് മെയ്ഡൻ ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡാണ് കഫ് സിറപ്പുകൾ നിർമ്മിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ഈ സമയത്ത് ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, കമ്പനി ഈ ഉൽപ്പന്നങ്ങൾ ഗാംബിയയിലേക്ക് മാത്രമാണ് കയറ്റുമതി ചെയ്തതെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് നിർമ്മിച്ച കഫ് സിറപ്പ് വൃക്കകൾക്ക് ക്ഷതമേൽപ്പിക്കുകയും മരണത്തിന് ഇടയാക്കുകയും ചെയ്യുന്നതാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഗാംബിയയിൽ 66 കുട്ടികൾ മരിച്ചതിനെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ബുധനാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.