Input your search keywords and press Enter.

പത്തനംതിട്ട നഗരത്തിന് കർമ്മ പദ്ധതി തയ്യാറാകുന്നു

    നഗരത്തിലെ ജലക്ഷാമം സമ്പൂർണ്ണമായി പരിഹരിക്കുന്നതിനുളള പദ്ധതിയാണിത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ നടപ്പാക്കുന്ന  അമൃത് 2.0 പദ്ധതിക്ക് 8 മുതൽ 50 കോടി രൂപയാണ് ലഭിക്കുക. മൊത്തം പദ്ധതി തുകയുടെ 10    ശതമാനമാണ് നഗരസഭ നൽകേണ്ടത്. എല്ലാ വീടുകളിലും ഗാർഹിക പൈപ്പ് കണക്ഷൻ എത്തിക്കുക എന്നതാണ് പദ്ധതിയുടെ ഒരു പ്രധാന ലക്ഷ്യം. കർമ്മ പദ്ധതി തയ്യാറാക്കുന്നതിനുളള വിവര ശേഖരണം പുരോഗമിച്ചു വരികയാണ്.
ജല അതോറിറ്റിയുടെയും  മറ്റ് വകുപ്പുകളുടേയും ഉന്നത ഉദ്യോഗസ്ഥരുടെ അവലോകന യോഗം നഗരസഭാ ചെയർമാന്റെ അധ്യക്ഷതയിൽ ഇന്നലെ (10-02-2022) നടന്നു. നഗരത്തിൽ 50 വർഷത്തേക്കുള്ള ആവശ്യകത മുന്നിൽ കണ്ടാണ് കർമ്മ പദ്ധതി തയ്യാറാക്കി വരുന്നത്. ഇപ്പോഴത്തെ ജല സ്രോതസ്സായ അച്ചൻകോവിലാറിൽ നിന്നും ജില്ലാ ആസ്ഥാനത്തിന്റെ ആവശ്യകതക്ക് പൂർണമായും ജല ലഭ്യത ഭാവിയിൽ ഉണ്ടാകില്ല എന്നും വിലയിരുത്തൽ ഉണ്ട്. അതിനാൽ മണിയാർ ഡാമിൽ നിന്നും പ്രത്യേക പൈപ്പ് ലൈനിലൂടെ പത്തനംതിട്ട നഗരത്തിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള നിർദേശവും പ്രോജക്ടിലുണ്ട്. മണിയാറിലുളള പമ്പ ഇറിഗേഷൻ പദ്ധതിയുടെ സ്ഥലത്ത് ഇതിനാവശ്യമായ ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്.
പ്രതിദിനം 25 ദശലക്ഷം ലിറ്റർ വെള്ളമെങ്കിലും ശുദ്ധീകരിക്കാൻ ആവശ്യമായ പ്ളാന്റിനെക്കുറിച്ചുളള ആലോചനയാണ് ഇപ്പോഴുള്ളത്. പത്തനംതിട്ട-കുമ്പഴ മേഖലകളിലെ ഉയർന്ന പ്രദേശങ്ങളിൽ വ്യത്യസ്ത കപ്പാസിറ്റിയിലുളള 8 റിസർവോയറുകൾ സ്ഥാപിച്ച് അവിടേക്ക് വെള്ളം എത്തിച്ച് വിതരണം ചെയ്യാനുള്ള നിർദ്ദേശവും കർമ്മ പദ്ധതിയിലുണ്ട്. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്കും നഗരസഭാ എഞ്ചിനീയറിംഗ് വിഭാഗത്തിനും പുറമെ വാട്ടർ അതോറിറ്റി റിട്ടയേഡ് ചീഫ് എഞ്ചിനീയർ സ്വാമിനാഥന്റെ സാങ്കേതിക ഉപദേശത്തോടെയാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്. റിപ്പോർട്ട് ജല കർമ്മ പദ്ധതി ചീഫ് സെക്രട്ടറി അധ്യക്ഷനായുളള ഉന്നതാധികാര കമ്മിറ്റിക്ക് സമർപ്പിക്കും. അംഗീകാരം ലഭിച്ചു കഴിഞ്ഞാൽ പദ്ധതി കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിന് അംഗീകാരത്തിനായി ഫെബ്രുവരി മാസം തന്നെ സമർപ്പിക്കും. അമൃത് പദ്ധതിയിലൂടെ പത്തനംതിട്ടയുടെ കുടിവെള്ള പ്രശ്നം സമ്പൂർണ്ണമായി പരിഹരിക്കാനാകു മെന്നും ഈ വർഷം തന്നെ പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും നഗരസഭാ ചെയർമാൻ അഡ്വ.ടി. സക്കീർ ഹുസൈൻ പറഞ്ഞു. നഗരത്തിലെ രൂക്ഷമായ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ സമയബന്ധിതമായ നടപടികൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റിക്ക് യോഗം നിർദ്ദേശം നൽകി.
കെ.എസ്.ടി.പി ഉദ്യോഗസ്ഥരുമായി ചേർന്ന് നാളെ സംയുക്ത പരിശോധന നടത്തുമെന്നും കുമ്പഴ മേഖലയിൽ തകരാറുകൾ പരിഹരിക്കാൻ യുദ്ധകാല അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുമെന്നും വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ യോഗത്തെ അറിയിച്ചു. തുണ്ടമൺകര കോട്ടപ്പാറ കുടിവെള്ള പദ്ധതിയും മണ്ണുങ്കൽ പദ്ധതിയും മാർച്ച് മാസം തന്നെ കമ്മീഷൻ ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ യോഗത്തെ അറിയിച്ചു. യോഗത്തിൽ ഇന്ദിരാമണിയമ്മ, ജെറി അലക്സ്, അംബിക വേണു, കെ.ആർ.അജിത് കുമാർ, വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ തുളസീധരൻ, അസിസ്റ്റന്റ് എഞ്ചിനീയർ സതീഭായി, മുനിസിപ്പൽ എൻജിനീയർ സുധീർ രാജ്, റിട്ടയേഡ് വാട്ടർ അതോറിറ്റി ചീഫ് എഞ്ചിനീയർ സ്വാമിനാഥൻ, മുനിസിപ്പൽ സെക്രട്ടറി ഷെർളാ ബീഗം തുടങ്ങിയവർ പങ്കെടുത്തു.
error: Content is protected !!