Input your search keywords and press Enter.

കോഴഞ്ചേരി പാലം മാര്‍ച്ച് മാസത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാക്കണം : മന്ത്രി വീണാ ജോര്‍ജ്

കോഴഞ്ചേരി പാലം നാടിന്റെ സ്വപ്നമാണെന്നും അടുത്ത മാര്‍ച്ച് മാസത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാക്കണമെന്നും ആരോഗ്യമന്ത്രിയും സ്ഥലം എംഎല്‍എയുമായ വീണാ ജോര്‍ജ് പറഞ്ഞു. പാലത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനായി സ്ഥലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. എത്രയും വേഗം തടസങ്ങള്‍ നീക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മാരാമണ്‍ കരയില്‍ ആറ് പേരാണ് സ്ഥലം വിട്ടു നല്‍കിയത്. 2017 ലെ ബജറ്റിലാണ് കോഴഞ്ചേരി പുതിയ പാലം നിര്‍മ്മാണം ഉള്‍പ്പെടുത്തിയത്. 2018 കാലയളവില്‍ നിര്‍മ്മാണം ആരംഭിച്ചെങ്കിലും പ്രളയവും തുടര്‍ന്നുണ്ടായ കോവിഡ് മഹാമാരിയും നിര്‍മ്മാണത്തെ തടസപെടുത്തിയിരുന്നു. കോഴഞ്ചേരി പാലം നിര്‍മാണം പൂര്‍ത്തിയായാല്‍ കോഴഞ്ചേരി, മല്ലപ്പുഴശേരി, തോട്ടപ്പുഴശേരി, ചെറുകോല്‍ എന്നീ ഗ്രാമപഞ്ചായത്തുകള്‍ക്ക് പ്രയോജനകരമാണ്. നിലവിലെ വീതി കുറഞ്ഞ പാലത്തില്‍ പലപ്പോഴും ഗതാഗതം കുരുക്കാകുന്ന സാഹചര്യത്തില്‍ സമാന്തരമായ മറ്റൊരു പാലം ജനങ്ങള്‍ക്ക് ആശ്വാസകരമാണ്. നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഒരു കേസ് ഉണ്ടായിരുന്നു. സര്‍ക്കാരിനും പാലം നിര്‍മ്മാണത്തിനും അനുകൂലമായി വിധിവന്നിരുന്നു. സ്ഥലം ഏറ്റെടുപ്പ് സംബന്ധിച്ച കാര്യങ്ങള്‍ക്ക് പുരോഗതി ഉണ്ടെന്നും മന്ത്രി പറഞ്ഞു.
കോഴഞ്ചേരിയില്‍ തടസമായി നില്‍ക്കുന്ന കെഎസ്ഇബി ലൈന്‍ കമ്പി മാറ്റി സ്ഥാപിക്കാന്‍ ആവശ്യമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതായും ഉടന്‍ തന്നെ ബന്ധപ്പെട്ട പ്രവര്‍ത്തനം നടത്തുമെന്നും കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനീയര്‍ ലീനാ കുമാരി അറിയിച്ചു.
2018 ഡിസംബര്‍ 27നാണ് പാലം നിര്‍മ്മാണം തുടങ്ങിയത്. 19.77 കോടിയായിരുന്നു അടങ്കല്‍ തുക. മാരാമണ്‍ ഭാഗത്ത് 390 മീറ്ററിലും കോഴഞ്ചേരി ഭാഗത്ത് 90 മീറ്ററിലുമാണ് അപ്രോച്ച്‌റോഡ് നിര്‍മ്മാണം പുരോഗമിക്കുന്നത്.
ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം ബിജിലി പി. ഈശോ, കെ ആര്‍ എഫ് ബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അനൂപ് ജോയ്, കെഎസ്ഇബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പം സ്ഥലം സന്ദര്‍ശിച്ചു.

error: Content is protected !!