Input your search keywords and press Enter.

പത്തനംതിട്ടയില്‍ പിസ്റ്റൾ തുടങ്ങിയ മാരകായുധങ്ങളുമായി യുവാവ് പിടിയിൽ

 

മാരകായുധങ്ങളുമായി ആളുകളെ ഭീഷണിപ്പെടുത്തി പണാപഹരണവും കഞ്ചാവ് വിപണനവും മറ്റും നടത്തിവന്ന യുവാവ് പിസ്റ്റളുമായി പോലീസ് പിടിയിൽ. പത്തനംതിട്ട ആനപ്പാറ ചുട്ടിപ്പാറ വടക്കേച്ചരുവിൽ നജീബിന്റെ മകൻ നൗഫൽ (31) ആണ് അറസ്റ്റിലായത്.

ജില്ലാ പോലീസ്  മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരത്തെതുടർന്ന് നർകോട്ടിക് സെൽ ഡി വൈ എസ് പി, കെ എ വിദ്യാധരന്റെയും, പത്തനംതിട്ട ഡി വൈ എസ് പി, എസ് നന്ദകുമാറിന്റെയും നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പത്തനംതിട്ട മേലെവെട്ടിപ്രം തൈക്കാവ്
റോഡിൽ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നാണ് പിസ്റ്റളും പ്രത്യേകതരം സ്റ്റീൽ നിർമിത കത്തിയും മറ്റുമായി നൗഫലിനെ പിടികൂടിയത്. ഡാൻസാഫ് സംഘത്തിലെ പോലീസുദ്യോഗസ്ഥരും റെയ്‌ഡിൽ പങ്കെടുത്തു. ഒറ്റയ്ക്ക് താമസിക്കുന്ന വീടിന്റെ മുകളിലെ നിലയിലെ മുറിയിൽ നിന്നാണ് മാരകായുധങ്ങൾ കണ്ടെടുത്തത്. തമിഴ് നാട് കാഞ്ചീപുരം
ജില്ലയിൽ ധനകാര്യസ്ഥാപന ഉടമയെ പണാപഹരണശ്രമത്തിനിടെ വീട്ടിൽ കയറി
വെട്ടിക്കൊലപ്പെടുത്തിയതിന് കൂവത്തൂർ പോലീസ് 2015 ൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയാണ് നൗഫൽ. കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിരവധി കഞ്ചാവ് കേസുകളിലും ഉൾപ്പെട്ടിട്ടുണ്ട്. പിസ്റ്റൾ എവിടെ നിന്ന് ലഭിച്ചു, കൂട്ടാളികളുണ്ടോ എന്ന് തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച്
ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. രണ്ട് വെടിയുണ്ട നിറച്ചനിലയിലായിരുന്നു തോക്ക്, പുറമെ മറ്റൊരു മെഗസിനും കണ്ടെടുത്തു. ഇന്ത്യൻ നിർമിത പിസ്റ്റൾ ഡൽഹിയിൽ നിന്നും വാങ്ങിയതാണെന്നും കഞ്ചാവ് കടത്തുമ്പോൾ സുരക്ഷയ്ക്ക് കയ്യിൽ കരുതാറുണ്ടെന്നും ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

ഉയർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ യുവാവിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഉച്ചയ്ക്ക് 2.30 ന് തുടങ്ങിയ പരിശോധനയിൽ പത്തനംതിട്ട എസ് ഐ അനൂപ്, ഡി വൈ എസ്
പി ഓഫീസിലെ എസ് ഐ സുരേഷ് കുമാർ, ഡാൻസാഫ് സംഘത്തിലെ എസ് ഐ അജി സാമൂവൽ, എ എസ് ഐ അജികുമാർ, സി പി ഓമാരായ മിഥുൻ ജോസ്, ശ്രീരാജ്, അഖിൽ, ബിനു, സുജിത്ത് എന്നിവരും പങ്കെടുത്തു.

error: Content is protected !!