Input your search keywords and press Enter.

നാട്ടിലെ കാലാവസ്ഥ തങ്ങള്‍ക്കും മക്കള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും : ആദിവാസികള്‍ കാട്ടിലേക്ക് മടങ്ങി

ഞങ്ങൾക്ക്‌ ഒന്നിനും കുറവില്ല :ളാഹ മഞ്ഞത്തോട് ആദിവാസി ഊരിലെ രാജേന്ദ്രൻ പറഞ്ഞു

ഞങ്ങൾക്ക് അവിടെ എല്ലാ പരിചരണവും ലഭിക്കുന്നുണ്ട്, ദിവസവും പെരുനാട് പിഎച്ച്സിയിൽ നിന്ന് ആരോഗ്യപ്രവർത്തകർ വന്ന് വിവരങ്ങൾ അന്വേഷിക്കുകയും ചെയ്യുന്നു.ളാഹ മഞ്ഞത്തോട് ആദിവാസി ഊരിലെ രാജേന്ദ്രൻ പറഞ്ഞു. എട്ടു മാസം ഗർഭിണിയായ ഭാര്യ പൊന്നമ്മയ്ക്ക് പരിചരണം നൽകുന്നതിൽ ഒരു കുറവും അവിടെയുള്ള ആരോഗ്യ പ്രവർത്തകർ വരുത്തിയിട്ടില്ല. ഏറുമാടത്തിലാണ് വർഷങ്ങളായി കഴിയുന്നത്. വന്യ മൃഗങ്ങളിൽ നിന്നും രക്ഷ നേടുന്നതിന് ഏറുമാടത്തിന് ചുറ്റും വേലികെട്ടിത്തരണമെന്ന് പഞ്ചായത്ത് സമിതി ഭാരവാഹികളോട് ആവശ്യപ്പെട്ടിരുന്നു. അവർ അത് ചെയ്ത് തരാമെന്നും പറഞ്ഞിട്ടുണ്ടെന്നും രാജേന്ദ്രൻ പറഞ്ഞു.

ഏറുമാടത്തിൽ താമസിക്കുന്ന ഗർഭിണിയടങ്ങുന്ന കുടുംബത്തിന് വേണ്ട പരിചരണം ലഭിക്കുന്നിലെന്ന് വാർത്ത വന്നതിനെ തുടർന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് ഉടൻ ഇടപെടുകയും ആരോഗ്യ വകുപ്പിനോടും ജില്ലാ വനിതാ ശിശു ക്ഷേമ വകുപ്പിനോടും വേണ്ട സൗകര്യം ചെയ്യാൻ നിർദേശിച്ചു. തുടർന്ന് വ്യാഴം രാവിലെ തന്നെ വനിത ശിശുവികസന വകുപ്പ് അധികൃതരും ആരോഗ്യപ്രവർത്തകരും സ്ഥലത്തെത്തി. എട്ടുമാസം ഗർഭിണിയായ പൊന്നമ്മയ്ക്ക് മതിയായ ശുശ്രൂഷ ഉറപ്പാക്കാൻ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും അവർ ആശുപത്രിയിൽ കഴിയാൻ വിസമ്മതിച്ചു.

വനത്തിൽ താമസിക്കുമ്പോഴും ഏറുമാടത്തിൽ കയറുന്നതിലുമുള്ള ബുദ്ധിമുട്ടുകൾ മനസിലാക്കിയാണ് കുടുംബത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൊന്നമ്മക്ക് വിളർച്ച രോഗമുണ്ടെന്നും ആരോഗ്യപ്രവർത്തകർ പറഞ്ഞു.

തങ്ങൾക്ക് ഇപ്പോൾ ബുദ്ധിമുട്ടില്ലെന്നും വേണ്ടിവന്നാൽ പിന്നീട് വരാമെന്നും പറഞ്ഞ് അവർ ളാഹയിലേക്ക് മടങ്ങുകയായിരുന്നു. റാന്നി ബ്ലോക്ക് പഞ്ചായത്തിന്റെ ആംബുലൻസിൽ തന്നെ കുടുംബത്തെ വ്യാഴാഴ്ച വൈകിട്ടോടെ ളാഹയിലെത്തിച്ചു.

പൊന്നമ്മയുടെ ഏഴാമത്തെ പ്രസവമാണിത്. ആദ്യ നാല് തവണയും കുട്ടികൾ മരിച്ചു. പിന്നീട് രണ്ട് പ്രസവത്തിലായി രണ്ടു കുട്ടികളുണ്ട്. മക്കളായ രാജമാണിക്യം(6), രാജമണി(4) എന്നിവരും ഇവർക്കൊപ്പം ഏറുമാടത്തിലാണ്‌ കഴിഞ്ഞിരുന്നത്‌. പെരുനാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. എസ്. മോഹനൻ , വികസന സ്ഥിരം സമിതി അധ്യക്ഷൻ സി.എസ്. സുകുമാരൻ, റോബിൻ കെ തോമസ്, നഴ്‌സുമാരായ ആർ.ജി. രാജീസ്, കെ. ശാമില, മഞ്ജു, എസ്‌ ടി പ്രമോട്ടർ വി. ബി. വിജി എന്നിവരും സ്ഥലത്തെത്തിയിരുന്നു.
കുടുംബത്തിന് വേണ്ട എല്ലാ പരിചരണവും ഉറപ്പാക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് അധികൃതർക്ക് വേണ്ട നിർദേശം നൽകി.

ആരോഗ്യമന്ത്രിയുടെ ഇടപെടല്‍; ഏറുമാടത്തില്‍ കഴിഞ്ഞ പൊന്നമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സീതത്തോട് ളാഹ വനമേഖലയിലെ ആദിവാസി ഊരില്‍ വന്യമൃഗങ്ങളെ പേടിച്ച് നിറവയറോടെ രാത്രി ഏറുമാടത്തില്‍ കഴിഞ്ഞ പൊന്നമ്മയെ തുടര്‍ ചികിത്സക്കായി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നേരിട്ട് ഇടപെട്ട് വനിതശിശു വികസന വകുപ്പ്, ആരോഗ്യവകുപ്പ്, പട്ടികവര്‍ഗ വികസന വകുപ്പ് എന്നിവയുടെ ഏകോപനത്തോടെയാണ് ഇതിനുള്ള നടപടി സ്വീകരിച്ചത്. ഇവരെ സുരക്ഷിതമായി താമസിപ്പിക്കാനും മതിയായ ചികിത്സ ഉറപ്പാക്കാനും വനിത ശിശുവികസന വകുപ്പിനും ആരോഗ്യ വകുപ്പിനും മന്ത്രി നിര്‍ദേശം നല്‍കി. ചികിത്സയ്ക്കു ശേഷം പൊന്നമ്മയേയും മക്കളേയും ഗവ. മഹിളാ മന്ദിരത്തില്‍ താമസിപ്പിക്കുന്നതിനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എട്ടുമാസം ഗര്‍ഭിണിയാണ് പൊന്നമ്മ. ആരോഗ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ 11 മണിയോടെ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ യു. അബ്ദുള്‍ ബാരി, വനിത സംരക്ഷണ ഓഫീസര്‍ എ. നിസ, റാന്നി അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസര്‍ സ്മിത, അങ്കണവാടി വര്‍ക്കര്‍ എന്നിവര്‍ സീതത്തോട് ളാഹ അതിര്‍ത്തിയിലുള്ള രാജേന്ദ്രന്‍ പൊന്നമ്മ ദമ്പതികളുടെ താമസസ്ഥലത്ത് എത്തി.

 

ഇവര്‍ക്കൊപ്പം ആരോഗ്യപ്രവര്‍ത്തകരും, ട്രൈബല്‍ ഓഫീസറും ദമ്പതികളോട് വിവരങ്ങള്‍ അന്വേഷിച്ചു. വനത്തില്‍ താമസിക്കുമ്പോഴുണ്ടാകുന്നതും ഏറുമാടത്തില്‍ കയറുന്നതിലുമുള്ള ബുദ്ധിമുട്ടുകള്‍ രാജേന്ദ്രന്‍, പൊന്നമ്മ ദമ്പതികളെ ഇവര്‍ പറഞ്ഞു മനസിലാക്കി. പൊന്നമ്മക്ക് വിളര്‍ച്ച രോഗമുണ്ടെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പൊന്നമ്മയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് തുടര്‍ ചികിത്സയ്ക്കായി എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. എന്നാല്‍, ചികിത്സയ്ക്കു ശേഷം വനത്തിലേക്ക് ഉടന്‍തന്നെ മടങ്ങണമെന്ന നിലപാടിലാണ് രാജേന്ദ്രന്‍. നാട്ടിലെ കാലാവസ്ഥ തങ്ങള്‍ക്കും മക്കള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് രാജേന്ദ്രന്‍ പറയുന്നത്.

error: Content is protected !!