Input your search keywords and press Enter.

കോന്നി മെഡിക്കൽ കോളജിൽ 352 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍

പത്തനംതിട്ട ജില്ലയുടെ ആരോഗ്യരംഗത്ത് വന്‍ മുന്നേറ്റം :കോന്നിയില്‍ അഞ്ച് പ്രവര്‍ത്തികളുടെ ഉദ്ഘാടനം 27 ന്: മെഡിക്കൽ കോളജിൽ 352 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍

പത്തനംതിട്ട ജില്ലയുടെ ആരോഗ്യരംഗത്ത് സമാനതകളില്ലാത്ത മാതൃകയുമായി കോന്നി മെഡിക്കല്‍ കോളേജ്. കോന്നി മെഡിക്കല്‍ കോളജിലെ പീഡിയാട്രിക് ഐസിയുവിന്റെയും ബോയ്സ് ഹോസ്റ്റലിന്റെയും ഉദ്ഘാടനവും, മൈലപ്ര, മലയാലപ്പുഴ, കൂടൽ,കുടുംബാരോഗ്യകേന്ദ്രങ്ങളുടെ നിര്‍മാണോദ്ഘാടനവുമാണ് 27 ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് നിര്‍വഹിക്കുന്നത്.

കിഫ്ബി ഫണ്ടിലൂടെ 352 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് മെഡിക്കൽ കോളജിൽ നടന്നുവരുന്നത്. ആരോഗ്യമേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുകൊണ്ട് ആരോഗ്യ ഉപകേന്ദ്രങ്ങള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുകയാണ്.

മണ്ഡലത്തിലെ എട്ട് ആരോഗ്യഉപകേന്ദ്രങ്ങള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് 55.5 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. മലയാലപ്പുഴ പഞ്ചായത്തിലെ കാഞ്ഞിരപ്പാറ, പുതുക്കുളം, അരുവാപ്പുലം പഞ്ചായത്തിലെ വയക്കര, മുതുപേഴുങ്കല്‍, സീതത്തോട് പഞ്ചായത്തിലെ കോട്ടമണ്‍പാറ, കൊച്ചുകോയിക്കല്‍, കലഞ്ഞൂര്‍ പഞ്ചായത്തിലെ ഇടത്തറ, തണ്ണിത്തോട് പഞ്ചായത്തിലെ പ്ലാന്റേഷന്‍ എന്നിവയ്ക്കാണ് തുക അനുവദിച്ചത്.

കേരളത്തിലെ മെഡിക്കല്‍ കോളേജുകളിലൊന്നായി കോന്നിയെ മാറ്റാനുള്ള അടിസ്ഥാനസൗകര്യവികസനപ്രവര്‍ത്തനങ്ങളാണ് ആരോഗ്യമന്ത്രി വീണാജോര്‍ജിന്റേയും അഡ്വ. കെ യു ജനിഷ് കുമാര്‍ എംഎല്‍എയുടേയും നേതൃത്വത്തില്‍ നടന്ന് വരുന്നത്. ആധുനിക നിലവാരത്തിലുള്ള ചികിത്സയും വിദ്യാഭ്യാസവും ഗവേഷണവും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അഡ്വ. കെ യു ജനിഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.

എന്‍എച്ച്എമ്മില്‍ നിന്ന് 15 ലക്ഷം രൂപ മുതല്‍മുടക്കില്‍ 2000 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മിച്ചിരിക്കുന്ന പീഡിയാട്രിക് ഐസിയുവില്‍ 15 ബെഡുകളാണ് സജ്ജീകരിച്ചിരിച്ചിരിക്കുന്നത്. 12 കോടി രൂപ ചെലവില്‍ 40,000 സ്‌ക്വയര്‍ ഫീറ്റിലാണ് അഞ്ച് നിലകളോടുകൂടിയ ബോയ്സ് ഹോസ്റ്റലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. 200 വിദ്യാര്‍ഥികള്‍ക്കുള്ള താമസസൗകര്യത്തിനോടൊപ്പം മെസ് ഹാള്‍, കിച്ചന്‍, ഡൈനിങ്, റെക്കോര്‍ഡിങ് റൂം, ഗസ്റ്റ് റൂം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളജിലെ നാലു കെട്ടിടങ്ങളുടെ നിര്‍മാണവും 11 നിലകളിലായി 40 അപ്പാര്‍ട്മെന്റുകള്‍ ഉള്‍പ്പെടുത്തിയ രണ്ട് ക്വാട്ടേഴ്‌സ് സമുച്ചങ്ങളുടെ നിര്‍മാണവും പുരോഗമിക്കുന്നു.

കൂടാതെ, എല്ലാ കുടുംബങ്ങള്‍ക്കും മെച്ചപ്പെട്ട ആരോഗ്യപരിരക്ഷ ഉറപ്പ് നല്‍കിക്കൊണ്ട് കോന്നി മണ്ഡലത്തിലെ എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളേയും കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി ഉയര്‍ത്തിയിട്ടുണ്ട്. മണ്ഡലത്തിലെ എല്ലാ ആരോഗ്യകേന്ദ്രങ്ങള്‍ക്കും ആംബുലന്‍സ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. മൈലപ്ര, മലയാലപ്പുഴ, കൂടല്‍ എന്നീ മൂന്ന് കുടുംബാരോഗ്യകേന്ദ്രങ്ങളുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനവും 27ന് ആരോഗ്യമന്ത്രി നിര്‍വഹിക്കും. ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി 1.43 കോടി രൂപ ചെലവില്‍ മൈലപ്രയിലും 7.62 കോടി രൂപ ഉപയോഗിച്ച് മലയാലപ്പുഴയിലും 6.62 കോടി രൂപ ഉപയോഗിച്ച് കൂടലിലും കുടുംബാരോഗ്യകേന്ദ്രങ്ങളുടെ പുതിയ കെട്ടിട നിര്‍മാണം നടത്തുന്നത്. ഒപ്പം എംഎല്‍എയുടെ ആസ്തി വികസന ഫണ്ടും ഗ്രാമപഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് 1.15 കോടി ചിലവില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും നടത്തും.

കൂടാതെ , ഏനാദിമംഗലം സാമൂഹികാരോഗ്യകേന്ദ്രത്തിന് എട്ട് കോടി രൂപ ചിലവില്‍ പുതിയ കെട്ടിടം നിര്‍മിച്ചു. 36ലക്ഷം രൂപയുടെ ഒപി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. വള്ളിക്കോട് കുടുംബാരോഗ്യകേന്ദ്രത്തെ ബ്ലോക്ക് ആരോഗ്യകേന്ദ്രമായി ഉയര്‍ത്തി. ഒരു കോടി ഏഴ് ലക്ഷം രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. കൊക്കാത്തോട് കുടുംബാരോഗ്യകേന്ദ്രത്തില്‍ ഒരു കോടി 32 ലക്ഷം രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളും പ്രമാടം, തണ്ണിത്തോട്, സീതത്തോട് ആരോഗ്യകേന്ദ്രങ്ങളുടെ പുതിയ കെട്ടിടനിര്‍മാണവും ഉടന്‍ ആരംഭിക്കും.

error: Content is protected !!