Input your search keywords and press Enter.

608 ആയുഷ് മെഡിക്കൽ ക്യാമ്പുകൾക്ക് ഇന്ന് മുതല്‍ തുടക്കം

 

 

സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ആയുഷ് വകുപ്പ്, പട്ടികജാതി പട്ടികവർഗ പിന്നാക്കവിഭാഗ വികസന വകുപ്പുകളുമായി സഹകരിച്ച് സംസ്ഥാനത്തൊട്ടാകെ ആയുഷ് മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. എല്ലാ ബ്ലോക്കുകളിലും ഏറ്റവും അർഹമായ പട്ടികജാതി, പട്ടികവർഗ മേഖലകൾ തെരഞ്ഞെടുത്ത് അവിടെ ആയുർവേദം ഉൾപ്പെടെയുള്ള ഭാരതീയ ചികിത്സാ ശാസ്ത്രങ്ങളുടെയും ഹോമിയോപ്പതിയുടെയും പ്രത്യേക മെഡിക്കൽ ക്യാമ്പുകളാണ് സംഘടിപ്പിക്കുക. ഒരു ബ്ലോക്കിൽ 4 ക്യാമ്പുകൾ ഉണ്ടാകും. സംസ്ഥാനത്താകെ 608 ആയുഷ് മെഡിക്കൽ ക്യാമ്പുകളാണ് സംഘടിപ്പിക്കുന്നത്.

ആയുഷ് മെഡിക്കൽ ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 14ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം അയ്യൻകാളി ഹാളിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. പട്ടികജാതി പട്ടികവർഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഒക്ടോബർ 14ന് ആരംഭിച്ച് ഈ മാസം തന്നെ മുഴുവൻ ആയുഷ് മെഡിക്കൽ ക്യാമ്പുകളും പൂർത്തിയാകുംവിധം എല്ലാ സജ്ജീകരണങ്ങളും ആയുഷ് വകുപ്പ്, പട്ടിക ജാതി പട്ടികവർഗ പിന്നോക്കവിഭാഗ വികസന വകുപ്പുകളുടെ സഹകരണത്തോടെ പൂർത്തിയാക്കിയിട്ടുണ്ട്.

മാതൃ ശിശു ആരോഗ്യമാണ് ഈ ക്യാമ്പുകളുടെ പ്രത്യേക പരിഗണനാ വിഷയം. വിളർച്ചാ നിവാരണം, ജീവിതശൈലീ രോഗങ്ങൾ, വയോജനാരോഗ്യം എന്നിവയ്ക്കും ഊന്നൽ നൽകും. സംസ്ഥാനത്തെ പ്രത്യേക പരിഗണന അർഹിക്കുന്ന പട്ടികവർഗ വിഭാഗങ്ങളിലേക്ക് ഈ ക്യാമ്പുകൾ ശ്രദ്ധ ചെലുത്തും. പൂർണമായും സൗജന്യമായ ഈ മെഡിക്കൽ ക്യാമ്പുകളിൽ പൊതു ആരോഗ്യ പരിശോധനകളും മരുന്ന് വിതരണവും കൂടാതെ പ്രാഥമിക ലബോറട്ടറി സേവനങ്ങൾ, ബോധവത്ക്കരണ ക്ലാസുകൾ, യോഗ പരിശീലനം എന്നിവയും ഉണ്ടാകും. ഇതിൽ പങ്കെടുക്കുന്നവരുടെ തുടർ ചികിത്സകൾ വിവിധ ആയുഷ് വകുപ്പിന്റേയും ആരോഗ്യ വകുപ്പിന്റേയും വിവിധ സ്ഥാപനങ്ങളിലൂടെ ഉറപ്പാക്കും.

error: Content is protected !!