Input your search keywords and press Enter.

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിൻ്റെ നിര്യാണത്തിൽ കേന്ദ്ര മന്ത്രിസഭാ അനുശോചനം രേഖപ്പെടുത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ സ്മരണാർദ്ധം, അനുശോചന പ്രമേയം പാസാക്കി. അദ്ദേഹത്തോടുള്ള ആദരസൂചകമായി യോഗത്തിൽ രണ്ട് മിനിറ്റ് മൗനം ആചരിച്ചു.

01.01.2025 വരെ ഏഴ് ദിവസത്തേക്ക് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു; ദുഃഖാചരണത്തിന്റെ ഭാഗമായി രാജ്യത്ത് ഉടനീളം ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും

01.01.2025 വരെ ഏഴ് ദിവസത്തേക്ക് വിദേശത്തുള്ള എല്ലാ ഇന്ത്യൻ ദൗത്യസംഘങ്ങളുടെ ആസ്ഥാനങ്ങളിലും/ ഹൈ കമ്മീഷനുകളിലും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.

ഡോ. മൻമോഹൻ സിംഗിന് പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തും. സംസ്‌കാര ദിനത്തിൽ എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്കും പകുതി ദിവസം അവധി നൽകും.

അനുശോചന പ്രമേയം ഇപ്രകാരമാണ്:-

“2024 ഡിസംബർ 26-ന് ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്ന ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ ദുഖകരമായ നിര്യാണത്തിൽ കാബിനറ്റ് അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

അവിഭക്ത ഇന്ത്യയിൽ പഞ്ചാബ് പ്രവിശ്യയിലെ പടിഞ്ഞാറൻ പഞ്ചാബിലെ ഗാഹ് ഗ്രാമത്തിൽ 1932 സെപ്തംബർ 26-ന് ജനിച്ച ഡോ. സിംങിന്റെ അക്കാദമിക്ക് ജീവിതം മികച്ചതായിരുന്നു. 1954-ൽ പഞ്ചാബ് സർവ്വകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം, 1957-ൽ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ട്രിപ്പോസ് ഫസ്റ്റ് ക്ലാസ് ബഹുമതികളോടെ കരസ്ഥമാക്കി. 1962-ൽ ഓക്‌സ്‌ഫോർഡ് സർവകലാശാല അദ്ദേഹത്തിന് ഡോക്ടറേറ്റ് ബിരുദം നൽകി.

ചണ്ഡീഗഡിലെ പഞ്ചാബ് സർവകലാശാലയിൽ സീനിയർ ലക്ചററായി ഔദ്യോഗിക ജീവിതം ആരംഭിച്ച സിംഗ് അതേ സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്ര പ്രൊഫസറായി. 1969-ൽ ഡൽഹി യൂണിവേഴ്സിറ്റിയിലെ ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ഇന്റർനാഷണൽ ട്രേഡ് പ്രൊഫസറായി. 1971ൽ അന്നത്തെ വിദേശ വ്യാപാര മന്ത്രാലയത്തിൽ ഡോ. മൻമോഹൻ സിംഗ് സാമ്പത്തിക ഉപദേഷ്ടാവായി ചുമതലയേറ്റു. ധനമന്ത്രാലയത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് (1972-76), സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറി (നവംബർ 1976 മുതൽ ഏപ്രിൽ 1980 വരെ), ആസൂത്രണ കമ്മീഷൻ മെമ്പർ സെക്രട്ടറി (ഏപ്രിൽ 1980 മുതൽ സെപ്റ്റംബർ 1982), റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണർ ( സെപ്റ്റംബർ 1982 മുതൽ ജനുവരി 1985 വരെ) എന്നിങ്ങനെ വിവിധ ചുമതലകൾ അദ്ദേഹം നിർവ്വഹിച്ചിട്ടുണ്ട്.

ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ (1987), ഇന്ത്യൻ സയൻസ് കോൺഗ്രസിന്റെ ജവഹർലാൽ നെഹ്‌റു ജന്മശതാബ്ദി അവാർഡ് (1995), യൂറോ മണി, ഈ വർഷത്തെ ധനകാര്യ മന്ത്രിക്കുള്ള അവാർഡ് (1993), കേംബ്രിഡ്ജ് സർവകലാശാലയുടെ ആദം സ്മിത്ത് സമ്മാനം (1956) എന്നിവയാണ് അദ്ദേഹത്തിന് ലഭിച്ച അനവധി പുരസ്കാരങ്ങളിൽ പ്രധാനപ്പെട്ടവ.

ഡോ. മൻമോഹൻ സിംഗ് 1991 മുതൽ 1996 വരെ ഇന്ത്യയുടെ ധനമന്ത്രിയായി സേവനമനുഷ്ഠിച്ചു. സാമ്പത്തിക പരിഷ്‌കരണങ്ങളുടെ സമഗ്രമായ നയങ്ങൾ കൊണ്ടുവന്നതിൽ അദ്ദേഹത്തിന്റെ പങ്ക് നിർണ്ണായകമാണ്. ഡോ. സിംഗ് 2004 മെയ് 22-ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായി. 2009 മെയ് വരെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. 2009 മെയ് മുതൽ 2014 വരെ അദ്ദേഹം രണ്ടാം തവണയും പ്രധാനമന്ത്രിയായി.

ഡോ. മൻമോഹൻ സിംഗ് നമ്മുടെ രാജ്യത്തിൻറെ വികസനത്തിലും ഉയർച്ചയിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വേർപാടിൽ രാഷ്ട്രത്തിന് ഒരു പ്രമുഖ രാഷ്ട്രതന്ത്രജ്ഞനെയും സാമ്പത്തിക വിദഗ്ധനെയും, അതുല്യനായ ഒരു നേതാവിനെയുമാണ് നഷ്ടമായത്.

അദ്ദേഹത്തിന്റെ കുടുംബത്തിനും ബന്ധുമിത്രാദികൾക്കും ഗവണ്മെന്റിന്റെയും മുഴുവൻ രാജ്യത്തിന്റെയും പേരിൽ കാബിനറ്റ് ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു.

 

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി

“ഡോ. സിങ്ങിന്റെ ജീവിതം, പ്രതികൂല സാഹചര്യങ്ങളെ എങ്ങനെ മറികടന്ന് ഉയരങ്ങളിലെത്താമെന്ന് വരുംതലമുറകളെ പഠിപ്പിക്കുന്നു”: പ്രധാനമന്ത്രി

“കരുണയുള്ള വ്യക്തി, പണ്ഡിതനായ സാമ്പത്തിക വിദഗ്ധൻ, പരിഷ്കരണങ്ങൾക്കായി ജീവിതം സമർപ്പിച്ച നേതാവ് എന്നീ നിലകളിൽ ഡോ. സിങ് എന്നും ഓർമിക്കപ്പെടും”: പ്രധാനമന്ത്രി

“വിനയം, സൗമ്യത, ബുദ്ധി എന്നിവ ഡോ. സിങ്ങിന്റെ വിശിഷ്ടമായ പാർലമെന്ററി ജീവിതം അടയാളപ്പെടുത്തുന്നു”: പ്രധാനമന്ത്രി

“ഡോ. സിങ് എല്ലായ്‌പ്പോഴും കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഉയർന്നു; എല്ലാ കക്ഷികളിലുമുള്ള വ്യക്തികളുമായി സമ്പർക്കം പുലർത്തി; എല്ലാവർക്കും അനായാസം അദ്ദേഹത്തെ സമീപിക്കാനാകുമായിരുന്നു”: പ്രധാനമന്ത്രി

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ നിന്നുള്ള വീഡിയോ സന്ദേശത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തി. ഡോ. സിങ്ങിന്റെ വിയോഗം രാജ്യത്തിന് കനത്ത നഷ്ടമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയം കൈവരിക്കുക എന്നത് സാധാരണ നേട്ടമല്ലെന്നും വിഭജനകാലത്ത് ഇന്ത്യയിൽ വന്നതിന് ശേഷം ഒരുപാട് നഷ്ടങ്ങളുണ്ടായെങ്കിലും ഡോ. ​​സിങ് ഒരു വിജയിയായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് ഉയരങ്ങളിലെത്തുന്നത് എങ്ങനെയെന്ന് ഭാവിതലമുറയെ പഠിപ്പിക്കുന്നതാണ് ഡോ. സിങ്ങിന്റെ ജീവിതം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കരുണയുള്ള വ്യക്തി, പണ്ഡിതനായ സാമ്പത്തിക വിദഗ്ധൻ, പരിഷ്കരണങ്ങൾക്കായി അർപ്പണബോധത്തോടെ പ്രവർത്തിച്ച നേതാവ് എന്നീ നിലകളിൽ ഡോ. സിങ് എന്നും ഓർമിക്കപ്പെടുമെന്ന് ശ്രീ മോദി പറഞ്ഞു. സാമ്പത്തിക വിദഗ്ധൻ എന്ന നിലയിൽ, വിവിധ തലങ്ങളിൽ ഇന്ത്യാഗവൺമെന്റിന് നൽകിയ സംഭാവനകൾ ശ്രീ മോദി ചൂണ്ടിക്കാട്ടി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ എന്ന നിലയിൽ, പ്രതിസന്ധി കാലങ്ങളിൽ ഡോ. സിങ് വഹിച്ച പങ്കിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

മുൻ പ്രധാനമന്ത്രിയും ഭാരതരത്‌ന പുരസ്‌കാരജേതാവുമായ ശ്രീ പി. വി. നരസിംഹ റാവുവിന്റെ ഗവണ്മെന്റിൽ ധനമന്ത്രിയെന്ന നിലയിൽ, ഡോ. മൻമോഹൻ സിങ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും പുതിയ സാമ്പത്തിക പാതയിലേക്ക് നയിച്ചതായി പ്രധാനമന്ത്രി ശ്രീ മോദി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയെന്ന നിലയിൽ രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കുമായുള്ള ഡോ. സിങ്ങിന്റെ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടും. ജനങ്ങളോടും രാജ്യത്തിന്റെ വികസനത്തോടുമുള്ള ഡോ. സിങ്ങിന്റെ പ്രതിബദ്ധത എന്നും ആദരപൂർവം സ്മരിക്കപ്പെടും.

ഡോ. സിങ്ങിന്റെ ജീവിതം അദ്ദേഹത്തിന്റെ സത്യസന്ധതയുടെയും ലാളിത്യത്തിന്റെയും പ്രതിഫലനമാണെന്ന് ശ്രീ മോദി വ്യക്തമാക്കി. വിനയം, സൗമ്യത, ബൗദ്ധികത എന്നിവയാൽ ശ്രദ്ധേയമായ പാർലമെന്ററി ജീവിതമായിരുന്നു ഡോ. സിങ്ങിന്റേത്. ഈ വർഷമാദ്യം രാജ്യസഭയിലെ ഡോ. സിങ്ങിന്റെ കാലാവധി അവസാനിച്ചപ്പോൾ ഡോ. സിങ്ങിന്റെ സമർപ്പണത്തെ ഏവർക്കും പ്രചോദനമായി താൻ പ്രകീർത്തിച്ചിരുന്നതായി പ്രധാനമന്ത്രി അനുസ്മരിച്ചു. ശാരീരിക അവശതകൾക്കിടയിലും ഡോ. ​​സിങ്, തന്റെ പാർലമെന്ററി ചുമതലകൾ നിറവേറ്റി, വീൽചെയറിൽ സുപ്രധാന സമ്മേളനങ്ങളിൽ പങ്കെടുത്തു.

പ്രശസ്തമായ ആഗോള സ്ഥാപനങ്ങളിൽ വിദ്യാഭ്യാസം നേടുകയും ഗവണ്മെന്റിലെ ഉന്നതപദവികൾ വഹിക്കുകയും ചെയ്തിട്ടും ഡോ. ​​സിങ്, തന്റെ വിനീതമായ പശ്ചാത്തലത്തിന്റെ മൂല്യങ്ങൾ ഒരിക്കലും മറന്നിട്ടില്ലെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. എല്ലാ പാർട്ടികളിൽ നിന്നുമുള്ള വ്യക്തികളുമായി സമ്പർക്കം പുലർത്തുകയും എല്ലാവർക്കും എളുപ്പത്തിൽ സമീപിക്കാൻ ചെയ്യുകയും കഴിയുന്ന വിധത്തിൽ കക്ഷിരാഷ്ട്രീയത്തിന് അതീതനായിരുന്നു ഡോ. സിങ് എന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയായിരുന്ന കാലത്തും പിന്നീട് ഡൽഹിയിലും ദേശീയ-അന്തർദേശീയ വിഷയങ്ങളിൽ ഡോ. സിങ്ങുമായി നടത്തിയ തുറന്ന ചർച്ചകൾ പ്രധാനമന്ത്രി സ്‌നേഹപൂർവം സ്മരിച്ചു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡോ. സിങ്ങിന്റെ കുടുംബത്തോട് അനുശോചനം രേഖപ്പെടുത്തുകയും എല്ലാ പൗരന്മാർക്കും വേണ്ടി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലിയർപ്പിക്കുകയും ചെയ്തു.

 

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചു

മുൻ പ്രധാനമന്ത്രി ഡോ. ശ്രീ മൻമോഹൻ സിംഗിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആദരാഞ്ജലികൾ അർപ്പിച്ചു. “നമ്മുടെ രാജ്യത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ ഇന്ത്യ എന്നെന്നും സ്മരിക്കും”, പ്രധാനമന്ത്രി ശ്രീ മോദി അഭിപ്രായപ്പെട്ടു.

“ഡോ. മൻമോഹൻ സിംഗ് ജിക്ക് അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് ആദരാഞ്ജലികൾ അർപ്പിച്ചു. നമ്മുടെ രാഷ്ട്രത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ ഇന്ത്യ എക്കാലവും സ്മരിക്കും.”

 

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് നിര്യാതനായതിനെത്തുടര്‍ന്നു പ്രധാനമന്ത്രി പുറപ്പെടുവിച്ച അനുശോചന സന്ദേശം

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ജിയുടെ വിയോഗം നമ്മുടെ ഹൃദയങ്ങളെ വല്ലാതെ വേദനിപ്പിച്ചു. അദ്ദേഹത്തിന്റെ വേര്‍പാട് ഒരു രാജ്യമെന്ന നിലയില്‍ നമുക്ക് തീരാനഷ്ടമാണ്. വിഭജനകാലത്ത് വളരെയധികം നഷ്ടങ്ങള്‍ സഹിച്ചു ഭാരതത്തിലേക്ക് വരികയും ജീവിതത്തിന്റെ എല്ലാ മേഖലകളിലും ശ്രദ്ധേയമായ വിജയം നേടുകയും ചെയ്യുന്നതു ചെറിയ കാര്യമല്ല. ബുദ്ധിമുട്ടുകള്‍ക്കും വെല്ലുവിളികള്‍ക്കും അതീതമായി ഉയരങ്ങളിലെത്തുന്നത് എങ്ങനെയെന്നതിന് ഭാവി തലമുറകള്‍ക്ക് അദ്ദേഹത്തിന്റെ ജീവിതം ഒരു പാഠമാണ്.

ദയാലുവായ ഒരു വ്യക്തി, പണ്ഡിതനായ സാമ്പത്തിക വിദഗ്ധന്‍, പരിഷ്‌കാരങ്ങള്‍ക്കായി സമര്‍പ്പിതനായ നേതാവ് എന്നീ നിലകളില്‍ അദ്ദേഹം എന്നും ഓര്‍മ്മിക്കപ്പെടും. ഒരു സാമ്പത്തിക വിദഗ്ധന്‍ എന്ന നിലയില്‍, അദ്ദേഹം വിവിധ പദവികളില്‍ ഇന്ത്യാ ഗവണ്‍മെന്റിനെ സേവിച്ചു. വെല്ലുവിളി നിറഞ്ഞ കാലത്ത് അദ്ദേഹം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണറുടെ വേഷമണിഞ്ഞു. മുന്‍ പ്രധാനമന്ത്രിയായ ഭാരതരത്ന ശ്രീ പി.വി.നരസിംഹ റാവു ജിയുടെ ഗവണ്‍മെന്റില്‍ ധനമന്ത്രി എന്ന നിലയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം, രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റുകയും പുതിയ സാമ്പത്തിക ദിശയിലേക്കുള്ള വഴിയൊരുക്കുകയും ചെയ്തു. പ്രധാനമന്ത്രിയെന്ന നിലയില്‍ രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കും അദ്ദേഹം നല്‍കിയ സംഭാവനകള്‍ എന്നും വിലമതിക്കുന്നതാണ്.

ജനങ്ങളോടും രാജ്യത്തിന്റെ വികസനത്തോടുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത എക്കാലവും ഒര്‍ക്കപ്പെടും. ഡോ. മന്‍മോഹന്‍ സിംഗ് ജിയുടെ ജീവിതം സത്യസന്ധതയുടെയും ലാളിത്യത്തിന്റെയും പ്രതിഫലനമായിരുന്നു. അദ്ദേഹം ഒരു അസാധാരണ പാര്‍ലമെന്റേറിയനായിരുന്നു. അദ്ദേഹത്തിന്റെ വിനയവും സൗമ്യതയും ബുദ്ധിശക്തിയും അദ്ദേഹത്തിന്റെ പാര്‍ലമെന്ററി ജീവിതത്തെ നിര്‍വചിച്ചു. പാര്‍ലമെന്റ് അംഗമെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണം എല്ലാവര്‍ക്കും പ്രചോദനമാണെന്ന് ഈ വര്‍ഷം ആദ്യം രാജ്യസഭയിലെ അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചപ്പോള്‍ ഞാന്‍ പരാമര്‍ശിച്ചത് ഞാന്‍ ഓര്‍ക്കുന്നു. പാര്‍ലമെന്റ് സമ്മേളനങ്ങളുടെ നിര്‍ണായക നിമിഷങ്ങളില്‍ പോലും അദ്ദേഹം വീല്‍ചെയറില്‍ പങ്കെടുത്ത് പാര്‍ലമെന്റിന്റെ ചുമതലകള്‍ നിറവേറ്റുമായിരുന്നു.

ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസം നേടിയിട്ടും ഗവണ്‍മെന്റില്‍ നിരവധി ഉന്നത സ്ഥാനങ്ങള്‍ വഹിച്ചിട്ടും, തന്റെ എളിയ പശ്ചാത്തലത്തിന്റെ മൂല്യങ്ങള്‍ അദ്ദേഹം ഒരിക്കലും മറന്നില്ല. കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഉയര്‍ന്നുവന്ന അദ്ദേഹം എല്ലായ്പ്പോഴും കക്ഷിഭേദമന്യേ ആളുകളുമായി ബന്ധം പുലര്‍ത്തുകയും എല്ലാവരോടും അടുപ്പം പുലര്‍ത്തുകയും ചെയ്തു. ഞാന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ദേശീയ അന്തര്‍ദേശീയ വിഷയങ്ങളില്‍ ഡോ. മന്‍മോഹന്‍ സിംഗ് ജിയുമായി തുറന്ന ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഡല്‍ഹിയില്‍ വന്നതിനു ശേഷവും ഞാന്‍ അദ്ദേഹത്തെ ഇടയ്ക്കിടെ കാണുകയും സംസാരിക്കുകയും ചെയ്യുമായിരുന്നു. രാജ്യത്തെക്കുറിച്ചുള്ള ഞങ്ങളുടെ ചര്‍ച്ചകളും യോഗങ്ങളും ഞാന്‍ എപ്പോഴും ഓര്‍ക്കും. അടുത്തിടെ, അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചിരുന്നു.

ദുഃഖകരമായ നിമിഷത്തില്‍, ഞാന്‍ അദ്ദേഹത്തിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും വേണ്ടി ഞാന്‍ ഡോ. മന്‍മോഹന്‍ സിംഗ് ജിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

error: Content is protected !!