കോന്നി: കഴിഞ്ഞ ഓണത്തോട നുബന്ധമായി കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ കരിയാട്ടം ഫെസ്റ്റിന്റെ വരവ് ചെലവ് കണക്ക് സംബന്ധിച്ച് ചോദ്യം ഉണ്ടായതിനുശേഷം താലൂക്ക് വികസന സമിതിയുടെ ഒരു യോഗത്തിലും എംഎൽഎയോ അദ്ദേഹത്തിൻറെ പ്രതിനിധിയോ പങ്കെടുത്തിരുന്നില്ല എന്ന് യുഡിഎഫ് അംഗങ്ങൾ ആരോപിച്ചു.
കരിയാട്ടം സംബന്ധിച്ച് പ്രധാനമായും നാല് ചോദ്യങ്ങളാണ് സഭയിൽ ഉണ്ടായത്. പഞ്ചായത്ത് ലൈസൻസ് എടുത്തിരുന്നോ? പഞ്ചായത്തിന് വിനോദ നികുതി എത്ര രൂപ നൽകി? എത്ര പഞ്ചായത്തിൽ നിന്നും സംഭാവന ലഭിച്ചു? കേരള സർക്കാരിൻറെ ഏതെല്ലാം വകുപ്പിൽ നിന്നും തുക അനുവദിച്ചു? ആയത് എത്ര? വരവ് ചിലവ് കണക്കുകൾ? എന്നാൽ ഈ ചോദ്യങ്ങൾ ഉന്നയിക്കപ്പെട്ട ശേഷം എംഎൽഎ താലൂക്ക് വികസന സമിതിയിൽ എത്തിയിട്ടില്ല. അതിനെ തുടർന്ന് കഴിഞ്ഞ കുറെ മാസങ്ങളായി താലൂക്ക് സഭയ്ക്ക് നാഥൻ ഇല്ലാത്ത അവസ്ഥയാണ്.
ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാർ കൃത്യമായി സഭയിൽ പങ്കെടുക്കുന്നില്ല. ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ലഭിക്കുന്നില്ല പല വകുപ്പുകളുടെയും മേധാവികൾ വരാത്തത് മൂലം പ്രധാനപ്പെട്ട വിഷയങ്ങൾക്ക് പരിഹാരം ആകുന്നില്ല. അങ്ങനെ താലൂക്ക് വികസന സമിതി പ്രഹസനമായി മാറുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ മാസം കൂടിയ താലൂക്ക് വികസന സമിതിയിൽ യുഡിഎഫ് പ്രതിനിധികൾ എംഎൽഎയുടെ അസാനിദ്ധ്യം ചൂണ്ടിക്കാണിക്കുകയും ഈ മാസം കൂടുന്ന സഭയിൽ എംഎൽഎ പങ്കെടുക്കുന്നില്ലെങ്കിൽ സഭ ബഹിഷ്കരിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
സഭ ആരംഭിച്ചപ്പോൾ തന്നെ അധ്യക്ഷ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം വി അമ്പിളി ഉൾപ്പെടെയുള്ള യുഡിഎഫ് അംഗങ്ങൾ സഭ ബഹിഷ്കരിച്ചു. തുടർന്ന് അംഗങ്ങൾ തഹസിൽദാരുടെ ചെംബറിന് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെ ഏകദേശം ഒരു മണിയോടെ എംഎൽഎ സഭയിൽ എത്തുകയായിരുന്നു.
തുടർന്ന് അംഗങ്ങൾ സമരം വിജയം കണ്ടതായി അറിയിച്ചുകൊണ്ട് താലൂക്ക് ഓഫീസിന് പുറത്തേക്ക് പ്രകടനം നടത്തി.
സഭയിലെ ആന്റോ ആൻറണി എംപിയുടെ പ്രതിനിധിയായ ഐവാൻ വകയാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം വി അമ്പിളി ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ദിനാമ്മ റോയി, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പ്രവീൺ പ്ലാവിളയിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാരായ അനീ സാബു, ബഷീർ ചിറ്റാർ, കേരള ഡെമോക്രാറ്റിക് പാർട്ടി ജില്ലാ പ്രസിഡണ്ട് ബാബു വെമ്മേലി, ശ്യാം എസ് കോന്നി, അബ്ദുൽ മുത്തലിഫ്, എബ്രഹാം ചെങ്ങറ, കെ ജി ഇടുക്കുള, വി കെ സന്തോഷ് കുമാർ, സൗദ റഹിം, പ്രകാശ് പേരങ്ങാട്ട്, എന്നിവർ പ്രസംഗിച്ചു.