Input your search keywords and press Enter.

എംഎല്‍എയും കളക്ടറും നേരിട്ടെത്തി; ചിറ്റാര്‍ എസ്റ്റേറ്റ് വാങ്ങിയ ഭൂഉടമകളില്‍ നിന്നും കരം എടുത്തു തുടങ്ങി

 

സത്യം പറഞ്ഞാല്‍ ഇത്രയും നാള്‍ ഉള്ളിലെരിയുന്ന നെരിപ്പോടുമായാണ് ഞങ്ങള്‍ കഴിഞ്ഞത്. ജിവിതാദ്ധ്വാനം മുഴുവന്‍ സ്വരുക്കുട്ടി വാങ്ങിയ സ്ഥലത്തിന് കരം എടുക്കാതിരുന്നപ്പോള്‍ ഉണ്ടായ മന:പ്രയായം പറഞ്ഞറിയിക്കാന്‍ കഴിയുന്നതല്ല.
എന്തായാലും ഇന്ന് ഏറെ സന്തോഷമുണ്ട് എന്റെ മുപ്പത് സെന്റ് വസ്തുവിന്റെ കരം അടച്ച രസീത് കോന്നി എംഎല്‍എ ജനീഷ് കുമാറിന്റെ സാന്നിദ്ധ്യത്തില്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരില്‍ നിന്നും ഏറ്റു വാങ്ങിയപ്പോള്‍ എന്റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞു പോയി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിറ്റാര്‍ എസ്റ്റേറ്റ് ഭൂമി വാങ്ങി വീടുവച്ച് താമസിച്ചു വരുന്ന ഒലിപുറത്ത് വീട്ടില്‍ കമലാസനന്റെ വാക്കുകളാണിത്.

 

ഇദ്ദേഹത്തിന്റെ മകന്‍ അനീഷിന്റെ പേരിലുള്ള ഭൂമിക്കാണ് തിങ്കളാഴ്ച കരം അടച്ചത്.ഇതു പോലെ കരം അടയ്ക്കാന്‍ കഴിയാതിരുന്ന ആയിരത്തിലധികം കുടുംബങ്ങളാണ് ഇന്ന് ചിറ്റാറില്‍ സന്തോഷിക്കുന്നത്.
തിങ്കളാഴ്ച്ച പകല്‍ 12ന് ചിറ്റാര്‍ വില്ലേജ് ഓഫീസില്‍ അഡ്വ.കെ യു ജനീഷ് കുമാര്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. ദിവ്യാ എസ്. അയ്യര്‍ എന്നിവര്‍ നേരിട്ടെത്തിയ ശേഷം കരം സ്വീകരിക്കാനായി ഗവണ്‍മെന്റ് ഉത്തരവ് വില്ലേജ് ഓഫീസര്‍ എസ്. സുനില്‍കുമാറിന് കളക്ടര്‍ കൈമാറുകയായിരുന്നു. തുടര്‍ന്ന് കളക്ടര്‍ തന്നെ ആദ്യ അപേക്ഷ വാങ്ങി കരമടച്ച രസീത് ഭൂഉടമയ്ക്ക് നല്‍കി.

ചടങ്ങില്‍ ചിറ്റാര്‍ പഞ്ചായത്ത് പ്രസിഡന്റ് സജികുളത്തുങ്കല്‍, കോന്നി ഡെപ്യൂട്ടി തഹസില്‍ദാര്‍ സന്തോഷ് കുമാര്‍, ലാന്‍ഡ് റവന്യു തഹസില്‍ദാര്‍ മഞ്ചുഷ, റാന്നി ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷിജി മോഹന്‍, നബീസത്ത് ബീവി, ചിറ്റാര്‍ പഞ്ചായത്തംഗങ്ങളായ
പി.ആര്‍. തങ്കപ്പന്‍, അമ്പിളി ഷാജി, ആദര്‍ശ വര്‍മ്മ, നിശ അഭിലാഷ്, എന്നിവരും നാട്ടുകാരും പങ്കെടുത്തു.

ആയിരത്തിലധികം കുടുംബങ്ങളുടെ ഭൂപ്രശ്‌നത്തിന് പരിഹാരമായി:അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ

ചിറ്റാര്‍ പഞ്ചായത്തില്‍ എസ്റ്റേറ്റ് ഭൂമി വാങ്ങി താമസക്കാരായ ആയിരത്തിലധികം കുടുംബങ്ങളുടെ ഭൂപ്രശ്‌നത്തിനാണ് പരിഹാരമായതെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. എസ്റ്റേറ്റ് ഭൂമി വാങ്ങി പതിറ്റാണ്ടുകളായി പോക്കുവരവ്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കല്‍, കരമടവ് എന്നിവ നടക്കാതെ ബുദ്ധിമുട്ടിയ ജനങ്ങളുടെ പ്രശ്‌നം അതിവ ഗൗരവത്തോടെയാണ് ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍ കണ്ടത്.

 

വിഷയത്തില്‍ റവന്യൂ മന്ത്രി കെ. രാജന്റെ ഇടപെടല്‍ എടുത്തു പറയേണ്ടതാണ്.
1963ലെ ഭൂപരിഷ്‌കരണ നിയമ പ്രകാരം എസ്റ്റേറ്റ് ഭൂമി വിലയ്ക്ക് വാങ്ങിയാല്‍ പോക്കുവരവ് ചെയ്ത് കരം തീര്‍ത്ത് നല്കുവാന്‍ കഴിയില്ല എന്ന നിയമപ്രശ്‌നമാണ് ഭൂമി വാങ്ങിയ തൊഴിലാളികള്‍ ഉള്‍പ്പടെയുള്ള ആയിരത്തിലധികം കുടുംബങ്ങളെ പ്രതിസന്ധിയിലാക്കിയത്.
റവന്യൂ മന്ത്രി കെ.രാജന്‍ എംഎല്‍എമാര്‍ക്ക് പരാതി സമര്‍പ്പിക്കാന്‍ ആരംഭിച്ച മിഷന്‍ ആന്റ് വിഷന്‍ ഡാഷ്‌ബോര്‍ഡ് പദ്ധതിയില്‍ ചിറ്റാറിലെ ഭൂപ്രശ്‌നം പരാതിയായി അഡ്വ. കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ എത്തിച്ചതോടെയാണ് പ്രശ്‌ന പരിഹാരത്തിന് വഴിതെളിഞ്ഞത്. ഇതേ തുടര്‍ന്ന് പ്രശ്‌നം പരിഹരിക്കുന്നതിന് തുടര്‍ച്ചയായ ഇടപെടല്‍ മന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായി. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരും സജീവമായി ഇടപെട്ടു.
ചിറ്റാറിലെ 1016 ഏക്കര്‍ എസ്റ്റേറ്റ് ഭൂമി തിരുവിതാംകൂര്‍ ദിവാനായിരുന്ന പി. രാജഗോപാലന്‍ ആചാരി ബ്രട്ടീഷ് കമ്പനിയായ റാണി എസ്റ്റേറ്റിന് തീറാധാരം നടത്തി നല്ക്കുകയായിരുന്നു. തുടര്‍ന്ന് 1946ല്‍ കൊല്ലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ ആധാരം രജിസ്റ്റര്‍ ചെയ്ത് എവിടി കമ്പനി എസ്റ്റേറ്റ് വിലയ്ക്ക് വാങ്ങി.
1993 ല്‍ കൊല്ലം സ്വദേശിയും, 2005 ല്‍ വികെഎല്‍ ഗ്രൂപ്പും എസ്റ്റേറ്റ് ഭൂമി എവിടി കമ്പനിയില്‍ നിന്നും പകുത്തു വാങ്ങി. പിന്നീട് ഇവരില്‍ നിന്നാണ് ആയിരത്തിലധികം കുടുംബങ്ങളിലേക്ക് ഈ ഭൂമി എത്തുന്നത്. കേരള ഭൂപരിഷ്‌കരണ നിയമം 1963 നെ ദുര്‍ബലപ്പെടുത്തുന്ന രീതിയില്‍ ഭൂമി മുറിച്ചു വില്‍ക്കുന്നത് തടയാനായി പോക്കുവരവും ആവശ്യമെങ്കില്‍ രജിസ്‌ട്രേഷനും നിര്‍ത്തിവെക്കുവാനും ലാന്‍ഡ് ബോര്‍ഡ് ഉത്തരവായിരുന്നു.

ഭൂമിയുടെ ഉടമകള്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ചിനെ സമീപിച്ച് ചില അനുകൂല വിധികള്‍ സമ്പാദിച്ചിരുന്നു എങ്കിലും ഇത്തരത്തില്‍ ഭൂമി കൈമാറ്റം ചെയ്യുന്നത് വസ്തുവിന്റെ തരം മാറ്റം ആകുമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നു.

കക്ഷികളുടെ അപേക്ഷയിന്മേല്‍ ഭൂമി പോക്കുവരവ് ചെയ്ത് നല്‍കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ കോടതി ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ പോകുവാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി കോന്നി ഭൂരേഖാ തഹസീല്‍ദാരെ ചുമതലപ്പെടുത്തിയിരുന്നു. വകുപ്പ് 81 പ്രകാരം ഇളവ് ലഭിച്ച ഭൂമി തരം മാറ്റി മുറിച്ചു വില്‍പ്പന നടത്തുന്ന ഉടമസ്ഥന് എതിരെ കേസെടുക്കുവാന്‍ സ്റ്റേറ്റ് ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയും നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിന് കോന്നി ഉപതെരഞ്ഞെടുപ്പിനു ശേഷം എംഎല്‍എയുടെ നേതൃത്വത്തില്‍ പരിശ്രമങ്ങള്‍ ആരംഭിച്ചു.
ഇതെ തുടര്‍ന്നാണ് സ്റ്റേറ്റ്‌ലാന്റ് ബോര്‍ഡിന്റെ 2021 ഒക്ടോബര്‍ 23 ലെ സര്‍ക്കുലര്‍ അടിസ്ഥാനത്തില്‍ പ്രശ്‌ന പരിഹാരത്തിന് മന്ത്രി നിര്‍ദേശം നല്കിയത്.

ഇതിന്റെ അടിസ്ഥാനത്തില്‍ രജിസ്‌ട്രേഷന്‍ നടത്തിയിട്ടുള്ള ഭൂമികളുടെ പോക്കുവരവ്, കരംഅടവ്, കൈവശ സര്‍ട്ടിഫിക്കറ്റ് നല്‍കല്‍ എന്നിവ നിഷേധിക്കരുതെന്ന് കാട്ടി വില്ലേജ് ഓഫീസര്‍ക്ക് റവന്യൂ വകുപ്പ് നിര്‍ദേശം നല്‍കി. കഴിഞ്ഞ നിയമസഭ ഉപതെരഞ്ഞെടുപ്പ് ഘട്ടത്തില്‍ എസ്റ്റേറ്റ് മേഖലയില്‍ വോട്ട് അഭ്യര്‍ഥിച്ച് ചെന്നപ്പോള്‍ മുതല്‍ പ്രദേശവാസികള്‍ ഉന്നയിച്ച ഗൗരവമേറിയ വിഷയത്തിന് പരിഹാരം കാണാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് എംഎല്‍എ പറഞ്ഞു.

error: Content is protected !!