Input your search keywords and press Enter.

‘ഗ്രാമീണ സംരംഭകര്‍ക്ക് ഇലക്ട്രിക് സൈക്കിളിലൂടെ സുസ്ഥിര ഗതാഗതം’: 600 കുടുംബശ്രീ വനിതാ സംരംഭകര്‍ക്ക് ഇ-സൈക്കിള്‍

സംസ്ഥാനതല വിതരണ ഉദ്ഘാടനം ഇന്ന് (18-4-2025) പാലക്കാട് ജില്ലയില്‍ ആലത്തൂര്‍ യു.പ്ളസ് ഓഡിറ്റോറിയത്തില്‍ തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും

തിരുവനന്തപുരം: 2050-ഓടെ കാര്‍ബണ്‍ ന്യൂട്രല്‍ കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിനൊപ്പം കുടുംബശ്രീ വനിതകളുടെ കാര്യശേഷി വര്‍ധിപ്പിക്കുന്നതിനും സംരംഭകത്വ വികസനത്തിനും വരുമാന വര്‍ദ്ധനവിനുമായി 600 കുടുംബശ്രീ വനിതകള്‍ക്ക് ഇ-സൈക്കിള്‍ വിതരണം ചെയ്യുന്നു. പാലക്കാട്, കണ്ണൂര്‍ ജില്ലകളിലെ കുടുംബശ്രീയില്‍ അംഗങ്ങളായ 600 വനിതാ സംരംഭകര്‍ക്കാണ് ഇ-സൈക്കിള്‍ ലഭിക്കുക. സംസ്ഥാന സര്‍ക്കാരിന്‍റെ നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ, ഊര്‍ജ വകുപ്പുകളും കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും സംയുക്തമായി നടപ്പാക്കുന്ന ‘ഗ്രാമീണ വനിതകള്‍ക്ക് ഇലക്ട്രിക് സൈക്കിളിലൂടെ സുസ്ഥിര ഗതാഗതം’ പദ്ധതിയുടെ ഭാഗമായാണ് ഇ-സൈക്കിള്‍ വിതരണം. ഗ്രാമീണ മേഖലയിലെ വനിതാ സംരംഭകര്‍ക്ക് ഇലക്ട്രിക് സൈക്കിളുകള്‍ നല്‍കുന്നതു വഴി അവരുടെ ഉപജീവന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടാനും വരുമാന വര്‍ധനവിന് സഹായിക്കുകയുമാണ് ലക്ഷ്യം.

ഇ-സൈക്കിള്‍ വിതരണോദ്ഘാടനം ഏപ്രില്‍ 18ന് 11.30ന് പാലക്കാട് ജില്ലയിലെ ആലത്തൂര്‍ യു.പ്ളസ് ഓഡിറ്റോറിയത്തില്‍ തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്നിര്‍വഹിക്കും. വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി അധ്യക്ഷത വഹിക്കും. കുടുംബശ്രീ എന്‍.ആര്‍.എല്‍.എം ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസറും പ്രോഗ്രാ ഓഫീസറുമായ നവീന്‍ സി പദ്ധതി അവതരണം നടത്തും. എം.എല്‍.എമാരായ കെ.ഡി പ്രസേനന്‍, പി.പി സുമോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ ബിനുമോള്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. ജില്ലയില്‍ ആലത്തൂര്‍ സി.ഡി.എസില്‍ നിന്നുള്ള ഗുണഭോക്താക്കള്‍ക്കാണ് ഇന്ന് ഇ-സൈക്കിള്‍ വിതരണം ചെയ്യുക. ബാക്കിയുള്ള ഗുണഭോക്താക്കള്‍ക്ക് ജില്ലയിലെ മറ്റു നാലു കേന്ദ്രങ്ങളില്‍ നിന്നു വിതരണം ചെയ്യും.

ഗുണഭോക്തൃ തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ അനുസരിച്ച് ഗ്രാമീണ മേഖലയിലെ അയല്‍ക്കൂട്ട അംഗത്വവും 40 വയസില്‍ താഴെ പ്രായമുള്ളവരും ജോലിയുടെ ഭാഗമായി പ്രതിദിനം അഞ്ചു കിലോമീറ്റര്‍ ദൂരം സഞ്ചരിക്കേണ്ടി വരുന്നവരുമായ വനിതാ സംരംഭകരെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തത്.

കുടുംബശ്രീക്കായിരുന്നു ഇതിന്‍റെ ചുമതല. പദ്ധതി പ്രകാരം പാലക്കാട് ജില്ലയില്‍ 250 ഇ-സൈക്കിളും കണ്ണൂര്‍ ജില്ലയില്‍ 350 ഇ-സൈക്കിളുമാണ് വിതരണം ചെയ്യുക. ഒരു ഇ-സൈക്കിളിന് 33,000 രൂപയാണ് വില. ഗുണഭോക്താവ് 3000 രൂപ മാത്രം അടച്ചാല്‍ മതിയാകും. 6400 രൂപ ഊര്‍ജവകുപ്പും ബാക്കി തുക ഏഷ്യന്‍ ഡെവലപ്മെന്‍റ് ബാങ്കുമാണ് നല്‍കുക. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 40 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കുമെന്നതാണ് ഇ-സൈക്കിളിന്‍റെ പ്രത്യേകത. ഇതിനായി 0.5 യൂണിറ്റ് വൈദ്യുതി മാത്രമാണ് ആവശ്യമുള്ളത്. വീടുകളില്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ചെലവഴിക്കേണ്ടി വരുന്നത് 3.5 രൂപ മാത്രവും.

വിവിധ ബ്ളോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍, രാഷ്ട്രീയ നേതാക്കള്‍, സി.ഡി.എസ് അധ്യക്ഷമാര്‍ പങ്കെടുക്കും. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.കെ ചന്ദ്രദാസ് സ്വാഗതവും കേരള എനര്‍ജി മാനേജ്മെന്‍റ് സെന്‍റര്‍ രജിസ്ട്രാര്‍ സുഭാഷ് ബാബു ബി.വി നന്ദിയും പറയും.

error: Content is protected !!