കോന്നി: താലൂക്ക് വികസന സമിതി നാൾക്കുനാൾ ശുഷ്കിച്ച് ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയേണ്ട ഗവൺമെൻറ് ഉദ്യോഗസ്ഥരുടെ അഭാവവും ജനപ്രതിനിധികളുടെ നിസ്സഹകരണവും മൂലം, യോഗം പ്രഹസനമായി മാറുന്നു. ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ആറുമാസക്കാലമായാലും ഉത്തരവാദിത്തപ്പെട്ട വ്യക്തികളിൽ നിന്നും ഒരു മറുപടിയും ലഭ്യമല്ല. ആയതിനാൽ വികസന സമിതി മീറ്റിങ്ങുകൾ കൊണ്ട് കാര്യമാത്ര പ്രസക്തമായ ഒരു പ്രയോജനവും ഉണ്ടാവുന്നില്ല.
ഇന്നത്തെ യോഗത്തിൽ കോന്നി, അരുവാപുലം, ചിറ്റാർ തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡണ്ട്മാർ പങ്കെടുത്തു. ഓരോ പഞ്ചായത്തിലെയും ആവശ്യങ്ങൾ ഉന്നയിക്കുകയുണ്ടായി. ജലജീവൻ പദ്ധതി പലയിടത്തും പൂർത്തീകരിക്കുന്നതിന് ജലസംഭരണിയുടെ നിർമ്മാണ പ്രവർത്തനം പോലും തുടങ്ങിയിട്ടില്ല. വന്യജീവി ആക്രമണം മൂലം ജീവനോപാധികൾ നഷ്ടപ്പെട്ട അരുവാപ്പുലം പഞ്ചായത്തിൽ, കുളത്തുമൺ ഭാഗത്ത് വേണ്ട രീതിയിൽ സംരക്ഷണം നൽകുവാൻ ബന്ധപ്പെട്ട വകുപ്പിന് സാധിച്ചിട്ടില്ല എന്നുള്ളത് അമ്പിളി വർഗ്ഗീസ് ആരോപിച്ചു. അരുവാപ്പുലം പഞ്ചായത്തിൽ പാറ ഖനനത്തിനു വേണ്ടി, പ്രസ്തുത പഞ്ചായത്തിൽപ്പെട്ട വ്യക്തി തന്നെ ജിയോളജി വകുപ്പിനെ സമീപിച്ചതായും, നിജസ്ഥിതി അറിയണമെന്നും ബാബു വെമ്മേലി ആവശ്യപ്പെട്ടു. കോന്നി മെഡിക്കൽ കോളേജിലും താലൂക്ക് ആശുപത്രിയിലും കാര്യക്ഷമമായ പ്രവർത്തനം ഉണ്ടാകണമെന്നും, മുത്തലീഫും, പ്രമാടം പഞ്ചായത്തിൽ കാലാവസ്ഥാ വ്യതിയാനം മൂലം പിഴുതു വീണ മരങ്ങൾ വെട്ടിമാറ്റി കുടിവെള്ള പൈപ്പുകൾ ക്രമീകൃതമാക്കണമെന്നും സന്തോഷ് കുമാറും ആവശ്യപ്പെട്ടു.
കോന്നി ജംഗ്ഷനിൽ സിഗ്നൽ ലൈറ്റ് സ്ഥാപിച്ച് അപകടങ്ങൾ ഒഴിവാക്കണമെന്നും, ബസ്സ്സ്റ്റാൻഡിൽ റോഡിൻറെ ഇരുഭാഗത്തും ബസ്സുകൾ നിർത്തുന്നതുമൂലം ഗതാഗത തടസ്സം ഉണ്ടാകുന്നുവെന്നും, ഓട്ടോറിക്ഷ പാർക്ക് ചെയ്യുന്നതിന് ഓരോ ഭാഗത്തും “ഓട്ടോറിക്ഷ സ്റ്റാൻഡ്” എന്ന് എഴുതി വെച്ചിരിക്കുന്നത് ബന്ധപ്പെട്ട വ്യക്തികൾ ബോർഡ് എടുത്തു മാറ്റുന്നതിന് നിർദ്ദേശം കൊടുക്കണമെന്നും, പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നത് ഒഴിവാക്കണമെന്നും പഞ്ചായത്ത് പ്രസിഡണ്ടും ജനപ്രതിനിധികളും ആവശ്യപ്പെട്ടു.