ന്യൂ ഡൽഹി: പാകിസ്ഥാനെതിരായ സൈനിക നടപടിക്ക് പിന്നാലെ ഭീഷണിയുമായി അൽഖ്വയ്ദ രംഗത്തെത്തി. ഇന്ത്യയുടെ ആക്രമണത്തിന് ശക്തമായ മറുപടി നൽകുമെന്ന് അൽ-ഖ്വയ്ദയുടെ ഇന്ത്യൻ ഉപഭൂഖണ്ഡ ബ്രാഞ്ച് (എക്യുഐഎസ്) പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അസ്-സഹാബ് മീഡിയയിലൂടെയാണ് ഈ ഭീഷണി സന്ദേശം പുറത്തുവന്നത്. 2025 മെയ് 6 ന് രാത്രിയിൽ ഇന്ത്യൻ സർക്കാർ പാകിസ്ഥാനിലെ ആറ് സ്ഥലങ്ങളിൽ ബോധപൂർവം ആക്രമണം നടത്തിയെന്നും, ഈ ആക്രമണങ്ങൾ പള്ളികളെയും സാധാരണ ജനവാസ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടായിരുന്നുവെന്നും അൽഖ്വയ്ദ തങ്ങളുടെ പ്രസ്താവനയിൽ ആരോപിച്ചു.
ഇന്ത്യയുടെ സൈനിക നടപടിയിൽ നിരവധി മുസ്ലീങ്ങൾ രക്തസാക്ഷികളാവുകയും അനേകർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തുവെന്ന് അൽഖ്വയ്ദ പ്രസ്താവനയിൽ അറിയിച്ചു. “നമ്മൾ അല്ലാഹുവിന്റേതാണ്, അവനിലേക്ക് തന്നെ മടങ്ങും. അല്ലാഹു രക്തസാക്ഷികൾക്ക് സ്വർഗ്ഗത്തിൽ ഉന്നതമായ സ്ഥാനം നൽകുകയും, പരിക്കേറ്റവർക്ക് എത്രയും പെട്ടെന്ന് രോഗശാന്തി നൽകുകയും ചെയ്യട്ടെ” എന്ന് പ്രസ്താവനയിൽ പറയുന്നു. ഈ ആക്രമണം കാവി സർക്കാർ നടത്തുന്ന കുറ്റകൃത്യങ്ങളുടെ പട്ടികയിലെ മറ്റൊരു കറുത്ത അധ്യായമാണെന്നും അൽഖ്വയ്ദ കുറ്റപ്പെടുത്തി.
ഇസ്ലാമിനും മുസ്ലീങ്ങൾക്കുമെതിരായ ഇന്ത്യയുടെ യുദ്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും, വർഷങ്ങളായി ഇത് തുടരുകയാണെന്നും അൽഖ്വയ്ദ ആരോപിച്ചു. ഇന്ത്യയിലെയും കശ്മീരിലെയും മുസ്ലീങ്ങൾ ദീർഘകാലമായി കടുത്ത അടിച്ചമർത്തലുകൾ സഹിക്കുന്നുണ്ട്. സൈനിക, രാഷ്ട്രീയ, സാംസ്കാരിക, മാധ്യമ മാർഗ്ഗങ്ങളിലൂടെ ഇസ്ലാമിനെയും മുസ്ലീങ്ങളെയും പൂർണ്ണമായി ഇല്ലാതാക്കാൻ മോദി സർക്കാർ ശ്രമിക്കുകയാണെന്നും പ്രസ്താവനയിൽ ഗൗരവമായ ആരോപണം ഉന്നയിച്ചു.
മുസ്ലീങ്ങൾക്കെതിരായ ഈ അതിക്രമങ്ങൾക്ക് ശക്തമായ പ്രതികാരം ചെയ്യുമെന്നും അൽഖ്വയ്ദ തറപ്പിച്ച് പറഞ്ഞു. “ഞങ്ങളുടെ പ്രത്യാക്രമണം ഇന്ത്യയ്‌ക്കെതിരായ ഒരു ജിഹാദാണെന്ന് ഞങ്ങൾ വ്യക്തമായി പ്രഖ്യാപിക്കുന്നു. അല്ലാഹുവിന്റെ നാമം ഉയർത്തുക, ഇസ്ലാമിനെയും മുസ്ലീങ്ങളെയും സംരക്ഷിക്കുക, അടിച്ചമർത്തപ്പെട്ട ജനങ്ങളെ സഹായിക്കുക എന്നിവ ഞങ്ങളുടെ ഏറ്റവും വലിയ കടമയാണ്. ഈ ഉപഭൂഖണ്ഡത്തിലെ എല്ലാ മുസ്ലീങ്ങളും ഞങ്ങൾക്ക് പിന്തുണ നൽകണം. അല്ലാഹുവിന്റെ സഹായത്തോടെ മുസ്ലീങ്ങൾക്കെതിരായ എല്ലാ അതിക്രമങ്ങൾക്കും തക്കതായ പ്രതികാരം ചെയ്യുന്നതുവരെയും, അല്ലാഹുവിന്റെ നാമം ലോകമെങ്ങും ഉയർത്തപ്പെടുന്നതുവരെയും ഞങ്ങൾ പോരാട്ടം തുടരുമെന്ന് സത്യം ചെയ്യുന്നു” എന്നും അൽഖ്വയ്ദ തങ്ങളുടെ പ്രസ്താവനയിൽ തീവ്രമായ പ്രതിജ്ഞയെടുത്തു.